'അഭിനയം നിർത്തിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; വീട്ടിൽ അതിക്രമിച്ച് കടന്ന വീഡിയോയുമായി നടൻ വിജയകുമാറിനെതിരെ മകൾ അർത്ഥന ബിനു

'അഭിനയം നിർത്തിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; വീട്ടിൽ അതിക്രമിച്ച് കടന്ന വീഡിയോയുമായി നടൻ വിജയകുമാറിനെതിരെ മകൾ അർത്ഥന ബിനു

നടൻ വിജയകുമാർ മതിൽ ചാടി വീട്ടിൽ അതിക്രമിച്ചെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മകളും അഭിനേത്രിയുമായ അർത്ഥന ബിനു. തന്നെയെയും സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്നായിരുന്നു ഭീഷണി. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തനിക്കും തന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരിക്കെയാണ് വിജയകുമാറിന്റെ ഭാ​ഗത്ത് നിന്ന് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അർത്ഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അഭിനയിക്കണമെങ്കിൽ താൻ പറയുന്ന സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നുമാണ് വിജയകുമാർ ഭീഷണി മുഴക്കിയതെന്ന് അർത്ഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്താണ് അർത്ഥന ഇക്കാര്യം കുറിച്ചിരിക്കുന്നത്.

അർത്ഥനയുടെ വാക്കുകൾ

എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്, ഞാനും അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള അമ്മൂമ്മയ്‌ക്കൊപ്പം മാതൃവീട്ടിലാണ് താമസം. വർഷങ്ങളായി അദ്ദേഹം വീട്ടിൽ അതിക്രമിച്ചു കയറുന്നു, നിരവധി പോലീസ് കേസുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി, തുറന്നിട്ട ജനലിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജനലിൽ ശക്തമായി മുട്ടിവിളിച്ചുകൊണ്ട് എന്നെ മുത്തശ്ശി വില്കുകയാണെന്നാണ് ആക്രോശിച്ചത്. ഞാൻ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അയാൾ ചീത്ത വിളിക്കുകയാണ്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്, എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം കാലം ഞാൻ അഭിനയിക്കുന്നത് തുടരും. ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ അഭിനയിക്കുന്നതിൽ നിന്ന് തടയാൻ അയാൾ കേസ് കൊടുത്തു. ഞാൻ ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അയാൾ ഒരു നിയമപരമായ കേസ് ഫയൽ ചെയ്തു, സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയിൽ ഒപ്പിടേണ്ടി വന്നു.

തന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും, അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും വിജയകുമാറിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അർത്ഥന. ഇതിനു പുറമെ തന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ തങ്ങൾ ഫയൽ ചെയ്ത കേസും വിജയകുമാറിനെതിരെ നിലവിലുണ്ടെന്നും അർത്ഥന തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in