
മാളികപ്പുറം സിനിമയ്ക്ക് ശേഷം തനിക്കെതിരെ ഒരുപാട് സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അതിന് മുമ്പ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. താൻ ചെയ്യുന്ന ഓരോ സിനിമയും തനിക്ക് പ്രിയപ്പെട്ടതാണെന്നും അത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു.
അഭിലാഷ് പിള്ളയുടെ വാക്കുകൾ
എനിക്ക് നേരെ ഒരുപാട് ഹെയ്റ്റ് ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ഞാനും വിഷ്ണുവും രഞ്ജിനുമെല്ലാം അതിനെക്കുറിച്ച് പല തവണ ആലോചിച്ചിട്ടുമുണ്ട്. മാളികപ്പുറം എന്ന സിനിമയ്ക്ക് മുമ്പ് എനിക്ക് ഇത്തരത്തിലുള്ള ഒരു അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ പോലും അതിന് താഴെ തെറി വിളിക്കാൻ ആളുകൾ വരുന്നു. ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. കാരണം, ഇതെല്ലാം മുഖമില്ലാത്ത ആളുകളാണ്. സുമതി വളവ് സിനിമയുടെ ഓരോ അപ്ഡേറ്റ് വരുമ്പോഴും മാളികപ്പുറം ടീമിനെ പേരെടുത്ത് പറഞ്ഞ് ചീത്ത വിളിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. ഒരു ഭക്തി ലെയറുള്ള സിനിമ ചെയ്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്. എന്നെ സംബന്ധിച്ചെടുത്തോളം, ഞാൻ ചെയ്യുന്ന ഓരോ സിനിമയും എനിക്ക പ്രിയപ്പെട്ടതാണ്. അത് ഞാൻ ആസ്വദിച്ചാണ് ചെയ്യുന്നത്. ഞാൻ പറയുന്ന കഥ ചെയ്യാൻ തയ്യാറായി ഒരു സംവിധായകൻ വരുന്നതും, അഭിനയിക്കാൻ ആളുകൾ വരുന്നതും പണം മുടക്കാൻ പ്രൊഡ്യൂസർ വരുന്നതുമെല്ലാം അത് ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ. അതുകൊണ്ട് ഈ പരിപാടി ഞാൻ ഇനിയും തുടരും.