'നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും', കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തെക്കുറിച്ച് അനിയന്‍

'നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും', കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തെക്കുറിച്ച് അനിയന്‍
Published on

മലയാളിയെ കഥാപാത്രങ്ങളിലൂടെയും മിമിക്രിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും കയ്യിലെടുത്ത കലാകാരനാണ് കലാഭവന്‍ മണി. അന്തരിച്ച കലാഭവന്‍ മണിയുടെ അപൂര്‍വ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ ട്രൂപ്പിന്റെ ഭാഗമായ ശേഷം ആദ്യമായി ഖത്തറിലെത്തിയപ്പോഴുള്ള വീഡിയോ അഭിമുഖമാണ് രാമകൃഷ്ണന്‍ പങ്കുവച്ചത്.

അക്ഷരങ്ങളുടെ പ്രാസത്തിനൊപ്പിച്ചുള്ള അവതരണത്തെക്കുറിച്ചാണ് കലാഭവന്‍ മണി അഭിമുഖത്തില്‍ പറയുന്നത്.

കലാഭവനില്‍ എത്തിയതിനെ കുറിച്ച് മണി

മിമിക്രി ചെയ്ത് തുടങ്ങിയ ശേഷമാണ് ഇത് പറ്റുമെന്ന് മനസിലായത്. തുടക്കത്തില്‍ സ്‌പോര്‍ട്‌സിനോടായിരുന്നു താല്‍പ്പര്യം. പിന്നീട് പാട്ടുകളിലേക്ക് തിരിഞ്ഞു. ഇരിങ്ങാലക്കുട മാപ്രാണം എന്ന സ്ഥലത്ത് പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ഗാനമേളയുടെ ഇന്റര്‍വെല്ലിലാണ് അവതരിപ്പിക്കുന്നത്. കലാഭവനിലെ ഹിന്ദി പീറ്ററേട്ടന്‍ എന്റെ പരിപാടി കണ്ടു. അവിടെ നിന്ന് അദ്ദേഹം അഡ്രസ് കലാഭവനില്‍ നല്‍കി. എന്റെ തൊട്ടടുത്തുള്ള നൗഷാദ് എന്ന അണ്ണനും കലാഭവനില്‍ എന്റെ കാര്യം പറഞ്ഞു. പിന്നീട് കലാഭവന്‍ എന്നെ പരിപാടിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. കലാഭവനില്‍ വന്ന ശേഷം നാട്ടില്‍ ഒരു വിലയുണ്ടായി. നാട്ടിലൊക്കെ കലാഭവനിലെ ആര്‍ട്ടിസ്റ്റാണ് പോകുന്നത് എന്ന് പറയാന്‍ തുടങ്ങിയെന്ന് മണി പറയുന്നു.

നല്ല പെര്‍ഫോര്‍മന്‍സ് ആണെങ്കില്‍ മാത്രമേ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാവൂ എന്നാണ് തന്റെ പ്രേക്ഷകരോട് പറയാനുള്ളതെന്നും കലാഭവന്‍ മണി.

ആർ.എൽ.വി രാമകൃഷ്ണന്റെ കുറിപ്പ്

''ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണൻ സാറാണ്.:- നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ.''

logo
The Cue
www.thecue.in