'പടച്ചോന്‍ അന്നോട് കണക്ക് ചോദിക്കും..., ' വര്‍ഗീയ ലഹള പ്രമേയമെന്ന സൂചന നല്‍കി കുരുതി ട്രെയിലര്‍

'പടച്ചോന്‍ അന്നോട് കണക്ക് ചോദിക്കും..., ' വര്‍ഗീയ ലഹള പ്രമേയമെന്ന സൂചന നല്‍കി കുരുതി ട്രെയിലര്‍

വര്‍ഗീയ ലഹളയും രാഷ്ട്രീയ സംഘര്‍ഷവുമാണ് പ്രമേയമെന്ന സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ ചിത്രം 'കുരുതി' ട്രെയിലര്‍. പൃഥ്വിക്കൊപ്പം റോഷന്‍ മാത്യുവും നായകനായി ചിത്രത്തിലുണ്ട്. ഒരു പ്രദേശത്ത് നടക്കുന്ന സാമുദായിക ലഹളയാണ് സിനിമയുടെ തീം എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. രണ്ട് പക്ഷത്ത് നിലയുറപ്പിച്ചവര്‍ അക്രമത്തിന് തയ്യാറെടുക്കുന്നതാണ് ട്രെയിലറിലെ ഉള്ളടക്കം.

നവാഗതനായ മനു വാര്യരാണ് സംവിധാനം. സുപ്രിയാ മേനോന്‍ പൃഥ്വിരാജാണ് നിര്‍മ്മാണം. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പ്രധാനമായും കോട്ടയത്താണ് സിനിമ ചിത്രീകരിച്ചത്. വിദ്വേഷം എങ്ങനെ മനുഷ്യബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്നാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

അനിഷ് പള്ള്യാലാണ് തിരക്കഥ. ഹാരിസ് ദേശം ലൈന്‍ പ്രൊഡ്യൂസര്‍. ജേക്‌സ് ബിജോയ് മ്യൂസിക്. അഖിലേഷ് മോഹനാണ് എഡിറ്റര്‍. കുരുതി മേയ് റിലീസായി തിയറ്ററിലെത്തിക്കാനായിരുന്നു പൃഥ്വിയുടെ ആലോചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒടിടി റിലീസാക്കുകയായിരുന്നു. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രമെത്തും.

മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, ശ്രിന്ദ, മണികണ്ഠ രാജന്‍, നാസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് എന്നിവരും സിനിമയിലുണ്ട്. കോള്‍ഡ് കേസിന് പിന്നാലെ ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കുരുതി.

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്നു.പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. അര്‍ജുന്‍ മാത്തൂര്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കോഫി ബ്ലൂം സംവിധാനം ചെയ്ത മനുവിന്റെ ആദ്യ മലയാള ചിത്രമാണ് കുരുതി. സോഷ്യോ-പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന കുരുതിയെക്കുറിച്ച് മനു ദ ക്യുവിനോട് സംസാരിക്കുന്നു.

സംവിധായകന്‍ മനു വാര്യര്‍ നേരത്തെ ക്യു'വിനോട് പറഞ്ഞത്

കലാമൂല്യമുള്ള ചിത്രങ്ങള്‍ പിറക്കുന്ന മലയാളസിനിമയുടെ ഭാഗമാകാനായതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കഥാപ്രാധാന്യചിത്രങ്ങള്‍ ഇറങ്ങുന്നത് മലയാളത്തിലാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിച്ചത് ഇവിടെ പ്രവര്‍ത്തിച്ചപ്പോഴാണെന്ന് നിസംശയം പറയാം. എന്റെ മാത്രമല്ല,മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഇവിടെയെത്തുന്ന ആര്‍ക്കും അത് അനുഭവപ്പെടുമെന്നാണ് എന്റെ വിശ്വാസം. പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കാനാവുക എന്നതും ചെയ്യുന്ന കാര്യത്തിന് 100 ശതമാനം തൃപ്തി ലഭിക്കുക എന്നതും ഏതൊരു വ്യക്തിയെ സംബന്ധിച്ചും പ്രധാനമാണ്. മലയാളം എനിക്ക് നല്‍കിയത് ആ പൂര്‍ണ്ണതയാണ്.

