2018ന്റെ വിജയത്തില്‍ ചെറിയ പടങ്ങള്‍ മുങ്ങുമോ ? തിയറ്ററുകള്‍ ഷോ തീരുമാനിക്കുന്നത് ഏത് മാനദണ്ഡത്തില്‍ ?

2018ന്റെ വിജയത്തില്‍ ചെറിയ പടങ്ങള്‍ മുങ്ങുമോ ? തിയറ്ററുകള്‍ ഷോ തീരുമാനിക്കുന്നത് ഏത് മാനദണ്ഡത്തില്‍ ?

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. പക്ഷേ ഒപ്പം തിയറ്ററിലുള്ള ചെറിയ ചിത്രങ്ങള്‍ക്ക് പ്രൈം ടൈമില്‍ തിയറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിലവില്‍ റിലീസ് ചെയ്തിട്ടുള്ള ചെറിയ ചിത്രങ്ങളിലൊന്നായ ജാനകി ജാനേയുടെ സംവിധായകനായ അനീഷ് ഉപാസന പറഞ്ഞിരുന്നു. കുടുംബ പ്രേക്ഷകര്‍ തിയറ്ററിലെത്തുന്ന വൈകീട്ട് ആറ് മണി ഏഴ് മണി സമയങ്ങളില്‍ ചിത്രത്തിന് ഷോ ലഭിക്കുന്നില്ലെന്നായിരുന്നു അനീഷ് ഉപാസന ദ ക്യുവിനോട് പറഞ്ഞത്. പടത്തിന് നല്ല അഭിപ്രായമുണ്ടായിട്ടും പ്രേക്ഷകര്‍ തിയറ്ററിലെത്തുമ്പോള്‍ ഷോകള്‍ ഇല്ലെന്ന് അറിയുകയാണെന്നും ഒപ്പം റിലീസ് ചെയ്തിട്ടുള്ള നെയ്മര്‍ അടക്കമുള്ള ചിത്രങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അനീഷ് ഉപാസന പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന ചിത്രം അവരാവശ്യപ്പെടുന്ന സമയത്ത് പ്രദര്‍ശിപ്പിക്കുക എന്നതാണ് ഒരു തിയറ്ററുകാരുടെ ധര്‍മ്മമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു.

തിയറ്ററുകാരെ സംബന്ധിച്ച് 2018നോടോ, ജാനകി ജാനേയോടോ ഇല്ലെങ്കില്‍ നെയ്മറിനോടോ പ്രത്യേക സ്നേഹമോ സ്നേഹക്കുറവോ ഇല്ല. മിനിമം പ്രേക്ഷകനെത്തുന്ന ചിത്രം തിയറ്ററില്‍ പ്രൈം ടൈമില്‍ നിന്ന് മാറ്റാന്‍ തിയറ്ററുകള്‍ക്ക് കഴിയില്ലെന്നും വിജയകുമാര്‍ പറയുന്നു.

കുടുംബ പ്രേക്ഷകര്‍ കൂടുതല്‍ എത്തുന്ന ചിത്രം 2018 ആണ്. അതുകൊണ്ടാണ് 2018 ന് പ്രൈം ടൈമുകള്‍ ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന ചിത്രം അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പ്രദര്‍ശിപ്പിക്കുക എന്നതാണ് ഒരു തിയേറ്ററുകാരന്റെ ധര്‍മ്മം. അതാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത

കെ വിജയകുമാര്‍

ജാനകി ജാനേയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് പോകാന്‍ നല്ലൊരു ടൈം കിട്ടുന്നില്ല എന്ന പരാതിയാണ് എല്ലാവരും പറയുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ഷെര്‍ഗദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഒരു സെക്കന്റ് ഷോ ഫസ്റ്റ് ഷോ ഒക്കെ കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. അത് ഫൈറ്റ് ചെയ്ത് വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഷെര്‍ഗ പറയുന്നു.

