സംവിധായകനും നടനുമായ ദിലീഷ് പോത്തൻ പണ്ട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ഒരു ക്രൗഡ് സീനിൽ അഭിനിയിച്ച രംഗത്തിന്റെ സ്ക്രീൻ ഷോട്ട് ഈയിടെ വൈറലായിരുന്നു. ഒരുപാട് ആളുകളുടെ ഇടയിൽ ദിലീഷ് ഇരിക്കുന്ന രംഗം ഒരുപാട് സിനിമ ചർച്ചകൾക്ക് വഴിവച്ചതാണ്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ സംവിധായകന്റെ കഥ സിനിമ ഗ്രൂപ്പുകളിൽ ചർച്ചയായി. എന്നാൽ, താൻ ജൂനിയർ ആർട്ടിസ്റ്റായി പോയതല്ലെന്നും വിദ്യാർഥിയായിരിക്കെ ഷൂട്ടിങ് കാണാൻ പോയ തന്നെ പിടിച്ച് ഫ്രെയിമിൽ ഇരുത്തിയതാണെന്നും ദിലീഷ് പോത്തൻ ക്യു സ്റ്റുഡിയോയോട് പറയുന്നു. അതായിരുന്നു ആദ്യത്തെ സ്ക്രീൻ ടൈം എന്നും പിന്നീടാണ് സിനിമയിലേക്കുള്ള എൻട്രി സംഭവിച്ചതെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു.
ദിലീഷ് പോത്തന്റെ വാക്കുകൾ
അന്ന് ഞാൻ മൈസൂരിൽ പഠിക്കുകയായിരുന്നു. അപ്പോഴാണ് അവിടെ ഒരു മലയാളം സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട് എന്ന് കേട്ടത്. അപ്പോൾ വെറുതെ കാണാൻ പോയതാണ്. അവിടെ ചെന്നപ്പോൾ, മലയാളിയാണ് എന്നറിഞ്ഞയുടന്‍ മോനേ അവിടെ കേറി ഒന്ന് ഇരിക്കാമോ എന്ന് അവർ ചോദിച്ചു. മലയാളി ആയതുകൊണ്ട് തന്നെ കമ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമായതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. അതൊരു ക്രൗഡ് സീൻ ആയിരുന്നു. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ആയിരുന്നു ആ സിനിമ.
അന്ന് സ്വയം സ്ക്രീനിൽ കാണാൻ ശ്രമിച്ചിട്ട് എനിക്ക് തന്നെ അതിന് സാധിച്ചില്ലായിരുന്നു. തുടക്കത്തിലുള്ള ഒരു തിയേറ്റർ സീൻ ആയിരുന്നു അത്. ആദ്യ ഷോയ്ക്ക് തന്നെ പോയി കണ്ട് സ്വയം സ്ക്രീനിൽ കാണണം എന്നുണ്ടായിരുന്നു. പക്ഷെ, അന്ന് തിയേറ്റർ എത്താൻ അൽപം വൈകിപ്പോയി. അങ്ങനെ എനിക്ക് എന്നെത്തന്നെ കണ്ടെത്താൻ സാധിച്ചില്ല. പക്ഷെ, പിന്നീട് സിനിമ കണ്ട് ഇറങ്ങി രണ്ടാമത് ഷോ കൂടി കണ്ടപ്പോഴാണ് താൻ സിനിമയിൽ ഉണ്ട് എന്ന് മനസിലായത്. അല്ലാതെ, അന്ന് ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല.