വിനയന്‍ വിളിച്ചപ്പോള്‍ അയ്യോ എന്തിനായിരിക്കും വിളിക്കുന്നതെന്ന് തോന്നി; മുന്‍വിധികളുണ്ടായതില്‍ മാപ്പ് പറഞ്ഞ് സിജു വില്‍സണ്‍

വിനയന്‍ വിളിച്ചപ്പോള്‍ അയ്യോ എന്തിനായിരിക്കും വിളിക്കുന്നതെന്ന് തോന്നി; മുന്‍വിധികളുണ്ടായതില്‍ മാപ്പ് പറഞ്ഞ് സിജു വില്‍സണ്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ നായകനാവാന്‍ വിനയന്‍ സമീപിച്ചപ്പോഴുണ്ടായ അനുഭവം ഓര്‍ത്തെടുത്ത് നടന്‍ സിജു വില്‍സണ്‍. സംവിധായകന്‍ വിനയന്റെ കോള്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുന്‍ സിനിമകളുടെ ലിസ്റ്റ് നോക്കി അയ്യോ എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചിരുന്നു എന്ന് സിജു വില്‍സണ്‍ പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മുന്‍വിധിയോടെ വിനയന്റെ ഫോണ്‍ കോളിനെ സമീപിച്ചതിനോട് സിജു വില്‍സണ്‍ വൈകാരികമായി ക്ഷമ ചോദിച്ചത്.

അതേസമയം അത്ഭുതദ്വീപ്, ദാദാ സാഹിബ്, രാക്ഷസ രാജാവ് തുടങ്ങിയ ചിത്രങ്ങളൊന്നും നോക്കാത്തത് കൊണ്ടാണ് സിജു വില്‍സണ് ടെന്‍ഷന്‍ ഉണ്ടായതെന്ന് വേദിയില്‍ വിനയന്‍ പറഞ്ഞു.

സിജു വില്‍സണ്‍ പറഞ്ഞത്:

'ഞാനും ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സാറെന്നെ വിളിക്കുന്നത്, അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ ധൈര്യമായി ഇറങ്ങിത്തിരിക്കുന്നത്. സാറിനോട് പബ്ലിക്കായി തന്നെ ക്ഷമിച്ചോദിക്കാനുണ്ട്. കാരണം, ഈ സിനിമയിലേക്കെന്നെ വിളിക്കുമ്പോള്‍, ഞാന്‍ സാറിന്റെ മുന്‍പ് ഇറക്കിയ സിനിമകളുടെ ലിസ്റ്റ് നോക്കിയിട്ട്, അയ്യോ എന്തിനായിരിക്കുമോ എന്നെ വിളിക്കുന്നത് എന്ന് മനസില്‍ ആലോചിച്ചു. അത് വളരെ മാനുഷികമായിട്ട് എല്ലാവര്‍ക്കും വരുന്നൊരു കാര്യമാണ്. എനിക്കും അതുതന്നെ മനസ്സിലൂടെ പോയിരുന്നു.

പക്ഷെ ഞാന്‍ സാറിനെ പോയി കണ്ടിട്ട് ആ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നത് ഫുള്ളി ചാര്‍ജ്ഡ് ആയിട്ടായിരുന്നു. ഇപ്പോഴും ആ നിമിഷങ്ങളോര്‍ക്കുമ്പോള്‍ വികാരാധീനനായിപ്പോകും.'

സിജുവില്‍സണ്‍ നായകനാവുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടാം തീയതിയാണ് റിലീസിനൊരുങ്ങുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് വിനയനാണ്. കയദു ലോഹര്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സുദേവ് നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in