'ഞങ്ങൾക്കത് അറിയാമായിരുന്നു എന്ന് മാത്രമാണവർ പ്രതികരിച്ചത്'; ഗേ ആണെന്ന വെളിപ്പെടുത്തലുമായി 'സ്‌ട്രേഞ്ചർ തിംഗ്‌സ്' താരം നോഹ സ്‌നാപ്പ്

'ഞങ്ങൾക്കത് അറിയാമായിരുന്നു എന്ന് മാത്രമാണവർ പ്രതികരിച്ചത്'; ഗേ ആണെന്ന വെളിപ്പെടുത്തലുമായി 'സ്‌ട്രേഞ്ചർ തിംഗ്‌സ്' താരം നോഹ സ്‌നാപ്പ്

ഗേ ആണെന്ന് വെളിപ്പെടുത്തി നെറ്റ്ഫ്ലിക്സ് സീരീസ് 'സ്ട്രെയിൻജർ തിങ്ങ്സ്' താരം നോഹ ഷ്നാപ്പ്. ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് താഴെയാണ് താരം തന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിയതിനെക്കുറിച്ച് പരാമർശിച്ചത്. സ്ട്രെയിൻജർ തിങ്ങ്സ് എന്ന ഷോയിലെ വിൽ ബയേഴ്സ് എന്ന തന്റെ കഥാപാത്രത്തെ പരാമര്ശിച്ചുകൊണ്ടാണ് നോഹ പോസ്റ്റ് പങ്കുവച്ചത്.

'18 വർഷങ്ങൾ ഭയന്ന് കഴിഞ്ഞ താൻ ഒടുവിൽ ഗേ ആണെന്ന് വെളിപ്പെടുത്തിയപ്പോൾ അത് ഞങ്ങൾക്ക് അറിയാമായിരുന്നു എന്ന് മാത്രമാണ് സുഹൃത്തുക്കളും കുടുംബവും പ്രതികരിച്ചത്' എന്നാണ് നോഹ സ്നാപ്പിന്റെ പ്രതികരണം.ഞാൻ കരുതിയിരുന്നതിലും അധികം വില്ലുമായി എനിക്ക് സാമ്യമുണ്ടെന്ന് എനിക്ക് തോന്നുന്നുവെന്നും നോഹ സ്നാപ്പ് ടിക് ടോക് പോസ്റ്റിൽ പറയുന്നു. സ്ട്രെയിൻജർ തിങ്‌സ് ഫോറിന്റെ പ്രചരണാർത്ഥം വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ നോഹ തന്റെ കഥാപാത്രമായ വില്ലിന് മൈക്കിനോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയിരുന്നു. വിൽ ബയേഴ്സ് എന്ന കഥാപാത്രം ഗേ ആണെന്നും വില്ലിന് മൈക്കിനോടുള്ളത് പ്രണയമാണെന്നുള്ളത് നൂറു ശതമാനം സത്യമാണെന്നും അഭിമുഖത്തിൽ നോഹ പറഞ്ഞിരുന്നു.

സ്‌ട്രേഞ്ചർ തിംഗ്‌സ് എന്ന സീരീസിലെ അഭിനയത്തിലൂടെ പ്രശസ്തനായ നോഹ സ്‌നാപ്പ് സ്റ്റീവൻ സ്പിൽബർഗിന്റെ ബ്രിഡ്ജ് ഓഫ് സ്പൈസ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദി പീനട്ട്‌സ് എന്ന ആനിമേറ്റഡ് ചിത്രത്തിലെ ചാർലി ബ്രൗണിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയതും നോഹയാണ്. അബെ, വെയ്റ്റിംഗ് ഫോർ അന്യ, ഹുബി ഹാലോവീൻ എന്നിവയാണ് മറ്റു സിനിമകൾ. എൽ എ ഡിവോട്ടി, സീ യു, ഇൻ മൈ ഫീലിംഗ്സ് എന്നിവയുൾപ്പെടെ മ്യൂസിക് വീഡിയോകളും ചെയ്തിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സീരീസ് സ്‌ട്രേഞ്ചർ തിംഗ്‌സ് വലിയ വിജയായിരുന്നു. മില്ലി ബോബി ബ്രൗൺ, വിനോന റൈഡർ, ഡേവിഡ് ഹാർബർ തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട സീരീസിന്റെ ആദ്യ സീസൺ 2016 ജൂലൈയിലും നാലാം സീസൺ കഴിഞ്ഞ വർഷം ജൂലൈയിലുമാണ് പുറത്തിറങ്ങിയത്. അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്നയാണ് സീരീസ്. എന്നാൽ അഞ്ചാം സീസണിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
The Cue
www.thecue.in