
ഫുജി ഫിലിം എന്‍എഫ്ആര്‍ (നിയോ ഫിലിം റിപ്പബ്ലിക്) കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്ലോബൽ അക്കാദമി അവാർഡുകൾ സമ്മാനിച്ചു. ജനുവരി 25 ന് താജ് വിവാന്തയിൽ വെച്ചാണ് സമ്മാനദാനം നടന്നത്. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരൻ, മഞ്ജു വാര്യർ എന്നിവർ വിജയികൾക്ക് അവാർഡ് നൽകി കൊണ്ട് ചടങ്ങിൽ സംസാരിച്ചു. മൂന്നു ദിവസത്തെ സമ്മിറ്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ 15 വ്യത്യസ്ത വിഭാഗങ്ങളിലുള്ള അവാർഡുകളാണ് പുരസ്‌കാര ജേതാക്കൾക്ക് സമ്മാനിച്ചത്.
മികച്ച ഷോർട്ട് ഫിലിനുള്ള അവാർഡ് വാസീം അമീർ സംവിധാനം ചെയ്ത 'ദി ഷോ' എന്ന ചിത്രം സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം ദിലു മാളിയേക്കൽ സംവിധാനം ചെയ്ത 'അൽവിദാ - ദി ലാസ്റ്റ് ഗുഡ്ബൈ' എന്ന ചിത്രം നേടി. വിഷ്ണു മോഹനും ദേവേന്തുവും സംവിധാനം ചെയ്ത 'സാരി & സ്ക്രബ്' എന്ന ഡോക്യൂമെന്ററിയാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് നേടിയത്. മികച്ച രണ്ടാമത്തെ ഡോക്യൂമെന്ററിക്കുള്ള അവാർഡിന് കെ. എൻ ഹരിപ്രസാദ് സംവിധാനം ചെയ്ത 'മേൽവിലാസം' എന്ന ചിത്രം അർഹമായി.
മികച്ച ആനിമേഷൻ ഫിലിമായി ആശ രാജൻ സംവിധാനം ചെയ്ത 'ഫൈൻഡിംഗ് യു' എന്ന ചിത്രം തിരഞ്ഞെടുക്കപെട്ടു. മികച്ച ഷോർട്ട് ഫിലിം ഡയറക്ടർ ആയി 'ഒരു വിശുദ്ധതാരാട്ട്' എന്ന ചിത്രത്തിന്റെ സംവിധായകനായ വിനീഷ് വാസു അർഹനായി. മികച്ച സിനിമാട്ടോഗ്രാഫർക്കുള്ള അവാർഡ് 'അൽവിദാ- ദി ലാസ്റ്റ് ഗുഡ്ബൈ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മൃദുൽ എസ്സ് സ്വന്തമാക്കി. മികച്ച സൗണ്ട് ഡിസൈനർ ആയി 'ജീവി - ദി ക്രീയേച്ചർ' എന്ന ചിത്രത്തിൽ ധനുഷ് നായനാർ അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച അഭിനേതാവിനുള്ള അവാർഡ് 'അൽവിദാ - ദി ലാസ്റ്റ് ഗുഡ്ബൈ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പുഷ്പ പാന്റ് സ്വന്തമാക്കി. മികച്ച എഡിറ്റർക്കുള്ള അവാർഡ് 'സ്പ്ളിറ്റ്' എന്ന ചിത്രത്തിൽ പ്രവർത്തിച്ച ബോബി നിക്കോളാസും, അലൻ ഇഹ്‌സാനും സ്വന്തമാക്കി.