‘പറഞ്ഞത്‌ വളച്ചൊടിക്കാനും അത് സത്യമെന്ന് പ്രചരിപ്പിക്കാനും അവര്‍ക്ക് കഴിയും’;  സൈബര്‍ ആക്രമണം അസഹിഷ്ണുതയുടെ മറ്റൊരു വശമെന്ന്  മധുപാല്‍

‘പറഞ്ഞത്‌ വളച്ചൊടിക്കാനും അത് സത്യമെന്ന് പ്രചരിപ്പിക്കാനും അവര്‍ക്ക് കഴിയും’; സൈബര്‍ ആക്രമണം അസഹിഷ്ണുതയുടെ മറ്റൊരു വശമെന്ന് മധുപാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി നിലകൊണ്ടില്ലെങ്കില്‍ മൃതതുല്യരായി തീരുമെന്ന തന്റെ പ്രതികരണം വളച്ചൊടിച്ച് സൈബര്‍ ആക്രമണം നടത്തുന്നത് അസഹിഷ്ണുതയുടെ മറ്റൊരു വശമാണെന്ന് നടനും സംവിധായകനുമായ മധുപാല്‍. സത്യം തിരിച്ചറിയാത്ത ഒരു ജനതയാണുള്ളത്. ബോധമുള്ള മനുഷ്യര്‍ പോലും എന്താണ് യഥാര്‍ഥത്തില്‍ പറഞ്ഞതെന്ന് അന്വേഷിക്കുന്നില്ലെന്നതില്‍ സങ്കടമുണ്ടെന്നും മധുപാല്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു.

ജനാധിപത്യത്തില്‍ ആളുകള്‍ക്ക് ഒന്നും പറയാന്‍ കഴിയാത്ത, ചോദ്യങ്ങള്‍ ചോദിക്കാനാവാത്ത സ്ഥിതി വന്നാല്‍ മരിച്ചതിന് തുല്യമായ അവസ്ഥ വരുമെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് മധുപാല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണവും കഴിഞ്ഞ ഏപ്രില്‍ 21ന് ഫേസ്ബുക്കിലൂടെ നല്‍കിയിരുന്നു. എന്നാല്‍ അത് വളച്ചൊടിച്ച് നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന രീതിയിലേക്ക് മാറ്റിയാണ് വാര്‍ത്ത ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മനുഷ്യരും അവരുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട് എന്നാല്‍ അവയുടെയെല്ലാം അര്‍ഥം വിപരീതമാക്കി മാറ്റുന്ന സ്ഥിതിയാണുള്ളത്. ഇന്നെനിക്ക് സംഭവിച്ചു, നാളെ നിങ്ങള്‍ക്കും മറ്റന്നാള്‍ അടുത്തയാള്‍ക്കും സംഭവിക്കാവുന്ന ഒന്നായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഒരു വാക്കുപോലും പറയാന്‍ പറ്റാതാകുന്ന സ്ഥിതിയാണുള്ളത്. നിങ്ങള്‍ പറഞ്ഞതിനെ വളച്ചൊടിക്കാനും അതാണ് സത്യമെന്ന് പ്രചരിപ്പിക്കാനും അവര്‍ക്ക് കഴിയും.

മധുപാല്‍

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മധുപാല്‍ നടത്തിയ ഒരു പ്രസംഗത്തിനെ തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനമെന്നും’ അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ കുഴപ്പങ്ങള്‍ എല്ലാവരും കണ്ടതാണ്. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് പ്രസംഗം വളച്ചൊടിച്ചുള്ള സൈബര്‍ ആക്രമണം ആദ്യം തുടങ്ങിയത്. പിന്നീട് അദ്ദേഹം താന്‍ പറഞ്ഞതിന് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എക്‌സിറ്റ് പോളുകള്‍ പുറത്തു വന്നതോടെ സംഘ്പരിവാര്‍ അനുകൂലികള്‍ അദ്ദേഹം മരിച്ചുവെന്ന വാര്‍ത്തകളുമായി വീണ്ടുമെത്തുകയായിരുന്നു.

മധുപാലിന്റെ ഏപ്രില്‍ 21ലെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെഅനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'

അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.

മധുപാൽ

Related Stories

No stories found.
logo
The Cue
www.thecue.in