'നിർഭാ​ഗ്യകരം, കർശന നടപടിയെടുക്കും'; നടൻ വിശാലിന്റെ ആരോപണത്തിന് അടിയന്തിര നടപടിക്കൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

'നിർഭാ​ഗ്യകരം, കർശന നടപടിയെടുക്കും'; നടൻ വിശാലിന്റെ ആരോപണത്തിന് അടിയന്തിര നടപടിക്കൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നു എന്ന നടൻ വിശാലിന്റെ ആരോപണത്തിന് അടിയന്തിര നടപടിക്കൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം . ഇത് നിർഭാ​ഗ്യകരമാണെന്നും അഴിമതിയോട് ഗവൺമെന്റിന് സഹിഷ്ണുതയില്ല, ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും എന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഈ അനുഭവമെന്നും ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്നും വിശാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ടെന്നും jsfilms.inb@nic.in എന്ന വിലാസത്തിൽ സിബിഎഫ്‌സി നടത്തുന്ന മറ്റേതെങ്കിലും സമാന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി മന്ത്രാലയവുമായി സഹകരിക്കാൻ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  ട്വീറ്റിൽ പറയുന്നു. കെെക്കൂലി വാങ്ങിയ ഉദ്യോ​ഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും വിശാല്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ മുൻപ് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിട്ടേണ്ടി വന്നിട്ടില്ലെന്നും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അഴിമതിക്കായി പോകുന്നത് സഹിക്കാനാകുന്നില്ലെന്നും വിശാൽ പറഞ്ഞു. പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെടണമെന്നും ഇത് തനിക്ക് വേണ്ടിയല്ല മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടി വേണ്ടിയാണെന്നും വിശാല്‍ വീഡിയോയിൽ കൂട്ടിച്ചേർത്തു.

വിശാൽ, എസ് ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് മാർക്ക് ആന്റണി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൈം ട്രാവൽ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുനിൽ, സെൽവരാഘവൻ, റിതു വർമ്മ, ജി മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in