സ്നേഹം സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്

നിങ്ങളെയാണ് സ്നേഹിക്കുന്നതെന്ന് മീനാക്ഷി പറയുമ്പോൾ അയാൾ പരിഭ്രമിച്ച് പോകുന്നതും ഷട്ടപ്പ് എന്ന് ഒച്ചയിട്ട് എഴുന്നേറ്റ് നടക്കുന്നതും ഇനിയും മുറിവേൽക്കാൻ കഴിയാത്തൊരു ഹൃദയത്തിന് ആശകൾ കൊടുക്കരുതെന്ന ശാഠ്യത്തിലാണ്. വാതിലിന് പുറത്ത് വേച്ചു വേച്ചു നടക്കേ കരുണയയെയും സ്നേഹത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് മീനാക്ഷിക്ക് താക്കീത് നൽകുന്നുണ്ട് അയാൾ, വഴക്കിട്ടാലും പോരടിച്ചാലും തനിക്കൊപ്പം സന്തോഷമായിരിക്കും എന്ന് മീനാക്ഷി പറയുമ്പോൾ, മനസ്സിനുള്ളിലെ ഭം​ഗിയെ കാണാനുള്ള പാകത തനിക്ക് വന്നു ചേർന്നെന്ന് അറിയിക്കുമ്പോൾ അർഹതയില്ലെന്ന് ഉറപ്പിച്ച് അയാൾ എന്നൊ ഒരിക്കൽ കുഴിച്ചു മൂടിയ സ്നേഹം കണ്ണിനെ നനച്ച് പുറത്തേക്ക് ഒഴുകുന്നത് ആർക്കാണ് നോവ് നൽകാതിരിക്കുക.. സ്നേഹിക്കുക എന്നത് സ്വഭാവികമാണ് അതിന് പ്രേരണകളുടെ ആവശ്യമില്ല, പക്ഷേ അയാൾ അതിന്റെ അതിരുകളും കടന്ന് സമർപ്പിക്കുകയാണ്, സമർപ്പണം സ്വഭാവികമല്ലല്ലോ ?

മരണത്തെക്കാൾ വലുത് എന്താണെന്ന് അറിയുമോ ? മറക്കപ്പെടുന്നത്, മദ്യപിച്ച് നിലത്തുറയ്ക്കാത്ത കാലുകളാൽ മനോഹറിന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്ന് മീനാക്ഷിയോട് അയാൾ പറയുന്നത് അങ്ങനെയാണ്. എല്ലായിടത്തും അയാൾ മറക്കപ്പെട്ടവനായിരുന്നു , രാജ്യം പോകാൻ പറഞ്ഞാൽ പോണം, യുദ്ധം ചെയ്യാൻ പറഞ്ഞാൽ ചെയ്യണം എന്ന് വിശ്വസിച്ചിരുന്നൊരാൾ. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട് ചെന്നെെ തുറമുഖത്ത് വന്ന് അയാൾ ഇറങ്ങുമ്പോൾ സ്വീകരിക്കാനോ കാത്തു നിൽക്കാനോ ആരുമില്ലാതെ പോയൊരാൾ, തോട്ടത്തിലെ പണിക്കാരോട് നിരന്തരം ദേഷ്യപ്പെടുന്നൊരാൾ, ചിറ്റപ്പന്റെ കല്യാണാലോചനകളിൽ നട്ടം തിരിഞ്ഞൊരാൾ.. ഒടുവിൽ എന്നെ ഉപദേശിക്കാൻ നിൽക്കാതെ ആദ്യം പോയി കുടി നിർത്ത് എന്ന് തന്റെ മുഖത്ത് നോക്കി പറയുന്ന മരതക കണ്ണുള്ളൊരു പെണ്ണിനു മുന്നിൽ പ്രണയം കണ്ടെത്തുന്നൊരാൾ.. കാപ്റ്റൻ ബാല..

