'ജീവിതത്തിലെ ആദ്യ മലയാള ഗാനം, വളരെയധികം ഇഷ്ടപ്പെട്ടു'; അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ 'വിടുതൽ' എന്ന ഗാനത്തെക്കുറിച്ച് ധീ

'ജീവിതത്തിലെ ആദ്യ മലയാള ഗാനം, വളരെയധികം ഇഷ്ടപ്പെട്ടു'; അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ 'വിടുതൽ' എന്ന ഗാനത്തെക്കുറിച്ച് ധീ

തെന്നിന്ത്യ ആകെ അലയൊലി തീർത്ത 'എൻജോയി എൻജാമി' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ധീയും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഒന്നിച്ച അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ വിടുതൽ എന്ന ഗാനത്തെക്കുറിച്ച് ഗായിക ധീ. തന്റെ ജീവിതത്തിലെ ആദ്യ മലയാള ഗാനം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ധീ എഴുതിയത്. സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഓഫ്റോയോടൊപ്പം പാടി മലയാളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞ ഈ ഗാനം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്നും ധീ പറഞ്ഞു. മലയാള ഭാഷ പഠിപ്പിച്ചു തന്ന സംവിധായകൻ ഡാർവിൻ കുര്യാക്കോസിനും ധീ നന്ദി അറിയിച്ചിട്ടുണ്ട്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്.

2012-ൽ 'അട്ടക്കത്തി' എന്ന സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ് സന്തോഷ് നാരായണൻ. വീര്യമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനമാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ വിടുതൽ എന്ന ഗാനം. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്ന് തെളിയിക്കാൻ സാധിക്കാത്ത ആ കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയാണ് എന്ന് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് മുമ്പ് പറഞ്ഞിരുന്നു. ചിത്രത്തിലെ ടൊവിനോയുടെ അച്ഛന്റെ കഥാപാത്രം ചെയ്യാനായി ആദ്യം പരിഗണിച്ചിരുന്നത് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനെ ആയിരുന്നു എന്നും പിന്നീടാണ് ടൊവിനോയുടെ അച്ഛൻ തന്നെ ഈ കഥാപാത്രം അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയത് എന്നും ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു.

ഡോൾവിൻ കുര്യാക്കോസ് പറഞ്ഞത്:

'കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളും അതോടൊപ്പം ഫിക്ഷനും ചേർത്ത് ജിനു വി എബ്രഹാം ഒരുക്കിയ തിരക്കഥയുമായി ഞങ്ങള്‍ ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയായിരുന്നു. കഥ കേട്ട ശേഷം അദ്ദേഹം ഈ സിനിമ ചെയ്യുന്നതിന് ഏറെ താല്‍പര്യം പ്രകടിപ്പിച്ചു. ചിത്രത്തിൽ ടൊവിനോയുടെ അച്ഛന്‍റെ വേഷത്തിലേക്ക് മലയാളത്തിലെ പ്രമുഖനായ ഒരു സംവിധായകനെയാണ് ആദ്യം പരിഗണിച്ചത്. പിന്നീടാണ് ടൊവിനോയുടെ അച്ഛൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ഒരു അഭിപ്രായം പറഞ്ഞത്. അത് നല്ലൊരു ഓപ്ഷനായി ഞങ്ങൾക്ക് തോന്നി. ടൊവിനോയോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നേരിട്ട് തന്നെ ചോദിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുമ്പ് ചില ഓഫറുകള്‍ വന്നിട്ട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതായാലും ഡാർവിൻ ഈ കഥാപാത്രത്തെ കുറിച്ച് തോമസ് ചേട്ടനുമായി സംസാരിച്ചു. അങ്ങനെ അദ്ദേഹം ഒടുവിൽ സമ്മതിക്കുകയായിരുന്നു'.

ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in