'കലാഭവൻ മണിയെ സർക്കാർ തഴഞ്ഞു, കേരളീയത്തിൽ അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കാതിരുന്നത് അപമാനകരം'; മണിയുടെ എട്ടാം ചരമ വാർഷികത്തിൽ വിനയൻ

'കലാഭവൻ മണിയെ സർക്കാർ തഴഞ്ഞു, കേരളീയത്തിൽ അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കാതിരുന്നത് അപമാനകരം'; മണിയുടെ എട്ടാം ചരമ വാർഷികത്തിൽ വിനയൻ

മലയാള സിനിമയിലും നാടൻ പാട്ട് മേഖലയിലും ഏറെ സ്വാധീനം ചെലുത്തിയ കലാഭവൻ മണിയെ ഇടതു സർക്കാർ തഴയുകയാണെന്ന് സംവിധായകൻ വിനയൻ. കല്യാണ സൗ​ഗന്ധികം എന്ന ചിത്രത്തിൽ തുടങ്ങി വിനയന്റെ പന്ത്രണ്ടോളം സിനിമകളിൽ കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായി സർക്കാർ വിഭാവനം ചെയ്ത കേരളീയം പരിപാടിയിൽ വിവിധ നടൻമാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. എന്നാൽ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ലെന്നും വിനയൻ പറയുന്നു. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതുപക്ഷ സർക്കാരിനു തന്നെ അപമാനകരമാണെന്നും വിനയൻ പറഞ്ഞു. മണിയുടെ ചിത്രം കേരളീയത്തിൽ പ്രദർശിപ്പിക്കാതിരുന്നത് അതിൽ തന്റെ സിനിമകൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാലാണെന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ തന്നോട് പറ‌ഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിനയൻ പറഞ്ഞു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മണി വിടപറഞ്ഞിട്ട് എട്ടു വർഷം,

സ്മരണാഞ്ജലികൾ. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിൻറെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എൻറെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു. വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവും ഒക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എൻറെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിൻെറ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ. ഈയിടെ ആഘോഷ പൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ? അവിടെ വിവിധ നടൻമാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതു പക്ഷ സർക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എൻറെ അഭിപ്രായം, ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞിരുന്നു. മണിയുടെ ചിത്രം എടുത്തിരുന്നു എങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും. നമ്മുടെ അക്കാദമിയിലെയും സാംസ്കാരിക വകുപ്പിൻറെയും ഭരണ സാരഥികൾക്ക് വിനയൻറെ ഒരു സിനിമ എടുക്കുന്ന് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഞാൻ ചിരിച്ചു പോയി. നമ്മുടെ സാംസ്കാരിക നായകരുടെയും വകുപ്പു മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ എനിക്കവരോടു സഹതാപമാണു തോന്നിയത്. വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു. പത്തൊൻപതാം നൂറ്റാണ്ട് എന്ന എൻറെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്കാരിക വകുപ്പും ഒക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതു കൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. സമുഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക വകുപ്പിൻെറ മുൻഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട് മണീ. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ?

കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ അവാര്‍ഡ് നിര്‍ണ്ണയത്തിൽ നിന്നും ഒഴിവാക്കാന്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ശ്രമിച്ചു എന്ന ആരോപണവുമായി വിനയന്‍ രംഗത്ത് വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് ജൂറിയോട് പറഞ്ഞതായി വിനയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജൂറി അംഗങ്ങളെ രഞ്ജിത്ത് സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചുവെന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in