ബോളിവുഡ് സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നു; പിവിആറിന് കനത്ത നഷ്ടം

ബോളിവുഡ് സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നു; പിവിആറിന് കനത്ത നഷ്ടം
Published on

ബോളിവുഡ് സിനിമകൾ ബോക്സ്ഓഫീസിൽ തുടർച്ചയായി പരാജയപ്പെടുന്നത് രാജ്യത്തെ പ്രധാന തിയറ്റർ ശ്രിംഖലയായ പിവിആർ ഐനോക്‌സിന് കനത്ത നഷ്ടം ഉണ്ടാക്കുന്നു. ബോളിവുഡിൽ നിന്ന് അടുത്തിടെയായി ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും റിലീസിന് എത്താത്തതും നഷ്ടത്തിന് ആക്കം കൂട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 ന്റെ ആദ്യ പാദത്തിൽ 44.1 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പും ഐപിഎല്ലും മൂലം ബോളിവുഡിൽ സിനിമാ റിലീസുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 ശതമാനം കുറഞ്ഞിരുന്നു.

ബഡേ മിയാ ഛോട്ടേ മിയാ, ചന്തു ചാംപ്യൻ‍, മൈദാൻ പോലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമകളെല്ലാം തിയറ്ററിൽ പരാജയമായതും പിവിആറിന് തിരിച്ചടിയായി. ജവാൻ, ​ഗദ്ദർ 2 എന്നീ ചിത്രങ്ങളാണ് 2024 ന്റെ ഒന്നാംപാദത്തിൽ പിവിആറിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്താതെ പിടിച്ച് നിർത്തിയത്. എങ്കിലും തുടർന്ന് പ്രദർശനത്തിനെത്തിയ പ്രധാന ഹിന്ദി ചിത്രങ്ങളെല്ലാം വൻ പരാജയങ്ങളായിരുന്നു. 250 കോടി മുതൽമുടക്കിൽ ഒരുക്കിയ ദീപിക പദുകോൺ, ഹൃഥ്വിക് റോഷൻ എന്നിവർ അഭിനയിച്ച ഫൈറ്റർ 200 കോടി രൂപ മാത്രമാണ് ആകെ കളക്ട് ചെയ്തത്.

കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഏഴ് സിനിമകൾ മികച്ച വിജയമായെങ്കിൽ ഇത്തവണ അത് മൂന്ന്മാത്രമായി ചുരുങ്ങി. വൻ ബജറ്റിലൊരുങ്ങുന്ന ഹിന്ദി സിനിമകൾ തിയറ്ററുകളിൽ വിജയം നേടിയാൽ മാത്രമേ പിവിആറിന് തങ്ങളുടെ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിയൂ.

logo
The Cue
www.thecue.in