അന്നും ഇന്നും എന്നും എന്റെ ഗുരുവായി ഉണ്ടായിരുന്നത് ലാല്‍ജോസ് സര്‍: അനുശ്രീ

അന്നും ഇന്നും എന്നും എന്റെ ഗുരുവായി ഉണ്ടായിരുന്നത് ലാല്‍ജോസ് സര്‍: അനുശ്രീ

ആദ്യ ചിത്രമായ ഡയമണ്ട് നെക്ലസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ. അഭിനയം തുടങ്ങിയ സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും സംവിധായകന്‍ ലാല്‍ജോസ് നല്‍കിയ പിന്തുണയെ കുറിച്ചുമാണ് അനുശ്രീ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലാല്‍ജോസ് സാര്‍ കൊടുത്ത ഇന്റര്‍വ്യൂവിലെ ഈ വാക്കുകള്‍ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അതെന്നെ 2011-2012 കാലഘട്ടത്തിലെ എന്റെ ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി...ഇതെഴുതുമ്പോള്‍ എത്ര വട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല....സര്‍ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഞാന്‍ അണിഞ്ഞിരുന്നത് ഒരു പഴയ ചപ്പല്‍ തന്നെ ആയിരുന്നു...അതേ ഉണ്ടായിരുന്നുള്ളു അന്ന്...അന്നു മത്സരിക്കാന്‍ എത്തിയ ബാക്കി ആള്‍ക്കാരുടെ ലുക്ക് ആന്റ് ഡ്രസ് ഒക്കെ കണ്ട് നമുക്കിത് പോലെ ഒന്നും പറ്റില്ല അമ്മേ എന്നു പറഞ്ഞു തിരിച്ചു പോകാന്‍ തുടങ്ങിയ എന്നെ അന്ന് പിടിച്ചു നിര്‍ത്തിയത് സൂര്യടിവി യിലെ ഷോ കോഡിനേറ്റര്‍ വിനോദ് ചേട്ടനാണ്...

ആദ്യദിവസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടി...ഞാന്‍ ഒന്നും ഒന്നും അല്ല എന്ന ഒരു തോന്നല്‍ മനസിനെ വല്ലാതെ ബുദ്ദിമുട്ടിച്ചിരുന്നു അന്നൊക്കെ... പക്ഷെ ഒരു നിയോഗം പോലെ ആ ഷോ യില്‍ ഞാന്‍ വിജയിച്ചു...അന്ന് ഷോ യില്‍ കൂടെ ഉണ്ടായിരുന്ന സ്വാസികയും, ഷിബ്ലയും ഇന്നും എന്റെ പ്രിയ സുഹൃത്തുക്കളാണ്...പിന്നീടുള്ള ദിവസങ്ങള്‍ ലാല്‍ജോസ് സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള കാത്തിരിപ്പ് ആയിരുന്നു...ഏകദേശം ഒരു വര്‍ഷം ആയിക്കാണും ഡൈമണ്ട് നെക്ലെസില്‍ തുടങ്ങാന്‍...അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത് ദുബായ് യില്‍...എന്റെ കൂടെ വരാനായി അമ്മക്കും പാസ്‌പോര്‍ട്ട് എടുത്തു...തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ഒന്നും അറിയാത്ത ഞാന്‍ ദുബായ് യിലേക്ക്... കൂടെ ഉള്ളത് എന്റെ അത്രയും പോലെ അറിയാത്ത എന്റെ പാവം അമ്മ ഒരു മോറല്‍ സപ്പോര്‍ട്ടിന്.....ഒടുവില്‍ ദുബായ് എത്തി...

ഷൂട്ടിംഗ് ഒക്കെ ഒന്നു കണ്ടു പഠിക്കാന്‍ 2,3 ദിവസം മുന്നേ ലാല്‍ സര്‍ എന്നെ അവിടെ എത്തിച്ചിരുന്നു... അവിടെ ചെന്ന് അവിടെ ഉള്ളവരെ ഒക്കെ കണ്ടപ്പോള്‍ വീണ്ടും ഞാന്‍ ഒന്നും അല്ല എന്നൊരു ചിന്ത എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു....ഒരു കമുകുംചേരികാരിക്ക് ആ തോന്നല്‍ സ്വാഭാവികം ആയിരുന്നു എന്ന് അന്ന് എനിക്ക് മനസ്സിലായില്ല...അന്ന് ലാല്‍ജോസ് സര്‍ തന്ന മോട്ടിവേഷനില്‍ എന്റെ കോപ്ലക്‌സ് ഒക്കെ മാറ്റിനിര്‍ത്തി ഒടുവില്‍ ഞാന്‍ കലാമണ്ഡലം രാജശ്രീ ആയി...ഭര്‍ത്താവായ അരുണ്‍ നെ കാണാന്‍ എയര്‍പോര്‍ട്ട് എക്‌സലെറ്ററില്‍ കയറുന്ന രാജശ്രീ...അതായിരുന്നു എന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്....അങ്ങനെ അന്ന് മുതല്‍ മനസിലുള്ള ഇന്‍ഹിബിഷന്‍ ഒക്കെ മാറ്റി അഭിനയിക്കാന്‍ തുടങ്ങി...ഒരു നടി ആകാന്‍ തുടങ്ങി...

