'ഹരികൃഷ്ണന്‍സ് സെക്കന്‍ഡ്' വാര്‍ത്ത നിഷേധിച്ച് ഫാസില്‍

'ഹരികൃഷ്ണന്‍സ് സെക്കന്‍ഡ്' വാര്‍ത്ത നിഷേധിച്ച് ഫാസില്‍

മലയാളത്തിലെ വന്‍വിജയമായ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഹരികൃഷ്ണന്‍സ് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്ത തള്ളി സംവിധായകന്‍ ഫാസില്‍. 23 വര്‍ഷത്തിന് ശേഷം ഹരികൃഷ്ണന്‍ അസോസിയേറ്റ് തിരിച്ചുവരുന്നുവെന്നായിരുന്നു ട്വിറ്ററുകളിലടക്കം പ്രചരണം. മമ്മൂട്ടിയും മോഹന്‍ലാലും ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഇതേക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അറിവില്ലെന്നും വാര്‍ത്ത ശരിയല്ലെന്നും സംവിധായകന്‍ ഫാസില്‍ ദ ക്യു'വിനോട് പ്രതികരിച്ചു. ഹരികൃഷ്ണന്‍സ് രണ്ടാം ഭാഗത്തില്‍ ഫഹദ് ഫാസിലും പ്രധാന റോളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

1998ല്‍ മോഹന്‍ലാലിന്റെ ബാനറായ പ്രണവം ആര്‍ട്ട്‌സ് ഇന്റര്‍നാഷനലിന്റെ നിര്‍മ്മാണത്തിലാണ് ഹരികൃഷ്ണന്‍സ് പുറത്തുവന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ബോളിവുഡ് താരം ജൂഹി ചൗള പ്രധാന റോളിലെത്തി.

മലയാളത്തില്‍ ഇരട്ട ക്ലൈമാക്സ് പരീക്ഷിച്ച ചിത്രം കൂടിയാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ ജൂഹി ചൗളയുടെ മീര എന്ന നായിക ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നതായിരുന്നു ഒരു വിഭാഗം തിയറ്ററിലെ ക്ലൈമാക്സ്. മോഹന്‍ലാലിന്റെ കൃഷ്ണനെ ജീവിതപങ്കാളിയാക്കുന്നതായിരുന്നു രണ്ടാമത്തെ ക്ലൈമാക്സ്. വിവാദത്തെ തുടര്‍ന്ന് ഒറ്റ ക്ലൈമാക്സിലേക്ക് മാറ്റി.

ഫഹദ് ഫാസില്‍ നായകനായി അടുത്തിടെ റിലീസായ മലയന്‍കുഞ്ഞ് നിര്‍മ്മിച്ചത് ഫാസില്‍ ആണ്. മികച്ച കഥ ലഭിച്ചാല്‍ സംവിധായകനായി തിരിച്ചെത്തുമെന്ന് മലയന്‍കുഞ്ഞ് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ഫാസില്‍ പറഞ്ഞിരുന്നു. 2011ല്‍ പുറത്തുവന്ന ലിവിംഗ് ടുഗെദര്‍ ആണ് ഫാസില്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in