ദുബായ് മാധ്യമങ്ങളാണ് തനിക്ക് ആദ്യമായി മെഗാസ്റ്റാർ എന്ന വിശേഷണം നൽകിയത് എന്ന് നടൻ മമ്മൂട്ടി. 1987 ൽ ആണ് താൻ ആദ്യമായി ദുബായിൽ ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി എത്തുന്നത് എന്നും അന്ന് ദുബായ് മാധ്യമങ്ങൾ മെഗാസ്റ്റാർ മമ്മൂട്ടി ദുബായിൽ എത്തുന്നു എന്ന് എഴുതി എന്നും മമ്മൂട്ടി പറയുന്നു. ദുബായ് തന്റെ രണ്ടാമത്തെ വീടാണ് എന്ന് പറഞ്ഞ മമ്മൂട്ടി മെഗാസ്റ്റാർ എന്ന വിശേഷണത്തെക്കാൾ ജനങ്ങൾ തന്നെ മമ്മൂക്ക എന്ന വിളിക്കുന്നതാണ് ഇഷ്ടമെന്നും പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
മമ്മൂട്ടി പറഞ്ഞത്:
1987 ൽ ദുബായ് മാധ്യമങ്ങളാണ് എനിക്ക് മെഗാസ്റ്റാർ എന്ന വിശേഷണം നൽകിയത്. ഞാൻ ദുബായിൽ എത്തിയപ്പോൾ അവരെഴുതി മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിൽ എത്തുന്നു എന്ന്. അതൊരു ടെെറ്റിൽ മാത്രമാണ്. സ്നേഹവും ബഹുമാനം കൊണ്ട് ആളുകൾ തരുന്നതാവാം അത്. ഞാനത് കൊണ്ട് നടക്കുന്നില്ല, ആസ്വദിക്കുന്നുമില്ല. മമ്മൂക്ക എന്ന് കേൾക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം
സിനിമ എന്നത് തനിക്ക് ഒരിക്കലും മടുക്കുന്ന ഒന്നല്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് തന്റെ അവസാന ശ്വാസത്തിൽ മാത്രമായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ തനിക്ക് കേവലം ജീവിതത്തിന്റെ ഭാഗം മാത്രമല്ലെന്നും ജീവിതം തന്നെയാണെന്നും സിനിമയില്ലാതെ ഒരു ജീവിതം തനിക്കില്ലെന്നും മമ്മൂട്ടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.