ഞങ്ങള്‍ക്ക് പരാതിയല്ല, വിഷമമാണ് ഉള്ളത്. തിയേറ്ററിലെത്തുന്ന ചിത്രങ്ങളെ തുല്യമായി കാണാന്‍ സാധിക്കാത്ത രീതിയാണ് ഇതെന്ന് തോന്നുന്നുണ്ട്. നിലവില്‍ പ്രൈം ടൈമില്‍ ഷോസ് നടക്കുന്ന തിയേറ്ററുകളില്‍ സിനിമ ആള്‍മോസ്റ്റ് ഫുള്ളാണ്. അതുവച്ചുകൊണ്ടുള്ള കമ്പാരിസന്‍ വന്നതു കൊണ്ടാണ് ഇങ്ങനെയൊരു സംശയം വന്നത്.

ഷെര്‍ഗ

എന്നാല്‍ തിയറ്ററുകാര്‍ക്ക് വേണ്ടത് ഒരു ചിത്രം കാണാന്‍ മിനിമം പ്രേക്ഷകന്‍ എത്തുക എന്നതാണെന്ന് വിജയകുമാര്‍ പറയുന്നു. അങ്ങനെ മിനിമം പ്രേക്ഷകനെത്തുന്ന ഒരു ചിത്രവും പ്രൈം ടൈമില്‍ നിന്ന് ഒരു തിയേറ്ററുകാരനും മാറ്റാന്‍ കഴിയില്ല. പ്രേക്ഷകന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ചിത്രം 2018 ആണ്. അതിനാണ് പ്രേക്ഷകന്‍ കൂടുതല്‍ വരുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം കൂടുതലായി പ്രദര്‍ശിപ്പിക്കേണ്ടി വരുന്നു. അത് സ്വാഭാവികമാണെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

2023ല്‍ ആദ്യ നാല് മാസങ്ങളില്‍ റിലീസ് ചെയ്ത 75 സിനിമകളില്‍ ഒരു ചിത്രം മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയതെന്നും തിയറ്ററുടമകളും നിര്‍മാതാക്കളും വലിയ നഷ്ടമാണ് നേരിടുന്നതെന്നും കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിയറ്ററുകള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ വേണ്ടി, നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ പോകുന്നുവെന്നും ഫിയോക് എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് ദ ക്യു സ്റ്റുഡിയോയോട് നേരത്തെ പറഞ്ഞിരുന്നു. ഇത് ചെറിയ ചിത്രങ്ങളെ ബാധിക്കുമെന്നും തിയറ്ററുകള്‍ ലഭ്യമല്ലാതെ വരുമെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് 2018 റിലീസിനെത്തുന്നതും ഇപ്പോള്‍ മറ്റ് സിനിമകള്‍ക്ക് ഷോകള്‍ ലഭിക്കുന്നില്ലെന്നുമുള്ള വിവാദമുണ്ടാകുന്നത്.

എന്നാല്‍ ജാനകി ജാനേ ഒരു നിലവാരമില്ലാത്ത സിനിമയല്ലെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറയുന്നു. നിലവാരമില്ലാത്ത സിനിമ എന്ന് പറയുന്നത് ഒരു അളവുകോലുണ്ട്. നിലവാരമില്ലാത്ത സംവിധായകന്‍ നിലവാരമില്ലാത്ത കമ്പനികളില്‍ക്കൂടി ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന ചിത്രത്തെയാണ് നിലവാരമില്ലാത്ത ചിത്രം എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളതെന്ന് വിജയകുമാര്‍ പറയുന്നു.

അനീഷ് ഉപാസന വളരെ നിലവാരമുള്ള ഒരു സംവിധായകനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം വിതരണം നടത്തിയിട്ടുള്ളത് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കമ്പനിയിലൂടെയാണ്. പക്ഷേ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന ചിത്രം അവരാവശ്യപ്പെടുന്ന സമയത്ത് പ്രദര്‍ശിപ്പിക്കുക എന്നതാണ് ഒരു തിയേറ്റരുകാരന്റെ ധര്‍മ്മം. അതാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്.

