കടക്കെണിയിലാക്കി ആപ്പ് ലോണുകള്‍; ഇരകളായി മലയാളികളും

കടക്കെണിയിലാക്കി ആപ്പ് ലോണുകള്‍; ഇരകളായി മലയാളികളും

കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് തിരുവനന്തപുരം സ്വദേശി ആപ്പ് ലോണിനെ ആശ്രയിച്ചത്. ആദ്യം 5000 രൂപ കടമെടുത്തു. മൂന്ന് മാസം കൊണ്ട് കടം ഏഴ് ലക്ഷത്തിലെത്തി. കടമെടുത്ത നാല് ലക്ഷം രൂപ ഒറ്റമാസം കൊണ്ട് പലിശ കൂട്ടി ഏഴ് ലക്ഷമാക്കിയതോടെയാണ് കുടുങ്ങിയ കുരുക്കിന്റെ ആഴം മനസിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കേരളത്തില്‍ നിന്നും പരാതികളുയരുകയാണ്.

ലോക്ഡൗണ്‍ കാലത്താണ് ഓണ്‍ലൈന്‍ വായ്പ സജീവമായത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉടന്‍ വായ്പ ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. ക്യാമറ, സ്‌റ്റോറേജ്, മെസേജ്, കോണ്‍ടാക് ലിസ്റ്റ് എന്നിവയിലെല്ലാം അനുമതി നല്‍കിയാല്‍ മാത്രമേ ആപ് ഫോണില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളു. അധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സെല്‍ഫിയും രണ്ട് മുതല്‍ അഞ്ച് വരെ വ്യക്തികളുടെ റഫറന്‍സും നല്‍കിയാല്‍ ലോണ്‍ ലഭിക്കും. 1000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ ആദ്യം അനുവദിക്കും. 35 ശതമാനമാണ് പലിശ. ഇത് കഴിച്ചുള്ള തുക അഞ്ച് മിനിട്ടിനുള്ളില്‍ അകൗണ്ടിലെത്തും.

ഇനിയാണ് കെണി മുറുകുന്നത്. ഏഴ് ദിവസം കൊണ്ട് ലോണ്‍ തിരിച്ചടക്കേണ്ടത്. എന്നാല്‍ അഞ്ചാം ദിവസം മുതല്‍ കോള്‍ വരും. ഏഴാം ദിവസം 10 മണിക്ക് മുമ്പായി പണം അടച്ചില്ലെങ്കില്‍ ഭീഷണി ആരംഭിക്കും. ലോണെടുത്ത വ്യക്തിയുടെ ഫോണിലെ വിവരങ്ങള്‍ എടുത്ത് വാട്‌സ്ആപ്പില്‍ അയച്ചാണ് ഭീഷണി. ഫോട്ടോകളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഭീഷണിയും തെറിവിളിയും. ചില മലയാളികളും ഇതിന്റെ ഭാഗമായിട്ടുണ്ടെന്ന് ലോണെടുത്തവര്‍ പറയുന്നു.

കൃത്യമായി പണമടച്ചവര്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്യും. അത്യാവശ്യം വരുമ്പോള്‍ ലോണ്‍ ആപ്പിനെ ആശ്രയിക്കുന്നവര്‍ ഈ കെണിയിലകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ കഴിയാതെ തുടരെ ഇരകളാവുന്നു. ഒരു ആപ്പില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മുമ്പിലേക്ക് കൂടുതല്‍ ആപ്പുകള്‍ എത്തും. ഒന്നില്‍ നിന്നും എടുത്ത കടം വീട്ടാന്‍ മറ്റ് ആപ്പുകളെ ആശ്രയിക്കും. ഇങ്ങനെ കടം പെരുകുകയും കെണിയില്‍ നിന്നും രക്ഷപ്പെടാനാകെ വരുകയും ചെയ്യുന്നു.

'ആത്മഹത്യ ചെയ്യേണ്ട സ്ഥിതി'; ലോണ്‍ ആപ്പില്‍ കുരുങ്ങിയ വീട്ടമ്മ പറയുന്നു

കൊവിഡ് കാലത്ത് ശരിക്കും ബുദ്ധിമുട്ട് വന്നു. ശമ്പളം വെട്ടിക്കുറച്ചതോടെ ജീവിത ചിലവുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഈ സമയത്താണ് ഓണ്‍ലൈന്‍ വഴി ലോണ്‍ ലഭിച്ചത്. സ്‌നാപിറ്റ് എന്ന ആപ്പ് വഴി വളരെ വേഗം ലോണ്‍ ലഭിച്ചു. ഏഴായിരം രൂപയായിരുന്നു എടുത്തതെങ്കിലും കൈയ്യില്‍ കിട്ടിയത് 4100 രൂപയാണ്. ഏഴ് ദിവസത്തെ സാവകാശമാണ് തിരിച്ചടയ്ക്കാന്‍ നല്‍കിയതെങ്കിലും തലേദിവസം മുതല്‍ തുടര്‍ച്ചയായി കോളുകള്‍ വന്നു. അന്ന് തന്നെ പണം തിരിച്ചടച്ചു. ആവശ്യമുണ്ടായപ്പോള്‍ പിന്നെയും ലോണെടുത്തു.ലോണുകള്‍ അടയ്ക്കുന്നതിന് വേണ്ടി വീണ്ടും കടമെടുത്തു. ഫ്രോഡാണെന്ന് സുഹൃത്തുക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാത്രിയും പകലും തുടര്‍ച്ചയായി കോളുകള്‍ വരുന്നു. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. കടം വീട്ടുന്നതിനെ കുറിച്ച് മാത്രമായി ചിന്ത. വീട്ടിലേക്ക് ആളുകളെ വിടുമെന്നും അപമാനിക്കുമെന്നും ലീഗല്‍ നോട്ടീസ് അയക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇത്തരം ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് തിരിച്ചറിയുന്നത്. അപ്പോഴേക്കും കടക്കെണിയിലായിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും എങ്ങനെ മോചനം നേടുമെന്ന് അറിയില്ല. സംസ്ഥാന സര്‍ക്കാര്‍ തെലങ്കാനയിലെ പോലെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ ഇവിടെയും ആളുകള്‍ കടുംകൈ ചെയ്യും. സര്‍ക്കാര്‍ ഇതില്‍ ഇടപെടണമെന്നാണ് അഭ്യര്‍ത്ഥന.

Related Stories

No stories found.
logo
The Cue
www.thecue.in