ചിലവന്നൂര്‍ കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം

ചിലവന്നൂര്‍ കായല്‍ കയ്യേറ്റം; നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം

ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിജിലന്‍സ്. ആറ് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വിഷയത്തില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിനാല്‍ ഇന്നലെ നടപടി സ്വീകരിക്കുകയായിരുന്നു.

കടവന്ത്ര ഭാഗത്തെ വീടിന് അടുത്ത് ജയസൂര്യ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറിയാണ് നിര്‍മ്മിച്ചതെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇക്കാര്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് അടുത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടി നിര്‍മ്മിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ കോര്‍പറേഷന്‍ അധികൃതരുടെ സഹായം ഉണ്ടായിരുന്നുവെന്നുമാണ് പരാതി. കേസില്‍ ജയസൂര്യ, കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം.

2013ലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 2014ല്‍ അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറിയ ഭൂമി അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉത്തരവുകളൊന്നും നടപ്പായില്ല. ഇതേ തുടര്‍ന്ന് കേസ് കോടതിയില്‍ എത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in