അംഗീകാരമുണ്ട്, എന്നാൽ എന്റെ പേരില്ല; ബിബിൻ ദേവിന് പറയാനുള്ളത്

അംഗീകാരമുണ്ട്, എന്നാൽ എന്റെ പേരില്ല; ബിബിൻ ദേവിന് പറയാനുള്ളത്

ശബ്ദമിശ്രണത്തിനുള്ള ദേശിയ അംഗീകാരം റസൂൽ പൂക്കുട്ടിയ്ക്കായിരുന്നു ലഭിച്ചിരുന്നതെങ്കിലും അദ്ദേഹത്തോടൊപ്പം കഠിനപ്രയത്നം ചെയ്ത സൗണ്ട് മിക്സർ ബിബിന് ദേവിന് അംഗീകാരം ലഭിച്ചിരുന്നില്ല. റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ശബ്ദമിശ്രണം ചെയ്ത തമിഴ് ചിത്രം ഒത്ത സെരിപ്പ് സൈസ് ഏഴിനാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. എന്നാൽ പുരസ്കാരപ്പട്ടികയിൽ റസൂൽ പൂക്കുട്ടിയുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവാർഡിന് അപേക്ഷിച്ചപ്പോൾ ഉണ്ടായ വീഴ്ചയാണ് കാരണം.

ജോലിക്കിടയിലാണ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് . നീ ചെയ്ത സിനിമയ്ക്ക് അവാര്‍ഡ് ഉണ്ട്. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. പിന്നീടാണ് എന്റെ പേര് പട്ടികയിൽ ഇല്ലെന്ന് വ്യക്തമായത് . നമ്മുടെ പേര് അതിനകത്ത് വരുക എന്നത് വളരെ സന്തോഷവും അഭിമാനവും ഉള്ള കാര്യമാണല്ലോ . പക്ഷെ അത് വന്നില്ല എന്നതിൽ ചെറിയ വിഷമമുണ്ടെന്ന് ബിബിൻ മനോരമ ന്യൂസിനോട് പറഞ്ഞു.

സ്വന്തം പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുളള നടപടികളുമായി മുന്നോട്ടുപോവുകയാണ് ബിബിൻ ദേവ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബിബിനും താനും ചേർന്നാണ് ശബ്ദമിശ്രണം നിർവഹിച്ചതെന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. പന്ത്രണ്ട് വർഷത്തിലേറെയായി ശബ്ദമിശ്രണരംഗത്തുള്ള ബിബിന്റെ  ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ക്ലെറിക്കൽ പിഴവുമൂലം പ്രതിസന്ധിയിൽ ആയത്.

നിർമ്മാതാവിന്റെ കത്തുമായി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനെ സമീപിക്കാനൊരുങ്ങുകയാണ് ബിബിൻ. യന്തിരൻ 2.0 , ട്രാന്സ്,  ഒടിയൻ, മാമാങ്കം , മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി പ്രവര്ത്തിച്ചിട്ടുള്ള സൗണ്ട് മിക്സറാണ് ബിബിൻ ദേവ് .

Related Stories

No stories found.
logo
The Cue
www.thecue.in