
സിനിമയുമായി ബന്ധപ്പെട്ട് തന്റെ പിതാവ് തന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അതാണ് താൻ ഇപ്പോഴും പിന്തുടരുന്നതെന്നും ഫഹദ് ഫാസിൽ. നിനക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് നീ ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക. അങ്ങനെയെങ്കിൽ ആ സിനിമ നിനക്കെങ്കിലും ഇഷ്ടപ്പെടും എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. കഥാപാത്രങ്ങളെ താൻ വ്യത്യസ്തരാക്കുന്നതല്ല, സംവിധായകനിൽ നിന്ന് കിട്ടുന്ന വിവരങ്ങളിലൂടെയാണ് അത് സംഭവിക്കുന്നതെന്നും ഫഹദ് ഫാസിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ വാക്കുകൾ
ഓരോ സിനിമയിലെ കഥാപാത്രവും സ്വയം വ്യത്യസ്തമാക്കുന്നതല്ല, സംവിധായകന്റെ സഹായത്തോടെ മാറ്റി ചെയ്യാൻ ശ്രമിക്കുകയാണ്. ടെക്നീഷ്യന്മാരോട് ഞാൻ എപ്പോഴും പറയാറുണ്ട്, എന്റെ കയ്യിൽ നിന്നും വ്യത്യസ്തത നിങ്ങൾ പുറത്തെടുക്കൂ എന്ന്. ഞാൻ ചെയ്ത കഥാപാത്രങ്ങളൊന്നും ഒറ്റയ്ക്ക് ചെയ്തതല്ല, ഒരുകൂട്ടം ആളുകളുടെ അധ്വാനം അതിന് പിന്നിലുണ്ട്. സംവിധായകൻ തരുന്ന ഇൻഫർമേഷൻസ് ഉപയോഗിച്ചുകൊണ്ട് മാത്രമേ എനിക്ക് ഒരു കഥാപാത്രത്തിൽ വ്യത്യസ്തത പുലർത്തി അഭിനയിക്കാൻ സാധിക്കൂ. അച്ഛൻ എന്നോട് സിനിമയെക്കുറിച്ച് ഒരൊറ്റ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, അതാണ് ഞാൻ ഇപ്പോഴും ഫോളോ ചെയ്യുന്നത്. നിനക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് നീ ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക. അങ്ങനെയെങ്കിൽ ആ സിനിമ നിനക്കെങ്കിലും ഇഷ്ടപ്പെടും. എന്റെ ധർമ്മം അതാണ്, എനിക്ക് ആ സിനിമ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന്. അങ്ങനെ ഇഷ്ടപ്പെടുകയാണെങ്കിൽ, ആ സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും താനേ വന്നോളും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആവേശത്തിന്റെ ഷൂട്ട് സമയത്ത്, ഞാൻ ഒരു ചിരി പ്ലേസ് ചെയ്താലോ എന്ന് ജിതുവിനോട് ചോദിച്ചിരുന്നു. പുള്ളി പറഞ്ഞത്, അത് നല്ല ബോറിയിരിക്കും എന്നാണ്. ഓടും കുതിര ചാടും കുതിരയിലേക്ക് വരുമ്പോൾ, എബി ഒരുപാട് പ്രശ്നങ്ങളുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ, സെക്കൻഡ് വാച്ചിൽ ചിലപ്പോൾ അവന്റെ ചിരി ഫേക്കാണ് എന്ന് കാണുന്നവർക്ക് തോന്നിയേക്കാം.