
മലയാളത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരുപാട് നടന്മാർ ഉണ്ടായിട്ടുണ്ടെന്ന് നടൻ അരുൺ ചെറുകാവിൽ. തിലകനും ജഗതി ശ്രീകുമാറുമെല്ലാം നമ്മളെ അംഗീകരിക്കുന്ന നടന്മാരാണെന്നും അവർ ഉൾപ്പടെ കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള നടന്മാരുടെ ഒരു വലിയ നിര തന്നെ മലയാളത്തിൽ ഉണ്ടായിരുന്നെന്നും അരുൺ ചെറുകാവിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അരുൺ ചെറുകാവിലിന്റെ വാക്കുകൾ
മഹാരധന്മാരായ നടന്മാരോടൊപ്പം സ്ക്രീൻ പങ്കിടാൻ പറ്റി എന്നതാണ് സിനിമയിൽ വന്നതിന് ശേഷം ഞാൻ അഭിമാനത്തോടെ ഓർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. തിലകൻ ചേട്ടനും അമ്പിളി ചേട്ടനുമായെല്ലാം ചെറിയ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്നു. അവരെല്ലാം നമ്മളെ അംഗീകരിക്കുന്ന ആളുകളാണ്. അവരൊക്കെ അത്രയും വലിയ ഇന്റർണാഷണൽ ആക്ടേഴ്സാണ്. മലയാളത്തിൽ നിന്നും അവരെപ്പോലെ ഒരുപാട് ഇന്റർനാഷണൽ ആക്ടേഴ്സ് ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയ നടന്മാരെല്ലാം ഇന്റർനാഷണലാണ്.
ബഹദൂർ സാർ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ ലൊക്കേഷനിൽ വന്നിരുന്നു. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചു. നമ്മുടെ ജെനറേഷനിലുള്ള അഭിനേതാക്കൾ അവിടെ എത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഫിലിം മേക്കിങ് പ്രോസസ് ആളുകൾ കംഫർട്ടായി ചെയ്യാൻ സാധിക്കുന്ന ഒരു കാലത്തിനും മുമ്പായിരുന്നു അവർ വർക്ക് ചെയ്തിരുന്നത്. എല്ലാവർക്കും അങ്ങനെ ഒരു നാടക ബാക്ഗ്രൗണ്ട് ഒന്നുമില്ല. അവരെയെല്ലാം കുറച്ച് സൂപ്പർ ഹ്യൂമൺ ആണെന്ന് ഇപ്പോൾ നമുക്ക് തോന്നുന്നുണ്ട്. കാരണം, ഇന്നത്തെ സാങ്കേതികത വച്ച് സിനിമ എടുക്കുന്ന പ്രോസസ് പണ്ടത്തേക്കാളും എളുപ്പമായിട്ടുണ്ട്. അത് അഭിനേതാക്കൾക്കും സ്വയം വളരാൻ അവസരങ്ങൾ കൊടുക്കുകയാണ്. അരുൺ ചെറുകാവിൽ പറഞ്ഞു.