ഒറ്റയ്ക്ക് പ്രതിഷേധിച്ച കുഞ്ഞിലയെ തൂക്കിയെടുത്ത് പൊലീസ് കൊണ്ടുപോയത് ജനാധിപത്യപരമല്ല: ദീദി ദാമോദരന്‍

ഒറ്റയ്ക്ക് പ്രതിഷേധിച്ച കുഞ്ഞിലയെ തൂക്കിയെടുത്ത് പൊലീസ് കൊണ്ടുപോയത് ജനാധിപത്യപരമല്ല: ദീദി ദാമോദരന്‍

കോഴിക്കോട് നടക്കുന്ന 3-ാമത് വനിത ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞില മാസിലാമണി നടത്തിയ പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതി ജനാധിപത്യ പരമല്ലെന്ന് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി അംഗവുമായ ദീദി ദാമോദരന്‍. 'ഒറ്റയ്ക്ക് പ്രതിഷേധിക്കാന്‍ വന്ന സംവിധായികയെ തൂക്കിയെടുത്ത് പോലീസ് വാനിലിട്ട് കൊണ്ടുപോയ രീതി, ഒരു നിലക്കും ജനാധിപത്യപരമല്ല. അവളെ കേള്‍ക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാവണമായിരുന്നു', എന്നാണ് ദീദി ഫേസ്ബുക്കില്‍ കുറിച്ചത്.

കുഞ്ഞിലയുടെ അസംഘടിതര്‍ എന്ന ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്ന് തന്നെ ടാഗ് ചെയ്ത് എഫ്.ബി പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അക്കാദമി അധികൃതരുമായി സംസാരിച്ചപ്പോള്‍ വിശദീകരണം കുഞ്ഞിലയെ നേരിട്ട് അറിയിച്ചുകൊള്ളാമെന്നാണ് പറഞ്ഞതെന്നും ദീദി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറെ കാത്തിരുന്ന വനിത ചലച്ചിത്രോത്സവത്തിന്റെ മൂന്നാമത്തെ എഡിഷന്‍ കോഴിക്കോട്ട് തുടങ്ങും മുമ്പ് സംഭവിച്ച സ്ഥലം മാറ്റം കാരണം ആദ്യ സംഘാടക സമിതി യോഗങ്ങള്‍ക്ക് ശേഷം എനിക്കതിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് തന്റെ സിനിമ ഈ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം കുഞ്ഞില എന്നെക്കൂടി ടാഗ് ചെയ്ത് ഒരു എഫ്.ബി പോസ്റ്റില്‍ ഉന്നയിച്ചു കണ്ടു. അന്വേഷിച്ച് അറീക്കാമെന്ന് മറുപടി കൊടുത്ത് അന്നു തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളോട് വിശദീകരണം തേടിയതാണ്. അത് കുഞ്ഞിലയെ നേരിട്ട് അറിയിച്ചു കൊള്ളാം എന്ന മറുപടിയാണ് കിട്ടിയത്.

കുഞ്ഞില മാത്രമല്ല വി.കെ പ്രകാശും ഐ.എഫ്.എഫ്.കെ.യില്‍ തിരഞ്ഞെടുക്കപ്പെട്ട തന്റെ മകള്‍ കാവ്യ പ്രകാശിന്റെ 'വാങ്ക് ' എന്തേ കണ്ടില്ല എന്നു ചോദിച്ചു. എന്താണ് തിരഞ്ഞെടുക്കപ്പെടാതെ പോയതിന്റെ മാനദണ്ഡമെന്ന് അന്വേഷിച്ചു.

ഞാന്‍ ആ തിരഞ്ഞെടുപ്പ് സമിതിയില്‍ ഇല്ലെന്നേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. ഈ വനിതാ ഫിലിം ഫെസ്റ്റിവലില്‍ 'വാങ്ക് ' മാത്രമല്ല രത്തീനയുടെ ' പുഴു ' വും പ്രദര്‍ശനം അര്‍ഹിക്കുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.

