പീഡനപരാതിയിൽ പ്രതികരണവുമായി നടനും സംവിധായകനുമായ വിജയ് രാസ്. ഒരാഴ്ച മുമ്പാണ് സഹ പ്രവർത്തക നൽകിയ പരാതിയിൽ വിജയ് രാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് താരം. അന്വേഷണത്തിന് മുമ്പുതന്നെ കുറ്റക്കാരനെന്ന് വിധി എഴുതുകയാണെന്ന് വിജയ് രാസ് പറയുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ പരാതി നൽകാൻ പരാതിക്കാരിയെ പ്രേരിപ്പിച്ചതായാണ് താൻ കരുതുന്നതെന്നും വിജയ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ച താരത്തെ പരാതിയെ തുടർന്ന് സിനിമയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
'21 വയസ്സുള്ള മകൾ എനിക്കുമുണ്ട്, സ്ത്രീകളുടെ സുരക്ഷയിൽ എല്ലാവരേയും പോലെ ഞാനും ആശങ്കപ്പെടുന്നുണ്ട്. എനിക്കെതിരെയുളള അന്വേഷണം പൂർത്തിയാകും മുമ്പ്, സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരും മുമ്പ് എല്ലാവരും ചേർന്ന് എന്നെ കുറ്റക്കാരനാക്കുന്നു. തെളിയാത്ത ഒരു കുറ്റം ആരോപിച്ച് വരാനിരിക്കുന്ന ചിത്രങ്ങളിൽ നിന്നും എന്നെ ഒഴിവാക്കുന്നു. കൃത്യമായ തെളിവുകളോട് കൂടിയ പൊലീസ് അന്വേഷണത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്. അതുവരെ നിങ്ങളും കാത്തിരിക്കൂ. കുറ്റം തെളിയും മുമ്പ് കരാർ ഒപ്പുവെച്ച സിനിമകളിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 23 വർഷമായി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. സിനിമ വളരെ അപകടകരമായ സ്ഥലമാണ്. തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്'. വിജയ് രാസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്നാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഷേർണി' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം. മധ്യപ്രദേശിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വിജയ് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞത്. കെ.ക്യൂ, മൺസൂൺ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും വിജയ് രാസ് അഭിനയിച്ചിട്ടുണ്ട്.
Actor Vijay Raaz on molestation allegations against him