
ലോക വലിയ വിജയമാകുമെന്ന പ്രവചനത്തിന്റെ പേരിൽ താൻ ദുൽഖർ സൽമാനുമായി വരെ ബെറ്റ് വച്ചിട്ടുണ്ട് എന്ന് നടൻ ചന്തു സലിം കുമാർ. ചില സിനിമകൾ എന്തായാലും പ്രേക്ഷകർ ഏറ്റെടുക്കും എന്നൊരു തോന്നൽ ജോലി ചെയ്യുമ്പോൾ തന്നെ മനസിലാകാറുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ അത്തരമൊരു ഫീൽ കിട്ടിയതിന്റെ അനുഭവം ഉള്ളതുകൊണ്ടുതന്നെ ലോകയിലെ ആ ഫീൽ പെട്ടന്ന് മനസിലാക്കാൻ സാധിച്ചുവെന്നും ചന്തു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ചന്തു സലിംകുമാറിന്റെ വാക്കുകൾ
ഞാൻ ദുൽഖറുമായി ബെറ്റ് വച്ചിട്ടുണ്ട്. അദ്ദേഹത്തോട് മാത്രമല്ല, അദ്ദേഹത്തിന്റെ ടീമുമായും നിമിഷ് രവിയുമായും എല്ലാം ഞാൻ ബെറ്റ് വച്ചിട്ടുണ്ട്. അതിൽ നിന്നും എനിക്ക് ഒന്നും പോകാനില്ല, കിട്ടാനേ ഉള്ളൂ. സത്യം പറഞ്ഞാൽ, അങ്ങനെ നോക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിച്ചതിന് നസ്ലെനെക്കാളും കല്യാണിയെക്കാളും പണം എനിക്കാണ് കിട്ടേണ്ടിയിരുന്നത്. ലോകയുടെ കാര്യത്തിൽ നിമിഷ് രവിയോട് ഒരു ലക്ഷം രൂപയും ബിബിൻ പെരുമ്പള്ളിയോട് 15 ലക്ഷം രൂപയും ബെറ്റ് വെച്ചു. ഇപ്പോൾ പെരുമ്പള്ള വിളിച്ച് ചോദിക്കുന്നത് എന്തെങ്കിലുമൊക്കെ ഒരു ഡിസ്കൗണ്ട് തരാൻ പറ്റുമോ എന്നാണ്.
ചില സിനിമകൾ എന്തായാലും പ്രേക്ഷകർ ഏറ്റെടുക്കും എന്നൊരു തോന്നൽ നമുക്ക് വരാറുണ്ട്. ഞാൻ ആ സക്സസ് മഞ്ഞുമ്മലിൽ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ട്. അതിന്റെ ക്ലൈമാക്സിൽ ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് ഓടുന്ന രംഗം ചിത്രീകരിക്കുമ്പോൾ തന്നെ എന്റെ മനസിൽ അതുകണ്ട് തോന്നിയിട്ടുണ്ട്, ഇത് വലിയ രീതിയിൽ സ്വീകരിക്കപ്പെടും എന്ന്. ലോകയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ വളരെ ഡീറ്റെയിൽഡായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതിലെ പല ട്രാൻസിഷനുകൾ പോലും എഴുതിവച്ചിട്ടുണ്ട്. ഞാൻ വായിച്ച സ്ക്രിപ്റ്റുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനാണ് ലോകയിലെ ഇന്റർവെൽ സീക്വൻസ്. അത് സിനിമയിൽ വന്നപ്പോൾ വായിച്ചതിനേക്കാൾ മനോഹരമായി.