
പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് മലയാളത്തില്‍ ചെയ്തിട്ടുള്ളതെങ്കിലും തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അനുപമ ആക്ടീവാണ്. ഇപ്പോൾ സുരേഷ് ഗോപി ചിത്രം ജെ.എസ്.കെയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് അനുപമ. അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പോകുമ്പോള്‍, ഏത് സെറ്റിൽ ആരെ കണ്ടാലും ആളുകൾ തന്നോട് ആദ്യം പറയുക പ്രേമത്തെ കുറിച്ച് തന്നെയാണ് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് അനുപമ.
അനുപമ പരമേശ്വരന്റെ വാക്കുകൾ
തന്റേതായി 26 സിനിമകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അഞ്ച് മലയാളം സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പക്ഷെ, അത് വേണമെന്ന് വച്ച് എടുത്ത ഗ്യാപ്പ് അല്ല. ഒന്നാമത്, നമുക്ക് അത്രയക്കും നല്ല സ്ക്രിപ്റ്റുകള്‍ വരാറില്ലായിരുന്നു. കാരണം, അഞ്ചോ ആറോ സിനിമകള്‍ ചെയ്ത ഞാന്‍ പിന്നീട് എന്താണ് ചെയ്തത് എന്ന് ആര്‍ക്കും അറിയില്ല. തമിഴ് സിനിമകള്‍ കണ്ടിട്ടുണ്ടാകും, പക്ഷെ, തെലുഗുവില്‍ എന്താണ് ചെയ്യുന്നത് എന്ന് ആര്‍ക്കും ഒരു ഐഡിയയും ഉണ്ടാകില്ല. കന്നഡയിലും സിനിമ ചെയ്തു. പിന്നെ, ഇടയ്ക്ക് എനിക്ക് നല്ല സിനിമകൾ വന്നിരുന്നു. പക്ഷെ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഡേറ്റ് വേണം എന്ന് പറയുമ്പോൾ, അത് നടക്കാതെ പോകും. കാരണം, അപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകള്‍ ഉണ്ടായിരിക്കും. മലയാളത്തിൽ ചെയ്യുമ്പോൾ ഒരു നല്ല സിനിമ ചെയ്ത് മുന്നോട്ട് വരണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ജെ.എസ്.കെ എനിക്ക് തന്നത് ആ ഒരു ഓപ്പർചുനിറ്റിയാണ്.
പുറത്ത് സിനിമകൾ ചെയ്യാൻ പോകുമ്പോഴും, 10 വർഷം ആയിട്ടും, പ്രേമത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത്. അവർ പ്രേമം കാണാൻ പോയപ്പോൾ ഉണ്ടായ മെമ്മറികൾ ഷെയർ ചെയ്യാറുണ്ടായിരുന്നു. നമ്മൾ ചെയ്ത സിനിമകൾ ഹിറ്റാകുന്നത് എപ്പോഴും നടക്കുന്ന കാര്യമാണ്. പക്ഷെ, പ്രേമം ഒരു ഓർമ്മയാണ്. ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന, ഓർത്തുവെക്കുന്ന സിനിമയാണ്. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും വലിയ ഭാഗ്യമുണ്ട്. അവർ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്കും ആ ഓർമ്മകൾ വീണ്ടും മനസിലേക്ക് വരും. അത് ശരിക്കും നല്ല കാര്യമാണ്.