
1000 കോടി കളക്ട് ചെയ്യുന്ന സിനിമകൾ സൃഷ്ടിക്കുന്നതിലാണ് ബോളിവുഡിന് ശ്രദ്ധയെന്ന് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനിലാണ് ഹിന്ദി സിനിമയ്ക്ക് അഭിനിവേശമുള്ളത്. മലയാള സിനിമ അതിന്റെ പീക്കിലാണ്. മികച്ച സിനിമകളാണ് അവിടെ ഉണ്ടാകുന്നത്. ഹിന്ദി സിനിമയ്ക്ക് ഇങ്ങനെയുള്ള സിനിമകൾ സൃഷ്ടിക്കാനുള്ള ധൈര്യമില്ല. സൗത്ത് ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോയെന്നും ഹിന്ദിയിൽ തന്നെ ശത്രുവിനെപ്പോലെയാണ് കാണുന്നതെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപ് പറഞ്ഞത്:
മലയാളം സിനിമ അതിന്റെ പീക്കിലാണ്. ഏറ്റവും മികച്ച സിനിമകളാണ് അവർ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. മികച്ച വർക്കുകളിൽ ഭാഗമാകാൻ എനിക്ക് ആഗ്രഹമുണ്ട്. ഹിന്ദി സിനിമയ്ക്ക് ഇങ്ങനെയുള്ള സിനിമകൾ സൃഷ്ടിക്കാനുള്ള ധൈര്യമില്ല. ഞാൻ സിനിമ ചെയ്യുമ്പോൾ പോലും അങ്ങനെ ഒരു ധൈര്യക്കുറവ് കണ്ടിട്ടുണ്ട്. 1000 കോടി കളക്ട് ചെയ്യുന്ന സിനിമകൾ സൃഷ്ടിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ. ബോക്സ് ഓഫീസ് കളക്ഷനിലാണ് അവർക്ക് അഭിനിവേശമുള്ളത്. സിനിമയെ തകർക്കുകയാണ് ഈ ചിന്തകൾ. എല്ലാം ഫോർമുലകളായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല സിനിമകൾ ഉണ്ടാക്കാനും അവർ എന്നെ സമ്മതിക്കില്ല. റെഫെറെൻസുകൾ ഉണ്ടോ എന്ന നിലയിലാണ് അവർ സിനിമയെ നോക്കിക്കാണുന്നത്. മറ്റൊരു ബ്ലോക്ക് ബസ്റ്റർ പോലെയാണ് ഞാൻ സിനിമ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞാൽ അവർ അതിനെ വലുതായി കാണും.
സൗത്ത് ഇന്ത്യയിൽ ജനിച്ചാൽ മതിയായിരുന്നു എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്. ഞാൻ ചെയ്ത വർക്കുകളുടെ പേരിൽ എനിക്ക് ഒരുപാട് സ്നേഹം കിട്ടിയിട്ടുള്ള സ്ഥലങ്ങളാണ് കേരളവും തമിഴ്‌നാടും ആന്ധ്രയുമെല്ലാം. പ്രേക്ഷകരിൽ നിന്നും ഫിലിം മേക്കേഴ്‌സിൽ നിന്നും ഫിലിം മേക്കിങ് കമ്മ്യൂണിറ്റിയിൽ നിന്നും ഒരുപാട് സ്നേഹവും ആദരവും അവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഹിന്ദിയിൽ അവർ എന്നെ ശത്രുവിനെ പോലെയാണ് കാണുന്നത്. ഞാൻ IFFK യിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ സംസാരം കേൾക്കാൻ വേണ്ടി അത്രയും വലിയ ക്യൂ ഞാൻ ആദ്യമായാണ് കാണുന്നത്. സൗത്ത് ഇന്ത്യയിലെ പരിപാടികളിലാണ് ഞാൻ ഇപ്പോൾ കൂടുതലും പങ്കെടുക്കുന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. ഹിന്ദി സിനിമയിൽ നിന്ന് ഞാൻ ഏറെക്കുറെ വിട്ടുപോന്നിട്ടുണ്ട്. കൂടുതലും സൗത്തിലാണുള്ളത്. ഞാൻ എന്റേതായ ഒരു കൂട്ടത്തിൽ എത്തിപ്പെട്ടതുപോലെയാണ് തോന്നുന്നത്.