കോഴിക്കോട്ടു നടന്ന കഴിഞ്ഞ രണ്ടു വനിതാ ഫെസ്റ്റിവലിന്റെയും ഭാഗമായിരുന്നു ഞാന്‍. ഒരു വട്ടം ഫെസ്റ്റിവല്‍ ഡയറക്ടറും .അക്കാദമി അംഗമായിട്ടു പോലും സിനിമകള്‍ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങിനെയെന്ന് അന്വേഷിക്കാറുണ്ടെങ്കിലും അറിയാന്‍ എനിക്കായിട്ടില്ല. ഞാനതിന്റെ ഭാഗവുമല്ലായിരുന്നു.

വിജിയുടെ നേതൃത്വത്തില്‍ പെണ്‍കൂട്ട് കോഴിക്കോട്ട് മിഠായിത്തെരുവില്‍ അസംഘടിതരായ സ്ത്രീകളെ സംഘടിപ്പിച്ച് പോരാടിയപ്പോഴൊക്കെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. വലിയേട്ടന്മാര്‍ നയിക്കുന്ന വലിയ ട്രേഡ് യൂണിയനുകള്‍ അസംഘടിതരായ തൊഴിലാളി സ്ത്രീകള്‍ മുന്നോട്ടു വെച്ച അടിസ്ഥാന പ്രശ്‌നങ്ങള്‍ (ഒന്നിരിക്കാനും മൂത്രമൊഴിക്കാനും ) കാണാതെ പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് വിജിയുടെ നേതൃത്വത്തിലുള്ള പൂര്‍വ്വമാതൃകകളില്ലാത്ത ട്രേയ്ഡ് യൂണിയന്‍ പെണ്‍ കൂട്ടായ്മയായി പിറവിയെടുക്കുന്നത്.

ആ പെണ്‍കൂട്ടായ്മയുടെ ഓരോ സമരവും എന്റെയും സമരമാണ്. ആ സമരങ്ങളില്‍ കുഞ്ഞിലയുടെ അമ്മ സേതുവും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് ഗംഭീരമായി അടയാളപ്പെടുത്തിയ കുഞ്ഞിലയുടെ 'അസംഘടിതര്‍ ' എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോഴിക്കോട്ടെ മൂന്നാമത് വനിതാ ചലച്ചിത്രോത്സവത്തില്‍ അത് ഉണ്ടാവണമായിരുന്നു എന്നു തന്നെയാണ് എന്റെ ആഗ്രഹം, അഭിപ്രായം. അത് ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ കുഞ്ഞില നടത്തിയ സമരം കൈകാര്യം ചെയ്ത വിധം അന്യായവും പ്രതിഷേധാര്‍ഹമാണ്.

ഒറ്റയ്ക്ക് പ്രതിഷേധിക്കാന്‍ വന്ന സംവിധായികയെ തൂക്കിയെടുത്ത് പോലീസ് വാനിലിട്ട് കൊണ്ടുപോയ രീതി, ഒരു നിലക്കും ജനാധിപത്യപരമല്ല. അവളെ കേള്‍ക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാവണമായിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ ആദ്യത്തെ സംഭവമല്ല. ഐ.എഫ്.എഫ്. കെ.യില്‍ നിന്നും മാറി നിന്നു കൊണ്ട് സുരഭി നടത്തിയ പ്രതിഷേധം ഉള്‍പ്പെടെ മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോഴെല്ലാം അതില്‍ ഇടപെടുകയും പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തിട്ടുള്ളതാണ്.