ദുബായ് ഷെഡ്യൂള്‍ കഴിഞ്ഞു,നാട്ടിലെ ഷെഡ്യൂള്‍ കഴിഞ്ഞു വീണ്ടും കമുകുചേരിയിലേക്ക്...ഒരുപാട് സന്തോഷത്തോടെ ആണ് വരവ്...ആള്ക്കാര് വരുന്നു, സപ്പോര്‍ട്ട് ചെയ്യുന്നു,അനുമോദിക്കുന്നു,പ്രോഗ്രാം വെക്കുന്നു എന്നൊക്കെ ആണ് മനസിലെ പ്രതീക്ഷകള്‍ പക്ഷെ ഇടക്ക് എപ്പഴൊക്കെയോ നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ അറ്റിറ്റിയൂഡ് ല്‍ എന്തോ ഒരു മാറ്റം തോന്നിയിരുന്നു... ഡബ്ബിങ് ഒക്കെ കഴിഞ്ഞു വീണ്ടും നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാര്‍ത്തപ്പെട്ടിരുന്നു...ആ സമയത്തൊക്കെ അണ്ണന്‍ ഗള്‍ഫില്‍ ആയിരുന്നു...അച്ഛന്‍ ഞങ്ങളോട് ഒന്നും പറഞ്ഞതും ഇല്ല..വിഷമിപ്പിക്കണ്ട എന്നു കരുതിയാകും..പക്ഷെ നാട്ടില്‍ ഞങ്ങളെ പറ്റി പറയുന്ന കഥകള്‍ എല്ലാം എന്റെ cousins എന്നോട് പറയുന്നുണ്ടായിരുന്നു...എന്തോരം കഥകളാണ് ഞാന്‍ കേട്ടത്...ആ ദിവസങ്ങളില്‍ ഞാന്‍ കരഞ്ഞ കരച്ചില്‍ ഒരു പക്ഷെ ഞാന്‍ ജീവിതത്തില്‍ പിന്നീട് കരഞ്ഞു കാണില്ല...കരച്ചില്‍ അടക്കാന്‍ വയ്യാതെ സഹിക്കാന്‍ വയ്യാതെ പഴയ വീടിന്റെ അലക്കു കല്ലില്‍ പോയിരുന്നു ഞാന്‍ ലാല്‍ജോസ് സര്‍നെ വിളിച്ചു കരഞ്ഞിട്ടുണ്ട്....

നീ അതൊന്നും മൈന്റ് ചെയ്യണ്ട ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷെ മനുഷ്യന്റെ വായ മൂടി കെട്ടാന്‍ പറ്റില്ല എന്നായിരുന്നു സര്‍ന്റെ മറുപടി..ഒരു തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു.. അന്നൊക്കെ നാട്ടിലെ റോഡില്‍ കൂടി നടക്കുമ്പോള്‍ പണ്ട് കൂട്ടായിരുന്നവര്‍ തിരിഞ്ഞു നിന്നതും,,തിരിഞ്ഞു കൂട്ടുകാരോട് എന്നെയും അമ്മയെയും ഓരോന്നു പറഞ്ഞു ചിരിച്ചതും ഒക്കെ അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു....ഒരു മീഡിയ ടീം എന്റെ വീട്ടില്‍ വന്നു ഇന്റര്‍വ്യൂ എടുത്തപ്പോള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ അച്ഛന്‍ പൊട്ടികരഞ്ഞത് ഞാന്‍ ഇപോ ഓര്‍ക്കുന്നു..എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അച്ഛന്‍ അന്ന് കരഞ്ഞു പോയത്..ഇതൊക്കെ ഞാന്‍ പറയുന്ന ഒരേ ഒരാള്‍ ലാല്‍ജോസ് സര്‍ ആയിരുന്നു..ഒരു പക്ഷെ എന്റെ കോള്‍ ചെല്ലുമ്പോഴൊക്കെ സര്‍ മനസില്‍ വിചാരിച്ചിരുന്നിരിക്കാം ഇന്ന് എന്തു പ്രശ്നം പറയാന്‍ ആണ് അനു വിളിക്കുന്നത് എന്ന്..പക്ഷെ ഒരു പ്രാവശ്യം പോലും എന്നെ സമാധാനിപ്പിക്കാതെ സാര്‍ ഫോണ്‍ വെച്ചിട്ടില്ല...പിന്നീട് പതിയെ പതിയെ എനിക്ക് ആ നാടിനോടും നാട്ടുകാരോടും അകല്‍ച്ച തോന്നാന്‍ തുടങ്ങി... എന്തിനും അമ്പലത്തിലേക്കും,അമ്പലം ഗ്രൌണ്ടിലേക്കും ലേക്കും ഓടിയിരുന്ന ഞാന്‍ എവിടെയും പോകാതെ ആയി....

