'ബിലാലില്‍ ഡോഗ് ഷംസു ഉണ്ട്'; ഇത്തവണ പട്ടിക്കച്ചവടമല്ലെന്ന് ജാഫര്‍ ഇടുക്കി

'ബിലാലില്‍ ഡോഗ് ഷംസു ഉണ്ട്'; ഇത്തവണ പട്ടിക്കച്ചവടമല്ലെന്ന് ജാഫര്‍ ഇടുക്കി

അമല്‍ നീരദ്-മമ്മൂട്ടി ചിത്രമായ ബിഗ് ബിയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ കഥാപത്രമായിരുന്നു ജാഫര്‍ ഇടുക്കിയുടെ ഡോഗ് ഷംസു.

സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിലും ഷംസു ഉണ്ടാകുമെന്ന് ജാഫര്‍ ദ ക്യൂവിനോട് പറഞ്ഞു. ബിഗ് ബിയിലെ പോലെ പട്ടികച്ചവടമായിരിക്കില്ല ബിലാലിലെ ഷംസുവിനെന്നും ജാഫര്‍ ഇടുക്കി വ്യക്തമാക്കി.

ജാഫര്‍ ഇടുക്കി പറഞ്ഞത്: 'അമല്‍ സാറാണ് ഡോഗ് ഷംസു എന്ന കഥാപാത്രം ചെയ്യാന്‍ വിളിച്ചത്. സര്‍ നേരിട്ട് വിളിച്ചാണ് എല്ലാം പറഞ്ഞു തന്നത്. ഷംസുവിന്റെ അപ്പിയറന്‍സ് വരെ ശരിയാക്കി തന്നത് സാറായിരുന്നു. തലയില്‍ കെട്ടും, ബെനിയന്റെ മുകളില്‍ മുണ്ട് ഉടുത്തിട്ടുള്ള ആളുകള്‍ കൊച്ചിയില്‍ പണ്ട് ഉണ്ടായിരുന്നെന്ന് സര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ചെല്ലുന്നത്.

മമ്മൂക്കയുടെ കൂടെ നേരത്തെ അഭിനയിച്ച പരിചയം ഉള്ളതുകൊണ്ട് അടുത്ത് നിന്ന് അഭിനയിക്കാന്‍ പേടിയില്ലായിരുന്നു. എന്തെങ്കിലുമൊക്കെ മിണ്ടാമെന്നും കരുതിയാണ് പോയത്. എന്നാലും അധികമൊന്നും സംസാരിച്ചിരുന്നില്ല.

ഡോഗ് ഷംസു ഇങ്ങനെ ശ്രദ്ധിക്കപെടുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. ബിലാല്‍ ഇക്ക ബാറില്‍ കേറുമ്പോ കാണുന്ന ഒരു കഥാപാത്രം. കുറച്ച് ഡയലോഗ് പറയാനുള്ള സീനുണ്ടെന്നാണ് അന്ന് പറഞ്ഞത്. പക്ഷെ ആ കഥാപാത്രം സിനിമക്ക് ഒരു ബലമായിരുന്നു.

ബിലാലിലും ഷംസു ഉണ്ട്. ഷംസുവിന്റെ കാര്യം ഞാന്‍ ഉണ്ണി സാറിനോട് ചോദിച്ചിരുന്നു. ജാഫറും സിനിമയില്‍ ഉണ്ടെന്ന് സര്‍ പറഞ്ഞു. പട്ടിയും പൂച്ചയും കച്ചവടവും ഒന്നും അല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഇത് ചോദിക്കാനുള്ള കാരണം വേറൊന്നും അല്ല. ബിലാല്‍ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ എനിക്ക് കിടക്കപ്പൊറുതി ഇല്ല. കാണുന്നവരൊക്കെ സിനിമയില്‍ റോള്‍ ഉണ്ടോ എന്ന് ചോദിക്കും. ഉണ്ടാവുമായിരിക്കും എന്നൊക്കെ പറഞ്ഞ തടി തപ്പാറാണ് പതിവ്. അപ്പൊ അത് ഒന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഉണ്ണി സാറിനെ കണ്ടപ്പോള്‍ ചോദിച്ചത്.'

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയും രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത കനകം കാമിനി കലഹവുമായിരുന്നു ജാഫര്‍ ഇടുക്കിയുടെ അവസാനമായി റിലീസ് ചെയ്ത സിനിമകള്‍. രണ്ടു സിനിമയിലും ജാഫറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in