അലനും താഹയും സന്തോഷത്തില്‍; വിചാരണ പോലും നടത്താതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് അലന്റെ അമ്മ സബിത

അലനും താഹയും സന്തോഷത്തില്‍; വിചാരണ പോലും നടത്താതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്ന് അലന്റെ അമ്മ സബിത

പന്തിരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം കിട്ടിയതില്‍ അലനും താഹയും സന്തോഷത്തിലാണെന്ന് അലന്റെ അമ്മ സബിത.എന്‍ഐഎ കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുമെന്ന് കരുതിയില്ല.എന്തിനെയും നേരിടാന്‍ മാനസികമായി ഒരുങ്ങിയിരുന്നു. വിചാരണ കഴിയാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്നും സബിത ദ ക്യുവിനോട് പ്രതികരിച്ചു.

ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ അലനും താഹയും ജയിലില്‍ തുടര്‍ന്നും കിടക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. വിധി എന്തായാലും അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല. ജുഡിഷ്യറിയില്‍ പ്രതീക്ഷ വന്നു. കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും അലനും താഹയ്ക്കും വേണ്ടി നിന്നു. അതില്‍ രാഷ്ട്രീയ വ്യത്യാസമുണ്ടായില്ല. അതായിരിക്കാം ജാമ്യം കിട്ടാന്‍ സഹായിച്ചതെന്നാണ് കരുതുന്നത്.

ആവശ്യമായ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും സബിത പറഞ്ഞു. കസ്റ്റഡിയിലെടുത്ത ദിവസമായിരുന്നു ഇടതുപക്ഷ മതേതര സര്‍ക്കാര്‍ ഇടപെടേണ്ടിയിരുന്നത്. അറസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ യുഎപിഎ ചുമത്തിയിരുന്നു. കരിനിയമത്തിനെതിരെ നില്‍ക്കുന്ന സര്‍ക്കാര്‍ അവിടെയായിരുന്നു ഇടപെടേണ്ടത്. അത് ചെയ്തില്ല. എന്‍ഐഎ ഏറ്റെടുത്തതോടെ സര്‍ക്കാരിന് റോളില്ലാതായി.

കുറ്റവിമുക്താനാകുമെന്ന് പറയാനാകില്ല. കൂടെ കിട്ടിയാല്‍ മാത്രം മതിയെന്നായിരുന്നു ആഗ്രഹം. വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെടുമോയെന്ന് പറയാനാകില്ല. രാജ്യത്തെ സ്ഥിതി അങ്ങനെയാണ്. പേടിയുണ്ട്. മാനസികമായ സ്വാതന്ത്ര്യം ഇപ്പോള്‍ ഇല്ല. സ്വസ്ഥമായി ഇരിക്കാനാവില്ല.

മതാപിതാക്കളില്‍ ഒരാളാണ് ജാമ്യം എടുക്കേണ്ടത്. നാളെ കോടതി അവധിയാണ്. മറ്റന്നാള്‍ താഹയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അലന്റെ പേരില്‍ മറ്റൊരു കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ അതില്‍ ജാമ്യം എടുക്കേണ്ടതുണ്ട്. തിങ്കളാഴ്ച പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സബിത ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in