ബോളിവുഡ് നടന്‍ ആസിഫ് ബസ്ര ഹിമാചലിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍

ബോളിവുഡ് നടന്‍ ആസിഫ് ബസ്ര ഹിമാചലിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍

ബോളിവുഡ് നടന്‍ ആസിഫ് ബസ്രയെ ഹിമാചല്‍ പ്രദേശ് ധര്‍മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും ഇവിടെ പരിശോധന നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കാംഗ്ര എസ്എസ്പി വിമുക്ത് രഞ്ജന്‍ വ്യക്തമാക്കി. അഞ്ചാറ് വര്‍ഷം മുന്‍പ് ലീസിന് കൊടുത്ത ഒരു കെട്ടിടം നടന് ഇവിടെയുണ്ടായിരുന്നു. അതിനാല്‍ ഇടക്കിടെ നടന്‍ ധര്‍മശാലയില്‍ എത്താറുണ്ടായിരുന്നു.

കൈ പോ ചെ, ഹിച്കി, പര്‍സാനിയ, ജബ് വി മെറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആസിഫിന്റെ പൊടുന്നനെയുള്ള വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഇത് സത്യമായിരിക്കരുതേ....അതീവ ദുഖകരം എന്നാണ് ഹന്‍സല്‍ മെഹ്ത ട്വീറ്റ് ചെയ്തത്. ഞെട്ടിപ്പിക്കുന്നതാണെന്നും ലോക്ക്ഡൗണിന് മുന്‍പ് ഒരുമിച്ച് അഭിനയിച്ചതാണെന്നും മനോജ് ബാജ്‌പേയി പ്രതികരിച്ചു.

ഇമ്രാന്‍ ഹാഷ്മി, ദിവ്യ ദത്ത, സ്വര ഭാസ്‌കര്‍, രാഹുല്‍ ധോലാക്യ, മുകേഷ് ഛബ്ര തുടങ്ങിയവരും അനുശോചിച്ചു. 2019 ല്‍ റിലീസായ ദ താഷ്‌കന്റ് ഫയല്‍സ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പതാള്‍ ലോക്, വോഹ്, ഹൊസ്‌റ്റേജസ് എന്നിവയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരാര്‍ഹമായ ഗുജറാത്തി ചിത്രം റോങ് സൈഡ് രാജുവില്‍ അദ്ദേഹത്തിന് സുപ്രധാന വേഷമായിരുന്നു. നാടകരംഗത്തും പേരെടുത്ത നടനാണ് ആസിഫ്. ഫിറോസ് അബ്ബാസ് ഖാന്‍ ഒരുക്കിയ മഹാത്മ വേഴ്‌സസ് ഗാന്ധി എന്ന നാടകത്തില്‍ 5 വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in