'ഇതെന്റെ കഥയല്ല, ഇന്ത്യന്‍ ഭരണഘടനയെ നെഞ്ചിലേറ്റുന്ന എല്ലാവരുടെയും കഥ': 124(എ) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന

'ഇതെന്റെ കഥയല്ല, ഇന്ത്യന്‍ ഭരണഘടനയെ നെഞ്ചിലേറ്റുന്ന എല്ലാവരുടെയും കഥ': 124(എ) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന

ആയിഷ സുത്തനായുടെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ലാല്‍ ജോസ്. 124(എ) എന്നാണ് ചിത്രത്തിന്റെ പേര്. ലാല്‍ ജോസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഐഷ സുല്‍ത്താനയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

'ഐഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ഐഷയുടെ പുതിയ സിനിമയാണ് 124 (അ) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ഐഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു.'- എന്നാണ് ലാല്‍ ജോസ് പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.

തന്റെ സിനിമയെ കുറിച്ച് ആയിഷയും ഫെയ്‌സ്ബുക്കില്‍ കുറുപ്പ് പങ്കുവെച്ചു. ലക്ഷദ്വീപ് വിവാദവുമായി ബന്ധപ്പെട്ട തന്റെ പേരില്‍ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത വിഷയത്തെ കുറിച്ചും ഐഷ കുറുപ്പില്‍ പറയുന്നുണ്ട്.

ഐഷ സുല്‍ത്താനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കീ വര്‍ഷം. ഞാനിന്ന് ഓര്‍ത്തെടുക്കുവാണ് എന്റെ ആ പഴയ കാലം. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂള്‍ യുണിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്തു ദേശിയ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ. 'ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ.

ഒരു ഒഴുക്കില്‍ പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു.

ആ ഞാനിന്നു ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു. ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി. എന്റെ നേരാണ് എന്റെ തൊഴില്‍. വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ചപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം. ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം 124(എ) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റില്‍ പോസ്റ്റര്‍ എന്റെ ഗുരുനാഥന്‍ ലാല്‍ജോസ് സാര്‍ റിലീസ് ചെയ്യുന്നു. ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും കഥയാണ്.'

Related Stories

No stories found.
logo
The Cue
www.thecue.in