കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു; മാലിക്കിനെതിരെ ബീമാപ്പള്ളിയിൽ പ്രതിഷേധം

കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു; മാലിക്കിനെതിരെ ബീമാപ്പള്ളിയിൽ  പ്രതിഷേധം

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മാലിക് സിനിമയ്‌ക്കെതിരെ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

2009-ലെ ബീമാപ്പള്ളി വെടിവെയ്പ്പിനെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ തുടര്‍പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.

മാലിക് സിനിമയുടെ പ്രമേയത്തിന് ബീമാപ്പള്ളി വെടിവെയ്പ്പിനുള്ള സാമ്യത ചിത്രം റിലീസ് ചെയ്തത് മുതൽ വലിയ ചർച്ചയായിരുന്നു. സിനിമ ഇടതുപക്ഷത്തെ വെള്ളപൂശുന്നതാണെന്നും ചരിത്ര സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ചതായും ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ തന്റെ കഥ സാങ്കല്പികമാണെന്ന വാദത്തിൽ സംവിധായകൻ മഹേഷ് നാരായണൻ ഉറച്ച് നിൽക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in