കെ വിജയകുമാര്‍

2018 റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിജയം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ തൊട്ടടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്യാനിരുന്നിരുന്ന ചില ചിത്രങ്ങള്‍ റിലീസ് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഷഹദ് സംവിധാനം ചെയ്ത അനുരാഗം, സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മര്‍, അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ എന്നിവ മാത്രമായിരുന്നു 2018 വിജയക്കുതിപ്പില്‍ നില്‍ക്കുമ്പോള്‍ റിലീസ് ചെയ്യാന്‍ തയ്യാറായത്.

തങ്ങളുടെ സിനിമ മികച്ച ഒരു പ്രൊഡക്ടാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് 2018 എന്ന സിനിമയോടൊപ്പം അതിറക്കാനുള്ള ധൈര്യം ഉണ്ടായതെന്ന് നെയ്മറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഉദയ് രാമചന്ദ്രന്‍ പറയുന്നു.

2018 എന്ന ചിത്രം ജനങ്ങളുടെ മനസ്സില്‍ വലിയ രീതിയില്‍ എസ്റ്റാബ്ലിഷ്ഡായ ചിത്രമാണ്. രണ്ടും രണ്ട് ഴോണര്‍ ആയതു കൊണ്ട് ജനങ്ങള്‍ അത് രണ്ടും രണ്ട് രീതിയില്‍ സ്വീകരിക്കുമെന്നാണ് വിചാരിച്ചിരുന്നു എന്നും ഉദയ് രാമചന്ദ്രന്‍ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'രണ്ട് മൂന്ന് മാ സം മുന്നേ തന്നെ നെയ്മറിനായി കുറേയേറെ തിയറ്ററുകള്‍ നമ്മള്‍ ബുക്ക് ചെയ്തു വെച്ചിരുന്നു. ആ തിയേറ്ററുകളിലൊക്കെ ഇപ്പോള്‍ നമുക്കും ഇതുപോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ അത്ര സീരിയസ്സായിട്ടുള്ള രീതിയിലേക്ക് വന്നിട്ടില്ല. തിയറ്ററുകാര്‍ എപ്പോഴും അവരുടെ കംഫര്‍ട്ട് സ്പേയ്സിലല്ലേ നില്‍ക്കൂ. പ്രൈം ടൈം ലഭിക്കുകയാണെങ്കില്‍ ഞങ്ങളുടെ ചിത്രം കുറച്ചുകൂടി മുന്നോട്ട പോകും എന്ന് തന്നെയാണ് കരുതുന്നത്. നെയ്മര്‍ എന്ന ചിത്രം ക്രിയേറ്റ് ചെയ്ത ഒരു സിനിമയാണ്. പക്ഷേ 2018 നടന്ന ഒരു സംഭവവും ആളുകള്‍ക്ക് നടന്ന സിനിമ കാണാനാണ് ഇഷ്ടം.'

ഉദയ് രാമചന്ദന്‍

2018 എവരിവണ്‍ ഈസ് എ ഹീറോ മെയ് 5നായിരുന്നു തിയറ്ററുകളിലെത്തിയത് ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ നാളെ തിയറ്ററുകളിലേക്ക് രണ്ട് ചെറിയ സിനിമകള്‍ കൂടി റിലീസിനെത്തുന്നുണ്ട്. ഉര്‍വശി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസും, ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാറും. 2018 നിലവില്‍ റെക്കോര്‍ഡ് കളക്ഷനോടെ മുന്നേറുമ്പോള്‍ ഈ ചിത്രങ്ങളെയും നിലവിലെ സാഹചര്യം ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്ന് വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ വ്യക്തമാവുക.

Related Stories

No stories found.
logo
The Cue
www.thecue.in