

ചന്ദ്രിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആടുജീവിതത്തിന് അവാർഡ് നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് സംവിധായകൻ ബ്ലെസി നടത്തിയ പ്രതികരണം ശ്രദ്ധ നേടുന്നു. നിലവിലെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമാണ് നിഷേധിക്കപ്പെട്ടത് എന്നും ഇക്കാരണത്താൽ കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുകയാണ് എന്നുമാണ് ബ്ലെസി അഭിമുഖത്തിൽ പറഞ്ഞത്.
'ഗൾഫിൽ നടന്ന സൈമ അവാർഡ് ദാനച്ചടങ്ങിൽ ബെസ്റ്റ് ഫിലിം ഡയറക്ടർ എന്ന നിലയിൽ പങ്കെടുത്തപ്പോൾ മഹാരാജ എന്ന സിനിമയുടെ സംവിധായകൻ എന്നോട് ചോദിച്ചു, നാഷണൽ അവാർഡ് ലഭിക്കാതെ പോയപ്പോൾ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത് എന്ന്. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുകയാണ് എന്നാണ് അദ്ദേഹത്തിന് ഞാൻ മറുപടി നൽകിയത്,' ബ്ലെസി പറയുന്നു.
ഈ വർഷത്തെ ദേശീയ അവാർഡ് നിർണ്ണയത്തിൽ ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു വിഭാഗത്തിൽ പോലും സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചില്ല. ഇതിനെതിരെ നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.