സോളോ ഇന്നും 'ഹാർട്ട് ബ്രേക്ക്', വീണ്ടും ഒരു മലയാളം സിനിമ ചെയ്യാത്തതിന്റെ കാരണം അത്': ബിജോയ് നമ്പ്യാർ
ദുൽഖർ സൽമാൻ ചിത്രം സോളോയുടെ പരാജയം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ. റിലീസിന് മുന്നേ ആ സിനിമയുടെ ഴോണർ എന്തെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല. അവർ ഒരു മാസ് എന്റർടെയ്നർ പ്രതീക്ഷിച്ചാണ് എത്തിയത്. ഇപ്പോൾ ആ സിനിമയെ നിരവധിപ്പേർ പ്രശംസിക്കുന്നുണ്ട്. എന്നാൽ അന്നത്തെ ആ സിനിമയുടെ പരാജയം തന്നിൽ വലിയ ആഘാതമുണ്ടാക്കിയെന്ന് ബിജോയ് നമ്പ്യാർ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജോയ് നമ്പ്യാരുടെ വാക്കുകൾ:
ദുൽഖറിനെ ചെന്നൈയിൽ വെച്ച് കാണുമ്പോൾ എന്റെ കൈവശം മൂന്ന് കഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ട്രിലജി എന്ന ആശയത്തിൽ അദ്ദേഹം ഏറെ എക്സൈറ്റഡുമായിരുന്നു. സോളോ തമിഴിലും മലയാളത്തിലും ഒന്നിച്ച് ചെയ്യാം എന്ന് പറഞ്ഞതും ദുൽഖറാണ്. അക്കാലത്ത് സോഷ്യൽ മീഡിയ ഇത്രത്തോളം ആക്റ്റീവ് ആയിരുന്നില്ല. ഇത് നാല് കഥയാണെന്നും ദുൽഖർ ഈ ചിത്രത്തിൽ നാല് വ്യത്യസ്ത വേഷങ്ങളാണ് ചെയ്യുന്നത് എന്നും റിലീസിന് മുൻപ് പ്രേക്ഷകരോട് വ്യക്തമായി കമ്യൂണിക്കേറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
വലിയൊരു ശതമാനം പ്രേക്ഷകർ ഒരു മാസ്സ് ദുൽഖർ പടം പ്രതീക്ഷിച്ചാണ് എത്തിയത്. ഇന്ന് പ്രേക്ഷകർ സോളോയെ പ്രശംസിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. എന്നാൽ അന്ന് ആ സിനിമയുടെ റിസൾട്ട് തീർത്തും ഹാർട്ട് ബ്രേക്കിങ്ങായിരുന്നു. ഇതുവരെ മറ്റൊരു മലയാളം സിനിമ ചെയ്യാത്തതിന്റെ കാരണം ആ സിനിമയുടെ പരാജയത്തിന്റെ ആഘാതം തന്നെയാണ്.

