ഗയാനയില്‍ മഴ കളിക്കുന്നു; ടി 20 ഇന്ത്യ-ഇംഗ്ലണ്ട് സെമി മുടങ്ങാന്‍ സാധ്യത, സെമിയില്ലെങ്കില്‍ സാധ്യതയിങ്ങനെ

ഗയാനയില്‍ മഴ കളിക്കുന്നു; ടി 20 ഇന്ത്യ-ഇംഗ്ലണ്ട് സെമി മുടങ്ങാന്‍ സാധ്യത, സെമിയില്ലെങ്കില്‍ സാധ്യതയിങ്ങനെ
Published on

ട്വന്റി 20 ലോകകപ്പ് രണ്ടാം സെമി മഴ മുടക്കാന്‍ സാധ്യത. രണ്ടാം സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ മത്സരം നടക്കുന്ന ഗയാനയില്‍ മഴ തകര്‍ക്കുകയാണെന്നാണ് വിവരം. മഴയില്‍ പ്രൊവിഡന്‍സ് സ്റ്റേഡിയം മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ ദിനേഷ് കാര്‍ത്തിക് ആണ് വീഡിയോ പങ്കുവെച്ചത്. ഗയാനയിലെ പ്രാദേശിക സമയം രാവിലെ 10.30, ഇന്ത്യന്‍ സമയം രാത്രി 8.00 മണിക്കാണ് മാച്ച് ആരംഭിക്കേണ്ടത്. എന്നാല്‍ പ്രാദേശിക സമയം വൈകിട്ട് 6.30 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയുമായി നടന്ന ആദ്യ സെമിക്ക് റിസര്‍വ് ദിനം നല്‍കിയിരുന്നെങ്കിലും രണ്ടാം സെമിക്ക് റിസര്‍വ് ദിനം നല്‍കിയിട്ടില്ല. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ നടന്ന ആദ്യ സെമിയില്‍ അഫ്ഗാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ മറ്റു ചില ഇളവുകള്‍ ഐസിസി അനുവദിച്ചിട്ടുണ്ട്. ട്വന്റി 20 മത്സരങ്ങള്‍ക്കിടെ മഴ പെയ്താല്‍ കട്ട് ഓഫ് ടൈമായി 60 മിനിറ്റാണ് സാധാരണ അനുവദിക്കുക. ഈ മാച്ചില്‍ 250 മിനിറ്റ് നാലു മണിക്കൂര്‍ 10 മിനിറ്റ് കട്ട് ഓഫ് ടൈം ഉണ്ടാവും. ഈ സമയത്തിനുള്ളില്‍ മാച്ച് ആരംഭിക്കാനായാല്‍ മുഴുവന്‍ ഓവറുകളും കളിക്കും.

കൂടുതല്‍ വൈകിയാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കും. 10 ഓവറെങ്കിലും കളിക്കാനായാല്‍ മാത്രമേ മാച്ച് നടത്തൂ. ഇല്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും. മത്സരം ഉപേക്ഷിക്കേണ്ടി വരികയാണെങ്കില്‍ സൂപ്പര്‍ 8 ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഇന്ത്യ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in