ബിജെപി മടുത്തു; രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഎമ്മിലേക്ക്, മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കാണുമെന്ന് രഘു

ബിജെപി മടുത്തു; രാജസേനന് പിന്നാലെ ഭീമന്‍ രഘുവും സിപിഎമ്മിലേക്ക്, മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കാണുമെന്ന് രഘു

നടനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിമായിരുന്ന ഭീമന്‍ രഘു സിപിഎമ്മിലേക്ക്. സംവിധായകന്‍ രാജസേനന്‍ അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പ്രവേശനത്തിന് ഭീമന്‍ രഘു ഒരുങ്ങുന്നത്. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തിയാല്‍ നേരില്‍ കണ്ട് പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കുമെന്ന് ഭീമന്‍ രഘു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭീമന്‍ രഘു പറഞ്ഞു.

മനസ് മടുപ്പിക്കുന്ന അനുഭവങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടായതായി ഭീമന്‍ രഘു പറഞ്ഞിരുന്നു. വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഭീമന്‍ രഘു. പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരിക്കെ അഭിനയ രംഗത്തെത്തിയ ആളാണ് ഭീമന്‍ രഘു. ഭീമന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നാലെയാണ് രഘു ദാമോദന്‍ ഭീമന്‍ രഘുവാകുന്നത്. വില്ലന്‍ കഥാപാത്രമായി സ്ഫടികം, നരസിംഹം, കമ്മീഷണര്‍ എന്നീ സിനിമകളില്‍ ഭീമന്‍ രഘു തിളങ്ങിയിരുന്നു. പൊലീസ് കഥാപാത്രമായാണ് നിരവധി സിനിമകളില്‍ ഭീമന്‍ രഘു ശ്രദ്ധിക്കപ്പെട്ടത്.

'ചാണ' എന്ന സിനിമയിലൂടെ സംവിധായകനായും ഭീമന്‍ രഘു അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ബിജെപി വിട്ടതെന്ന് സംവിധായകനും നടനുമായ രാജസേനന്‍ പറഞ്ഞിരുന്നു. സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോഴും നരേന്ദ്രമോദിയെ തള്ളിപ്പറയാന്‍ രാജസേനന്‍ തയ്യാറായില്ല. മോദി മികച്ച നേതാവാണെന്നതില്‍ സംശയമില്ല, രാജസേനന്‍ ദ ക്യുവിനോട് പറഞ്ഞു. കേരള സ്റ്റോറി എന്ന സിനിമയില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അതില്‍ ഇടപെടുമായിരുന്നെന്നും രാജസേനന്‍ വ്യക്തമാക്കി. സിപിഎം കേരളാ സ്റ്റോറിയെ എതിര്‍ത്തത് സിനിമ റിലീസ് ആകുന്നതിനു മുമ്പായിരുന്നു. രാജ്യത്ത് വര്‍ഗീയതയുടെ അന്തരീക്ഷമില്ല. മോദിയുടെ കീഴില്‍ ഇന്ത്യ വികസന പാതയിലാണെന്നായിരുന്നു രാജസേനന്‍ പറഞ്ഞിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in