സേതുപതി എന്ന ചിത്രത്തിന് പൊളിറ്റിക്കലി പ്രശ്നങ്ങളുണ്ട് എന്ന് സംവിധായകൻ അരുൺ കുമാർ. ചിത്രത്തില്‍ നായകന്‍ നായികയെ തല്ലുന്ന രംഗം പൊളിറ്റിക്കലി തെറ്റ് ആണെന്നും എന്നാൽ അത് തെറ്റാണ് എന്ന് തിരിച്ചറിയാനുള്ള വിവരം അന്ന് തനിക്കുണ്ടായിരുന്നില്ല എന്നും അരുൺ കുമാർ പറയുന്നു. ആ സീൻ പെൺകുട്ടികൾ വാട്ട്സ് ആപ്പ് സ്റ്റേറ്റസ് ആയി വയ്ക്കാൻ തുടങ്ങിയത് തന്നെ പീന്നീട് ഭയപ്പെടുത്തിയിട്ടുണ്ടെന്നും ചിത്താ എന്ന സിനിമയ്ക്ക് ശേഷം പൊളിറ്റിക്കലി തെറ്റ് ആയ കാര്യങ്ങൾ തന്റെ സിനിമയിൽ പറയാതിരിക്കാൻ ബോധപൂർവം ശ്രദ്ധിക്കാറുണ്ടെന്നും അരുൺ കുമാർ എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അരുൺ കുമാർ പറഞ്ഞത്:
സേതുപതിയിൽ പൊളിറ്റിക്കലി ഒരുപാട് പ്രശ്നങ്ങളുണ്ട്. ആ സിനിമയിൽ രമ്യ നമ്പീശൻ ഒരു കാര്യം പറയുന്നുണ്ട്. അവൻ അടിച്ചാലും കുറച്ചുകഴിയുമ്പോള്‍ എന്‍റെ അടുത്ത് വന്ന് കൊഞ്ചും. അപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാവണം എന്ന്. അത് തെറ്റാണ്. അന്ന് എനിക്ക് അങ്ങനെ ചിന്തിക്കാനുള്ള വിവരം ഇല്ലായിരുന്നു. അന്ന് ചെയ്തത് തെറ്റ് ആയിരുന്നു. ഞാൻ മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിലും ഇത് പറഞ്ഞിട്ടുണ്ട്. സിനിമ 1 കോടി ആളുകൾ കാണും. പക്ഷേ അഭിമുഖങ്ങൾ അമ്പതിനായിരം പേർ മാത്രമേ കാണുകയുള്ളൂ. അതുകൊണ്ട് നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് എന്നെന്നേക്കുമായി ചെയ്തത് പോലെ തന്നെയാണ്. ആ സീനിനെ പെൺകുട്ടികൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി വയ്ക്കാൻ തുടങ്ങിയതാണ് എന്നെ വളരെയധികം പേടിപ്പിച്ചത്. എനിക്ക് അതിൽ ഖേദമുണ്ട്. ക്ഷമ ചോദിക്കാനെ എനിക്ക് കഴിയൂ. ഇനി വരുന്ന എന്റെ മറ്റ് സിനിമകളിൽ അത് വരാതെയിരിക്കാൻ ബോധപൂർവമായി തന്നെ ശ്രമിക്കും.
അത് തെറ്റാണ് എന്ന് അന്നെനിക്ക് സത്യമായും അറിയുമായിരുന്നില്ല. ആ സീനിന് തിയറ്ററിൽ കയ്യടിയും ലഭിച്ചിരുന്നു. അന്ന് പോലും ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ചിത്താ എന്ന സിനിമ എഴുതിയതിന് ശേഷമാണ് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ആ സിനിമയിൽ കുട്ടി ഗൺ എടുക്കുന്ന സീനിൻ രമ്യ നമ്പീശൻ പെട്ടെന്ന് കുട്ടിയുടെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങുന്നുണ്ട്. ഒരു കുഞ്ഞിന്റെ കയ്യിൽ ആയുധം കൊടുക്കാൻ പാടില്ല എന്ന് തിരിച്ചറിവുണ്ടായിരുന്ന എനിക്ക് ഈ കാര്യം തിരിച്ചറിയാനുള്ള തിരിച്ചറിവ് ഉണ്ടായിരുന്നില്ല. റിലേഷൻഷിപ്പിൽ 2 പേരും തുല്യരാണെന്ന് ചിന്തിക്കാനുള്ള തിരിച്ചറിവ് ഉണ്ടായിരുന്നില്ല. എങ്ങനെയാണെങ്കിലും ഞാൻ ഒരു ആൺ ആണ്. ഞാൻ ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു 10 സ്ത്രീകളുടെ അടുത്തെങ്കിലും പോയി അത് ശരിയാണോ എന്ന് ചോദിച്ചിരിക്കണം. ആ സ്ത്രീകൾ പൊളിറ്റിക്കലി കറക്ട് ആയ ഐഡിയോളജി ഉള്ള സ്ത്രീകളായിരിക്കണം. ഇങ്ങനെ വാട്ട്സ് ആപ്പ് സ്റ്റേറ്റസ് ഇടുന്ന പെൺകുട്ടികളാണെങ്കിൽ പിന്നെ കാര്യമില്ല. അവരെ കുറ്റം പറയാൻ നമുക്ക് പറ്റില്ല. കാരണം അവർ വളർന്നു വന്ന സാഹചര്യവും മറ്റുമാണ് അത് തീരുമാനിക്കുന്നത്. ഇതും വൈകിയാണ് എനിക്ക് മനസ്സിലായത്. ഞാൻ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ മറ്റൊരിടത്ത് നിന്നും വീക്ഷിച്ചാൽ അത് മറ്റൊന്നായി മനസ്സിലാക്കപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ ചിത്താ എന്ന സിനിമ എഴുതിയതിന് ശേഷമാണ് പൊളിറ്റിക്കലി തെറ്റായ ഒരു സ്റ്റേറ്റ്മെന്റ് നമ്മൾ പറയാൻ പാടില്ല എന്നൊരു ബോധ്യം എനിക്ക് തോന്നി തുടങ്ങിയത്. ഇതിന് ശേഷവും എന്റെ കയ്യിൽ നിന്നും ഇത്തരം ഒരു തെറ്റ് വീണ്ടും സംഭവിച്ചാൽ അതും തെറ്റ് തന്നെയാണ്. അടുത്ത പടത്തിൽ ഞാൻ അത് തിരുത്തും. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചാൽ അതൊരിക്കലും തിയറ്ററിൽ കയ്യടി വാങ്ങാൻ വേണ്ടി ഞാൻ എഴുതുന്നതായിരിക്കില്ല. സേതുപതിയിൽ അത് അങ്ങനെ ആയിരുന്നു. ചിത്താ കുറേയധികം പേർക്ക് വായിക്കാൻ കൊടുത്തിട്ടാണ് ഞാൻ എടുത്തത്.