സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന് വിലക്ക് നേരിടുന്ന രജിത്കുമാറിനെ  സിനിമയിലെടുത്ത് ആലപ്പി അഷ്‌റഫ്

സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന് വിലക്ക് നേരിടുന്ന രജിത്കുമാറിനെ സിനിമയിലെടുത്ത് ആലപ്പി അഷ്‌റഫ്

ബിഗ് ബോസ്സ് സീസണ്‍ ടു മലയാളത്തില്‍ സഹമല്‍സരാര്‍ത്ഥിയെ കണ്ണില്‍ മുളക് തേച്ചതിനെ താല്‍ക്കാലികമായി പുറത്തായിരിക്കുകയാണ് ഡോ. രജത്കുമാര്‍. ബിഗ് ബോസ്സ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുള്ള ഡോ.രജതിനെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമാക്കുമെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കിലാണ് പ്രഖ്യാപനം. ഫീല്‍ ഫ്‌ളെയിംഗ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷ്‌റഫ് കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രം പെക്‌സണ്‍ അംബ്രോസ് സംവിധാനം ചെയ്യുമെന്ന് ആലപ്പി അഷ്‌റഫ്. ക്രേസി ടാസ്‌ക് എന്നാണ് സിനിമയുടെ പേര്.

മാനസിക രോഗാശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെടുന്ന മൂന്ന് യുവതികളുടെ കഥയാണ് സിനിമയെന്നും അഷ്‌റഫ്. ബിഗ് ബോസ്സ് ഷോയുടെ തുടക്കം മുതല്‍ ഡോ. രജിത്കുമാറിനെ പിന്തുണക്കുന്ന ആളുമാണ് ആലപ്പി അഷ്‌റഫ്. നേരത്തെ രജതിനെ സഹമല്‍സരാര്‍ത്ഥികള്‍ ആക്രമിക്കുന്നുവെന്ന് കാട്ടി മനുഷ്യാവകാശ കമ്മീഷന് ആലപ്പി അഷ്‌റഫ് പരാതി നല്‍കിയിരുന്നു. മനശാസ്ത്ര വിദഗ്ധന്റെ റോളിലേക്കാണ് ആലപ്പി അഷ്‌റഫ് രജതിനെ ക്ഷണിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ സെക്കന്‍ഡ് മത്സരാര്‍ത്ഥി ഡോ രജത്കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഡോ.രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് മാറ്റിയത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ഐബി ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ ആധാരമാക്കിയാണ ന്യൂസ് ഏജന്‍സിയും ഔട്ട്‌ലുക്ക്, ന്യൂസ് 18 പിങ്ക് വില്ല തുടങ്ങിയ വെബ് സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് മത്സരാര്‍ത്ഥിയാക്കിയതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് ഹൗസില്‍ എതിര്‍ക്കുന്നതോ, വിമര്‍ശിക്കുന്നതോ ആയ മത്സരാര്‍ത്ഥികള്‍ക്കെതിരെ രജിത് കുമാര്‍ ഫാന്‍ സൈബര്‍ ആക്രമണം നടത്തുന്നതും വിവാദമായിരുന്നു. നേരത്തെ ഹൗസില്‍ നിന്ന് പുറത്തായ നടി മഞ്ജു പത്രോസിന്റെ കുടുംബം രജിത്കുമാര്‍ ആരാധകര്‍ വ്യക്തിയധിക്ഷേപം നടത്തുകയും മഞ്ജുവിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കാട്ടി രംഗത്ത് വന്നിരുന്നു. ടിവി അവതാരകയും അഭിനേത്രിയുമായ ആര്യ, വീണാ നായര്‍, ജസ്ല മാടശേരി എന്നിവര്‍ക്കെതിരെയും രജത് ആരാധകര്‍ സൈബര്‍ ആക്രമണവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in