ബോളിവുഡ് പോലെ സ്റ്റാര്‍ഡം ബേസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ എന്ന നിലയില്‍ എനിക്ക് വ്യക്തമായി തന്നെ പറയാം, മലയാളസിനിമ ഗംഭീരമായൊരു പ്രവര്‍ത്തനമേഖലാണെന്ന്. ഒരു താരത്തിനുവേണ്ടിയോ അല്ലെങ്കില്‍ അത്തരം പശ്ചാലങ്ങള്‍ക്കുവേണ്ടി മാത്രം സിനിമ നിര്‍മ്മിക്കുന്നവരല്ല ഇവിടെയുള്ളത്. മലയാളസിനിമയില്‍ താരം തിരക്കഥയാണ്. കഥയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്നതുകൊണ്ടാണ് നമ്മുടെ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നത്.

മലയാള സിനിമ സ്വപ്നമായിരുന്നു

മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് ഏതൊരാളേയും പോലെ എന്റെയും സ്വപ്നമായിരുന്നു. മുംബൈയില്‍ ജനിച്ചു വളര്‍ന്നതിനാലും ജോലികളെല്ലാം അവിടെ തന്നെയായിരുന്നതിനാലും ആദ്യചിത്രം ബോളിവുഡില്‍ ഇറങ്ങി. അപ്പോഴും മനസ്സില്‍ മലയാളസിനിമയെന്ന സ്വപ്നം അങ്ങനെ തന്നെയുണ്ടായിരുന്നു. കുരുതിയുടെ തിരക്കഥാകൃത്ത് അനീഷ് പല്യാല്‍ കഥ എനിക്ക് വായിക്കാന്‍ തന്നപ്പോള്‍ മുതല്‍ എന്റെ മനസുമുഴുവന്‍ നമ്മുടെ നാടായിരുന്നു. അങ്ങനെയാണ് കുരുതിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. കുരുതിയെന്ന ടൈറ്റില്‍ ശരിക്കും പൃഥ്വിരാജ് നിര്‍ദേശിച്ച പേരാണ്. ഞങ്ങള്‍ ഇടാന്‍ തീരുമാനിച്ചിരുന്ന ടൈറ്റില്‍ വേറെയായിരുന്നു. പക്ഷേ അതിന് രജിസ്‌ട്രേഷന്‍ കിട്ടിയില്ല. അപ്പോഴാണ് പൃഥി ഈ പേര് പറയുന്നത്. ഇത് ചിത്രത്തിന് വളരെ അനുയോജ്യമാണ് എന്ന് തോന്നിയതിനാല്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രം ആലോചിക്കുമ്പോള്‍ തന്നെ ഞങ്ങളുടെയെല്ലാം ഉള്ളില്‍ പ്രധാനകഥാപാത്രമായി പൃഥ്വിരാജ് തന്നെയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് കഥ പറഞ്ഞു കഴിഞ്ഞതും ആവേശഭരിതനായ പൃഥ്വിയെ ഞാന്‍ ഓര്‍ക്കുന്നു. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാമെന്നും പറഞ്ഞു. എന്റെ മലയാളത്തിലെ ആദ്യസിനിമ ഇവര്‍ക്കൊപ്പം ആയതില്‍ വളരെ സന്തോഷം.

പൃഥ്വി നായകനാണെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും മനു വാര്യര്‍ പറഞ്ഞു. സാമൂഹിക പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് കുരുതി. പ്രേക്ഷകര്‍ക്കാവശ്യമായ ചേരുവകള്‍ എല്ലാം ചേര്‍ത്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in