ഒരു പെൺകുട്ടിയെ സ്‌നേഹിക്കുമ്പോൾ , അവൾ സ്നേഹിക്കുന്നത് മറ്റൊരാളെയാണെങ്കിൽ, അവൾ അയാളെ തന്നെ വിവാഹം കഴിച്ചു കഴിഞ്ഞെങ്കിൽ, അവളെ സ്നേഹിക്കുന്നത് തെറ്റാണോയെന്ന് ചോദിക്കുന്നൊരു മനുഷ്യൻ. കവിതകളിലും കഥകളിലും കണ്ട് മറന്ന വീര കാമുക രൂപമായിരുന്നില്ല ഒരിക്കലും അയാൾ. പാട്ട് പാടാൻ തമ്പുരു വാങ്ങി കൊടുക്കുന്ന, സ്നേഹമല്ല കരുണയാണ് നിങ്ങളോടെന്ന് അവൾ വിളിച്ചു പറയവേ അതിനെക്കാളുച്ചത്തിൽ ‍ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് വിളിച്ചു പറയാനാവാത്തൊരാൾ. സ്നേഹം പിടിച്ചടക്കുന്നതോ നഷ്ടപ്പെടുമ്പോ വെറുപ്പേറ്റുന്നതോ അല്ലെന്ന് അയാൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്... സ്നേഹത്തിൽ സ്വാർത്ഥതയില്ലെന്ന് അയാൾ കാട്ടിത്തരുന്നുണ്ട്. മരണത്തിന്റെ കുഴിയിൽ നിന്നും മീനാക്ഷിയെ അയാൾ കെെപിടിച്ച് കയറ്റുന്നത് ജീവിതത്തിലേക്കാണ്, പ്രതീക്ഷകളിലേക്കാണ്. സ്വന്തം കാല് അറുത്ത് മാറ്റുമ്പോൾ പോലും ആ​ശ്രയിക്കാത്ത ഒരു ദെെവത്തിനെ അവൾക്ക് വേണ്ടി മാത്രം അയാൾ കൂട്ട് പിടിക്കുന്നുണ്ട്. സ്വപ്നങ്ങളെ നേടിയെടുക്കാൻ വാശി കയറ്റുന്നുണ്ട്.

നമ്മളെ സ്നേഹിക്കാതെ പോയൊരാളുടെ ജീവിതത്തിലെ സന്തോഷങ്ങളിൽ സംതൃപ്തി കണ്ടെത്താൻ നമുക്ക് കഴിയാറുണ്ടോ? താൻ സ്വന്തം വില കളയുകയാണെന്നോ, ചെറുതാവുകയാണെന്നോ എന്നെല്ലാമുള്ള മനുഷ്യന്റെ ഇ​ഗോയ്ക്കിടം കൊടുക്കാതെ മറ്റൊരാൾക്ക് വേണ്ടി സന്തോഷം കണ്ടെത്താൻ നമുക്കെങ്ങനെ കഴിയും. ? പക്ഷേ അയാൾക്ക് അതിന് കഴിയുന്നുണ്ട്. മീനാക്ഷിയുടെ പാട്ടിന്റെ കാസറ്റ് കെെയ്യിൽ പിടിച്ച് തനിക്ക് അറിയാത്തവരോട് പോലും സന്തോഷത്തിൽ മതി മറന്ന് നല്ല പാട്ടാണെന്ന് പറയുന്നൊരു ബാലയെ നിങ്ങൾക്ക് മറക്കാൻ കഴിയില്ല, ഒരു രാത്രി മുഴുവൻ ആശുപത്രിക്കിടക്കയിൽ തിരകെയൊന്നും പ്രതീക്ഷിക്കാതെ അയാൾ കൂട്ടിരുന്നത് സ്നേഹം പിടിച്ചു വാങ്ങാനുമായിരുന്നില്ല, അയാൾ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. ശ്വാസമെടുക്കുമ്പോലെ. കണ്ണ് ചിമ്മും പോലെ അത് അയാളിൽ സ്വാഭാവികമായി നടക്കുന്നൊരു പ്രവർത്തനം മാത്രമാണ്. അങ്ങനെയല്ലാതെ അയാൾക്ക് ആ സ്നേഹത്തിനെ അഭിസംബോധന ചെയ്യാൻ‌ അറിയുമായിരുന്നില്ല എന്നതാണ്,

Related Stories

No stories found.
logo
The Cue
www.thecue.in