മിഠായിത്തെരുവിലെ അസംഘടിത തൊഴിലാളി സ്തീകളുടെ ഇരിക്കുവാനുള്ള പോരാട്ടത്തെ ആദ്യമായി ഡോക്യുമെന്റ് ചെയ്തത് എന്റെ മകള്‍ മുക്തയുടെ 'റൈസ് ' എന്ന ഹൃസ്വ ചലച്ചിത്രമായിരുന്നു. അന്ന് പുറത്ത് വരാന്‍ പോലും ധൈര്യമില്ലാതിരുന്ന അവസ്ഥയില്‍ സ്ത്രീ തൊഴിലാളികളെ രഹസ്യമായി അവരുടെയൊക്കെ വീട്ടില്‍ ചെന്ന് കണ്ട്, മുഖം മറച്ച നിലയിലാണ് ഡോക്യുമെന്റ് ചെയ്തത്. ബി.സി.സി. ടീം കോഴിക്കോട്ടെത്തിയപ്പോള്‍ വിജിയുടെ തര്‍ജമക്കാരിയായും മുക്ത ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ തുടര്‍ന്നു കോഴിക്കോട്ടു നടന്ന ഒരു ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ പല തവണ കാണിച്ച ഡോക്യുമെന്ററികളും കാലങ്ങള്‍ക്ക് മുമ്പെടുത്ത ഹൃസ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയപ്പോള്‍ പോലും ' റൈസ് ' അതില്‍ പരിഗണിക്കാതെ പോയത് വ്യക്തിപരമായി ദുഃഖിപ്പിച്ചെരുന്നെങ്കിലും പ്രതിഷേധിച്ചിരുന്നില്ല , അതൊരു ജൂറിയുടെ തീരുമാനമായി മാനിക്കുകയും ഫെസ്റ്റിവലിനൊപ്പം നില്‍ക്കുകയുമാണ് ചെയ്തത്.

മുക്തയുടെ ഡോക്യുമെന്ററി ഉള്‍പ്പെടുത്താത്തതിരുന്നതിലായിരുന്നില്ല വിഷമം. ആ സമരത്തിന്റെ പ്രസക്തി സ്ത്രീകളടങ്ങിയ ആ ജൂറിക്ക് തിരിച്ചറിയാനായില്ലല്ലോ എന്നോര്‍ത്തായിരുന്നു. അതറിയാന്‍, വിജിയെയും അവള്‍ നയിച്ച സമരത്തെയും കാണാന്‍ ബിബിസിയുടെ ഫ്‌ലാഷ് ലൈറ്റ് വേണ്ടി വന്നു പലര്‍ക്കും. ഇക്കഴിഞ്ഞ വനിത ചലച്ചിത്രോത്സവത്തിന് അതും മതിയാവാതെ വന്നു എന്നു വേണം കരുതാന്‍.

ഇത്തരം ഫെസ്റ്റിവലുകള്‍ സ്ത്രീകള്‍ക്ക് അവകാശപ്പെട്ട ഇത്തിരി ഇടമാണെന്നും വിട്ടു നില്‍ക്കലല്ല ഏറ്റെടുക്കുകയാണ് വേണ്ടത് എന്നുമാണ് എന്റെ നിലപാട്. ഒരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലക്കുള്ള നീതി ബോധം എന്നെ നിര്‍ത്തുന്നത് കുഞ്ഞിലക്കൊപ്പമാണ്. നിയമസഭയില്‍ വിധവയുടെ വിധിയെന്ന് വിളിച്ച് അപഹസിക്കുമ്പോള്‍ അത് കെ.കെ. രമക്കൊപ്പമാണ് , ദില്ലിയിലല്ലേ അവര്‍ ഒണ്ടാക്കുന്നത് എന്ന് പരിഹസിക്കുമ്പോള്‍ ഞാന്‍ ആനിരാജക്കൊപ്പമാണ്.

ഏറെ ബഹുമാനവും ബന്ധവും ഉണ്ടായിരുന്ന സിവിക്കിനും സുധീഷിനും എതിരെ പരാതി ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് .

അതെ, എന്നും അവള്‍ക്കൊപ്പം.

ബലാത്സംഗം അന്തസ്സുള്ള പ്രവൃത്തിയും അതിനെ വിമര്‍ശിക്കുന്നതാണ് അന്തസ്സില്ലാത്ത കാര്യം എന്നും കരുതുന്നിടത്ത് കുഞ്ഞിലയുടെ വികൃതി മാപ്പര്‍ഹിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in