മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ സെെനു എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രത്തിൽ സെെനു എന്ന കഥാപാത്രത്തെക്കുറിച്ച് ഒറ്റ അദ്ധ്യായത്തിലെ ചില വരികളിൽ മാത്രമാണ് പരാമർശിച്ചിട്ടുള്ളത് എന്നാൽ സിനിമയിലേക്ക് വരുമ്പോൾ നോവലിൽ നിന്നും വ്യത്യസ്തമായി സെെനുവിനെ കുറച്ചുകൂടി വിശാലമായി സംവിധായകൻ ബ്ലെസി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ഇമോഷണൽ കണ്ടിന്യുവിറ്റിക്ക് സെെനുവിന്റെ കഥാപാത്രം ആവശ്യമാണ് എന്ന് ബ്ലെസി പറയുന്നു. നോവലിൽ നിന്നും വളരെ വ്യത്യസ്തമാണ് സിനിമ എന്ന് പറയുന്നത്. സിനിമയ്ക്ക് അകത്ത് ഒരു ഇമോഷണൽ കണ്ടിന്യുവിറ്റിയുണ്ടാവണം. ആ ഇമോഷണൽ കണ്ടിന്യുവിറ്റി എന്ന് പറയുന്നത് അകലെയായിരിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നുന്ന അടുത്ത ആൾക്കാരെ കുറിച്ചുള്ള ഓർമ്മകളായിരിക്കും. ഞാൻ ബെന്യാമിനെക്കാൾ കുറച്ചു കൂടി ഇമോഷണലി ചിന്തിക്കുന്നയാളാണ് എന്നതുകൊണ്ടായിരിക്കാം എനിക്ക് ഇത്തരം ചില ബന്ധങ്ങൾ ആവശ്യമാണ്. അമലയെപ്പോലുള്ള പല ആർട്ടിസ്റ്റുകളെയും വേണ്ട രീതിയിൽ ഇവിടെ ഉപയോഗിക്കാതെ പോവുകയാണെന്നും ചെറിയ സാധ്യതയിലൂടെയാണെങ്കിലും അമലയെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞു എന്നാണ് താൻ കരുതുന്നതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.
ബ്ലെസി പറഞ്ഞത്:
ആടുജീവിതം എന്ന നോവലിൽ സെെനുവിനെയും നാടിനെയും എല്ലാം ഒരു അദ്ധ്യായത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ സെെനുവിനെ മാത്രം ഏതാനും വരികളിലാണ് പറഞ്ഞിരിക്കുന്നത്. നോവലിൽ നിന്നും വളരെ വ്യത്യസ്തമാണ് സിനിമ എന്ന് പറയുന്നത്. സിനിമയ്ക്ക് അകത്ത് ഒരു ഇമോഷണൽ കണ്ടിന്യുവിറ്റിയുണ്ടാവണം. ആ ഇമോഷണൽ കണ്ടിന്യുവിറ്റി എന്ന് പറയുന്നത് അകലെയായിരിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നുന്ന അടുത്ത ആൾക്കാരെ കുറിച്ചുള്ള ഓർമ്മകളായിരിക്കും. ഞാൻ ബെന്യാമിനെക്കാൾ കുറച്ചു കൂടി ഇമോഷണലി ചിന്തിക്കുന്നയാളാണ് എന്നതുകൊണ്ടായിരിക്കാം എനിക്ക് ഇത്തരം ചില ബന്ധങ്ങൾ ആവശ്യമാണ്. സെെനുവുമായുള്ള നജീബിന്റെ വേർപിരിയൽ എന്ന് പറയുന്നത് അയാളെ ഒരുപാട് വേട്ടയാടുന്നതായിരിക്കും. തിരിച്ചും അത് അങ്ങനെയാണ്. ഒരു മനുഷ്യൻ അവസാനം വരെയും എങ്ങനെയാണ് പിടിച്ചു നിൽക്കുക എന്നത് അയാൾക്ക് അയാളുടെ നാട്ടിലേക്ക് എത്തുക, അയാളെ കാത്തിരിക്കാൻ ആളുകളുണ്ടാവുക എന്നത് കൊണ്ടാണ്. അതിന് ഒരു പ്രധാന്യം വരണമെങ്കിൽ അങ്ങനെ സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖം കാണുന്ന പ്രേക്ഷകനിലും ഇയാളുടെ മനസ്സിലും ഉണ്ടാകണം. അങ്ങനെയാണ് ഞാൻ അമലയിലേക്ക് എത്തുന്നത്.
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പല ആർട്ടിസ്റ്റുകളെയും വേണ്ട രീതിയിൽ ഉപയോഗിക്കാതെ പോകുന്നു എന്ന്. ഈ സിനിമയിൽ ഒരുപാട് സീനുകളുള്ള കഥാപാത്രമല്ല സെെനുവിന്റേത്. കാരണം നജീബിന്റെ മറ്റ് കഥകളാണ് സിനിമ. എന്നാൽ ഏതാനും സീനുകളിൽ നമ്മളെ ഹുക്ക് ചെയ്യണം എന്നുള്ളതാണ് സെെനുവിന്റെ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. അത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. ഏറ്റവും നന്നായി വർക്ക് ചെയ്താൽ മാത്രമേ കുറച്ച് സീനുകൾ കൊണ്ട് ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കു. ഞാൻ മെെന എന്ന സിനിമ തൊട്ട് ശ്രദ്ധിച്ചിട്ടുള്ള ഒരാളാണ്, ഞാൻ അമലയോട് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളെയൊന്നും ആരും ഉപയോഗിക്കുന്നില്ല എന്ന്. അത് എന്തുകൊണ്ടാണ് എന്നത് നമ്മളെ പോലെയുള്ള എഴുത്തുകാരുടെയൊക്കെ കുഴപ്പമായിരിക്കാം. എനിക്ക് തോന്നിയത് ആ സാധ്യത വളരെ ചെറുതാണെങ്കിലും എനിക്ക് ഉപയോഗിക്കാൻ പറ്റി എന്നതാണ്. അങ്ങനെ കണ്ടിട്ടാണ് ഞാൻ അമലയിലേക്ക് എത്തുന്നത്.
എല്ലാവരും പറയുന്നത് നജീബിനെക്കുറിച്ചാണ്. സെെനു എന്ന കഥാപാത്രത്തിന്റെ ഒരു ഡെപ്ത്ത് പലപ്പോഴും നമ്മൾ ഓർക്കാറ് പോലുമില്ല. സർവെെവ്വൽ എന്നതിലേക്ക് വരുമ്പോൾ ഒരു ഘട്ടത്തിൽ ഏറ്റവും കൂടുതൽ നജീബാണ് ചെയ്തിരിക്കുന്നത് എങ്കിൽ പോലും അയാൾ ഒറ്റപ്പെടലിലാണ്. എന്നാൽ ഈ കുട്ടി സമൂഹത്തിന്റെ ഇടയിൽ നിന്നു കൊണ്ടാണ് പ്രയാസപ്പെടുന്നത്.