
അഭിനയിക്കാൻ ഇഷ്ടമുള്ളതുകൊണ്ടും എഴുത്തുകാരനായി സിനിമയിലേക്ക് വന്നതുകൊണ്ടും സൗഹൃദ വലയത്തിൽ നിന്നുണ്ടാകുന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ താൽപര്യപ്പെടാറുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സുമതി വളവിലെ തന്റെ കഥാപാത്രം വെറുതെ പുറകിൽ നിൽക്കുന്ന ഒന്നായിരുന്നു എന്നും, പക്ഷെ, എഴുതി വന്നപ്പോൾ വലുതായി എന്നും അഭിലാഷ് പിള്ള ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകൾ
മാളികപ്പുറത്തിൽ ചെറിയൊരു വേഷം ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ സുമതി വളവിന്റെ ഫസ്റ്റ് ഡിസ്കഷൻ കഴിഞ്ഞപ്പോൾ, ആ ക്യാരക്ടർ ആരാണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ചെയ്തോളാം എന്ന്. അതിന് ശേഷമാണ് സ്ക്രിപ്റ്റിന്റെ ബാക്കി പരിപാടികളിലേക്ക് ഞാൻ കടക്കുന്നത്. വെറുതെ പുറകിൽ നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു. പക്ഷെ, എഴുതി വന്നപ്പോൾ കുറച്ചുകൂടി വലുതായി.
അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു കാര്യമാണ്. പിന്നെ, ഇത് ഞങ്ങളുടെ സൗഹൃദത്തിൽ നിന്നുണ്ടായ സിനിമയാണ്. അതുകൊണ്ട് എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. സുമതി വളവിന്റെ ക്രൂ എന്നുപറയുന്നത് ഒട്ടും പേടി വേണ്ടാത്ത സ്ഥലമാണ്. പേടിയില്ലാതെ അഭിനയിക്കുക എന്നുപറയുന്നത് വലിയൊരു കാര്യമാണ്. പിന്നെ, ലൊക്കേഷനിൽ എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ, ബോർ അടിക്കും. അഭിനയിക്കാൻ ആർക്കാണ് സഹോദരാ ഇഷ്ടമല്ലാത്തേ, എല്ലാവർക്കും ഇഷ്ടമാണ്. നേരത്തെയും അഭിനയിക്കാൻ ഇഷ്ടമായിരുന്നു, പക്ഷെ, സിനിമയിലേക്ക് എത്തിയത് എഴുത്തുകാരനായാണ്. അതുകൊണ്ട്, എഴുതുന്ന സിനിമകളിൽ എന്തെങ്കിലും ചെയ്യാൻ ഒരു അവസരം കിട്ടുമോ എന്ന് നോക്കാറുണ്ട്.