

ഒരു പരമ്പരാഗത സ്‌ട്രൈക്കറുടെ അഭാവം ഏത് ടീമിനെയും മാനസികമായും തന്ത്രപരമായും തളർത്താം. എന്നാൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്‌സലോണ വളരെ കൃത്യമായി അതിനെ മറികടന്നിരിക്കുകയാണ് ലാലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ. ടീമിലെ മുൻനിര ഗോൾവേട്ടക്കാരായ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫെറാൻ ടോറസും ഇല്ലാതെ ഇറങ്ങേണ്ടി വന്നപ്പോഴും, ആ കുറവിനെ തങ്ങളുടെ ഏറ്റവും വലിയ കരുത്താക്കി മാറ്റാൻ ബാഴ്‌സയ്ക്ക് സാധിച്ചു. എൽച്ചെയുടെ തട്ടകത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് നേടിയ മിന്നുന്ന വിജയം നൽകുന്ന സൂചന വ്യക്തമാണ്.
ഗ്രൗണ്ടിൽ ബോക്സിനുള്ളിൽ നിലയുറപ്പിക്കുന്ന ഒരു സെന്റർ ഫോർവേഡിന് പകരം, 'ഫാൾസ് നയൻ' എന്ന തന്ത്രപരമായ ചുമതല ബാഴ്‌സ പരിശീലകൻ ഹാൻസി ഫ്ലിക് ഏൽപ്പിച്ചത് നായകൻ റാഫിഞ്ഞയെ ആയിരുന്നു. ആ തീരുമാനം ഗ്രൗണ്ടിൽ വരുത്തിയ മാറ്റം ചെറുതല്ല. ബോക്സിന് പുറത്തേക്ക് ഇറങ്ങിവന്നും വശങ്ങളിലേക്ക് മാറി കളിച്ചും റാഫിഞ്ഞ എൽച്ചെയുടെ പ്രതിരോധനിരയുടെ താളം പൂർണ്ണമായും തെറ്റിച്ചു. സെന്റർ ബാക്കുകൾക്ക് റാഫിഞ്ഞയെ പിന്തുടരണമോ അതോ സ്വന്തം പൊസിഷൻ സംരക്ഷിക്കണമോ എന്ന ആശയക്കുഴപ്പമുണ്ടായതോടെ, എൽച്ചെയുടെ ഡിഫൻസ് ലൈനിൽ വലിയ വിടവുകൾ രൂപപ്പെട്ടു. തനിക്ക് എവിടെയും കളിക്കാൻ സാധിക്കുമെന്നും മുൻനിരയിൽ താൻ തികച്ചും കംഫർട്ടബിൾ ആണെന്നും തെളിയിച്ച റാഫിഞ്ഞ രണ്ട് ഗോളുകൾ നേടുകയും ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായി മാറുകയും ചെയ്തു.
മുന്നേറ്റനിരയിലെ ഈ നിരന്തരമായ ചലനങ്ങൾ മധ്യനിരയിൽ നിന്ന് കയറിവരുന്ന താരങ്ങൾക്ക് വലിയ അവസരങ്ങളാണ് തുറന്നുനൽകിയത്. പ്രത്യേകിച്ച് പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചു വന്ന് ആദ്യ ഒഫീഷ്യൽ മത്സരത്തിനിറങ്ങിയ ഫെർമിൻ ലോപ്പസ് ഈ അവസരം കൃത്യമായി മുതലാക്കി. എൽച്ചെ പ്രതിരോധം റാഫിഞ്ഞയുടെ നീക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഒഴിഞ്ഞുകിട്ടിയ ഇടങ്ങളിലേക്ക് കൃത്യസമയത്ത് ഓടിയെത്തി ഫെർമിൻ രണ്ട് മനോഹര ഗോളുകൾ വലയിലാക്കി. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ബാഴ്‌സയിലെത്തിയ പുതിയ താരം കരീം അഡെയേമിയും, ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ നിന്നെത്തിയ ആന്റണി ഗോർഡനും തങ്ങളുടെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി.
എതിരാളികളുടെ ഈ തന്ത്രപരമായ മുന്നേറ്റത്തെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയാതെ പോയെന്ന് എൽച്ചെ താരം വിക്ടർ ചസ്റ്റ് മത്സരശേഷം തുറന്നുപറഞ്ഞു. ഒരു നിശ്ചിത സ്‌ട്രൈക്കർ ഇല്ലാതെ വരുമ്പോൾ ആരാണ് അടുത്ത നിമിഷത്തിൽ അറ്റാക്ക് ചെയ്യാൻ പോകുന്നതെന്ന് പ്രവചിക്കുക അസാധ്യമാണെന്ന യാഥാർത്ഥ്യമാണ് ഈ മത്സരം എടുത്തുകാണിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുൻപ് ബാഴ്‌സ പുതിയ കളിക്കാരെ ടീമിലെത്തിച്ചേക്കും.
ചാമ്പ്യൻസ് ലീഗ് പോലുള്ള വമ്പൻ പോരാട്ടങ്ങളിൽ ഈ ഫാൾസ് നയൻ ശൈലി എത്രത്തോളം കാര്യക്ഷമമാവും എന്നതിൽ ആരാധകർക്ക് ഇപ്പോളും സംശയം ഉണ്ട്. ഈജിപ്ഷ്യൻ യുവ താരം ഹംസയാണ് ടീമിലെ ആകെയുള്ള സ്വാഭാവിക സ്‌ട്രൈക്കർ താരം. എന്നാൽ ആന്റണി ഗോർഡൻ, റാഫിഞ്ഞ, യമാൽ,ഓൾമോ തുടങ്ങിയവർക്ക് സെന്റർ ഫോർവേഡ് റോളിൽ കളിക്കാൻ കഴിയുമെന്നാണ് ടീമിന്റെ വിശ്വാസം. എങ്കിലും ഒരു സ്വാഭാവിക ഗോൾ വേട്ടക്കാരനെയും ഒരു പ്രതിരോധനിരക്കാരനെയും കൂടെ ടീമിൽ എത്തിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.