
സൈബർ ബുള്ളിയിങ്ങ് നേരിട്ടതിന് ശേഷമാണ് ഏതൊരു കാര്യത്തിനും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും വേണ്ടത് മാത്രം നാം സ്വീകരിച്ചാൽ മതിയെന്ന് മനസിലാക്കിയത് അങ്ങനെയാണെന്നും നടി ദിൽഷ പ്രസന്നൻ. ആദ്യം സൈബർ ബുള്ളിയിങ് നേരിട്ടപ്പോൾ അത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, സീ ഓഫ് ലവ് ഇറങ്ങുമ്പോൾ നെഗറ്റീവ് കമന്റുകൾ വരും എന്ന് ഉറപ്പാണ്. അതിനെ അതിന്റെ രീതിക്കേ കാണുന്നുള്ളൂ എന്നും ദിൽഷ പ്രസന്നൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സായ് കൃഷ്ണയുടെ വാക്കുകൾ
കമ്യൂണിറ്റിയിൽ നിന്നും എതിർപ്പ് വരുമോ എന്ന് അറിയില്ല. കമ്യൂണിറ്റിയിൽ നിന്നുള്ളവരാണോ, അതോ നാട്ടുകാരാണോ എതിർക്കുക എന്ന് അറിയില്ല. കാരണം, എന്താണ് കഥ എന്ന് പറയാതെയാണ് അവിടെ ഷൂട്ട് ചെയ്തത്. കൈതച്ചിറ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ വർണം, ജാതി, രാഷ്ട്രീയം എന്നിങ്ങനെ യാതൊരു വേർതിരിവൊന്നും ഇല്ല. എല്ലാവരും വ്യത്യസ്തതയെ ഇഷ്ടപ്പെട്ടുകൊണ്ട് ജീവിക്കുന്ന സ്ഥലമാണത്. പക്ഷെ, ഷൂട്ട് ചെയ്യുന്ന സമയത്ത് ആളുകൾ വന്ന് ചോദിച്ചു, നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടോ എന്നൊക്കെ. പക്ഷെ, ഞാൻ പറഞ്ഞു, സ്നേഹബന്ധങ്ങളുടെ കഥയാണ് എന്ന്. പ്രണയത്തിലാകുന്ന രണ്ട് സ്ത്രീകളും രണ്ട് മതത്തിൽ നിന്നുള്ളവരാണ്. അത് യാഥൃശ്ചികമായി അങ്ങനെ ആയിപ്പോയതാണ്. ഈ കഥ നടക്കുന്നത് ഒരു ഗ്രാമാന്തരീക്ഷത്തിലാണ് എന്നതാണ് അതിനെ പ്രാധാന്യമുള്ളതാക്കുന്നത്. അങ്ങനെ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന എത്രയോ സ്ത്രീകൾ എത്രയോ ഗ്രാമങ്ങളിലുണ്ട്.
ദിൽഷ പ്രസന്നന്റെ വാക്കുകൾ
ഒരു കാര്യം ചെയ്യുമ്പോൾ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്. പോസിറ്റീവ് മാത്രമേ സ്വീകരിക്കൂ എന്നുപറഞ്ഞാൽ നടക്കില്ല, കാരണം ഞാൻ ഒരു സമയത്ത് സൈബർ ബുള്ളിയിങ് ഒരുപാട് നേരിട്ട ഒരു വ്യക്തിയാണ്. ആ സമയത്ത് അതൊരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായതുകൊണ്ടാകാം. എല്ലാം പോസിറ്റീവ് ആയിരിക്കും എന്നൊരു ചിന്തയായിരുന്നു എന്റെ മനസിൽ. പക്ഷെ, അതിന് വിധേയയായപ്പോഴാണ് എല്ലാ കാര്യങ്ങൾക്കും ഇരുവശങ്ങളുണ്ടാകും എന്ന് ഞാൻ മനസിലാക്കുന്നത്. നെഗറ്റീവ് പറയുന്നവർ മറ്റെന്തെങ്കിലും കിട്ടിയാൽ അതിന്റെ പിന്നാലെ പോയിക്കോളും.