സത്യജിത് റേയുടെ ചെറുകഥ സിനിമയാകുന്നു; രണ്ട് നിര്‍ണ്ണായക ട്വിസ്റ്റുകളെന്ന് ആനന്ദ് മഹാദേവന്‍

സത്യജിത് റേയുടെ ചെറുകഥ സിനിമയാകുന്നു; രണ്ട് നിര്‍ണ്ണായക ട്വിസ്റ്റുകളെന്ന് ആനന്ദ് മഹാദേവന്‍

വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ചെറുകഥ സിനിമയാകുന്നു. 'ഗോല്‍പോ ബോലിയെ തരിനി ഖുരോ' എന്ന ചെറുകഥ ദ സ്റ്റോറി ടെല്ലര്‍ എന്ന പേരിലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ കൊല്‍ക്കത്ത, അഹമ്മദാബാദ്,മുംബൈ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

ജോലിയില്‍ നിന്ന് വിരമിച്ച മധ്യവയസ്‌കന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു പണക്കാരനായ കച്ചവടക്കാരന് വേണ്ടി കഥ പറയാന്‍ മധ്യവയസ്‌കന്‍ ചെല്ലുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഇതിവൃത്തം.റേ കഥയില്‍ നിര്‍ണ്ണായകമായ രണ്ട് ട്വിസ്റ്റുകള്‍ അവതരിപ്പിക്കുന്നുണ്ടെന്ന് ആനന്ദ് മഹാദേവന്‍ പറയുന്നു.

നസറുദ്ദീന്‍ ഷായാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. പരേഷ് റാവല്‍,രേവതി, തനിഷ്ഠ ചാറ്റര്‍ജി എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.ആനന്ദ് മഹാദേവനിലുള്ള വിശ്വാസം കൊണ്ടാണ് റായുടെ മകന്‍ സന്ദീപ് കഥയുടെ പകര്‍പ്പവകാശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്ററില്‍ സത്യജിത് റേയുടെ പേര് ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ മരണശേഷം ഇതാദ്യമാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നു. മുന്‍പ് തനിഷ്ഠ ചാറ്റര്‍ജിയെ നായികയാക്കി റഫ് ബുക്ക് എന്നൊരു സിനിമ ആനന്ദ് മഹാദേവന്‍ ഒരുക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല സത്യജിത് റായുടെ കഥകള്‍ സിനിമയ്ക്ക് ആധാരമാകുന്നത്. മുന്‍പ് സത്യജിത് റായുടെ രചനയായ ദി ഏലിയന്‍ എന്ന കഥ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ഇ.ടി എന്ന സിനിമയ്ക്ക് ആധാരമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഇക്കാര്യം നിഷേധിച്ചെങ്കിലും സുഹൃത്തായ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെ ഇത് സമ്മതിക്കുകയാണുണ്ടായത്.

നമ്പി നാരായണന്റെ ജീവചരിത്ര സിനിമയായ റോക്കറ്ററി ദ നമ്പി ഇഫക്ട് മാധവനൊപ്പം സംവിധാനം ചെയ്യുന്നത് ആനന്ദ് മഹാദേവനാണെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ സിനിമയില്‍ നിന്ന് പിന്മാറിയാണ് ഇദ്ദേഹം സത്യജിത് റേയുടെ ചെറുകഥ ആധാരമാക്കിയുള്ള സിനിമ ഒരുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in