എന്റെ നാടിനെ സംബന്ധിച്ച് എന്തേലും ഒക്കെ പഠിച്ചു,കല്യാണം കഴിച്ചു ഒരു കുടുംബമായി അടങ്ങി ഒതുങ്ങി ജീവിക്കാതെ സിനിമാനടി ആയി എന്നതാകാം അന്ന് അവരുടെ കണ്ണില്‍ ഞാന്‍ ചെയ്ത തെറ്റ് But it had already become my passion....അതിനു ഒരു അവസരം വന്നപ്പോള്‍ ഞാന്‍ അതിലേക്കു ആയി അത്രേ ഉള്ളു...പക്ഷെ എന്റെ പാഷന് പിന്നാലെ ഞാന്‍ പോയ ആദ്യ വര്‍ഷങ്ങളില്‍ എന്റെ കുടുംബത്തിനും എനിക്കും മാനസികമായി കുറെ ചലഞ്ച് നേരിടേണ്ടി വന്നു...ഞങ്ങള്‍ ചെയ്യുന്ന ഓരോരോ കാര്യങ്ങളും ഭൂതക്കണ്ണാടി യിലൂടെ നോക്കി പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാക്കുന്നതില്‍ ആയിരുന്നു എല്ലാവരുടെയും താല്പര്യം....പക്ഷെ പിന്നീട് ചെറിയ ചെറിയ ക്യാരക്ടര്‍ ചെയ്തു ഞാന്‍ ഉയരാന്‍ തുടങ്ങി അപ്പൊ നാട്ടുകാരുടെ ആറ്റിറ്റിയൂഡും പതിയെ മാറാന്‍ തുടങ്ങി...പിന്നീട് നാട്ടില്‍ നടന്ന ഒരു പ്രോഗ്രാമില്‍ ഞാന്‍ അതു പൊതുവായി പറയുകയും ചെയ്തു ..ഏതു കാര്യത്തിലായാലും വളര്‍ന്നു വരാന്‍ അവസരം കിട്ടുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും എന്നോട് ചെയ്തത് പോലെ വാക്കുകള്‍ കൊണ്ട് പറഞ്ഞു ഇല്ലാതെ ആക്കരുതെന്ന്...ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ട്,താല്‍പര്യങ്ങള്‍ ഉണ്ട് അതിനു അവരെ അനുവദിക്കുക...ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക...

വളര്‍ന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാന്‍ സഹായിക്കുക....അന്നും ഇന്നും എന്നും എന്റെ ഗുരുവായി എന്റെ മുന്നില്‍ ഉണ്ടായിരുന്നത് എന്റെ ലാല്‍ജോസ് സര്‍ തന്നെ ആയിരുന്നു...എന്റെ സന്തോഷങ്ങളും,സങ്കടങ്ങളും,മണ്ടതരങ്ങളും എല്ലാം സര്‍ നു അറിയാം.. ഇടക്ക് സര്‍ പറഞ്ഞു തന്നിരുന്ന ഉപദേശങ്ങള്‍ മറന്നു പോയതിന്റെ മണ്ടത്തരങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്...പക്ഷേ എന്നും എന്റെ മനസില്‍ ആദ്യ ഗുരു ആയി സര്‍ ഉണ്ടാകും...എന്റെ ജീവിതത്തില്‍ ഞാനും,എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ലാല്‍ സര്‍ ആണ്..thanku os much sir for always being for me

Related Stories

No stories found.
logo
The Cue
www.thecue.in