കോപ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ കപ്പെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കൂട്ടുകാരോടൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ബ്രസീല്‍ എന്ന മഞ്ഞപ്പടയെ ചങ്കിനകത്ത് കൊണ്ട് നടന്നതാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍.
പെലെയില്‍ തുടങ്ങി നെയ്മറില്‍ എത്തി നില്‍ക്കുന്ന ബ്രസീലിയന്‍ ഫുട്ബോള്‍ കാലത്ത് മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും ശിവന്‍കുട്ടി. കോപ അമേരിക്ക ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങിയപ്പോള്‍ മുന്‍മന്ത്രി എം.എം. മണി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ.
അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു മണിയാശാന്റെ പോസ്റ്റ്. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞുള്ള പ്രൊഫൈല്‍ പിക്ചറുമാണ് എം.എം.മണിയുടേത്.
ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍
കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാൻ
തുടങ്ങിയ കാലം മുതൽ തന്നെ ബ്രസീൽ എന്ന മഞ്ഞപ്പടയെ ചങ്കിനകത്ത് കൊണ്ട് നടന്നതാണ്.
അവരുടെ സാംബാനൃത്ത ചുവടുകളും പാസുകളും ഡ്രിബ്ലിംഗുകളും കളം നിറഞ്ഞ പ്രകടനങ്ങളും അപൂർവ്വമായി മാത്രമേ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കണ്ടിരുന്നുള്ളൂവെങ്കിലും
ആ കാലത്ത് റേഡിയോ കമന്ററിയിലൂടെയുള്ള വിവരണം കളിയെ നമ്മുടെ കൺമുമ്പിൽ എത്തിച്ചു തരുമായിരുന്നു.
പ്രഗൽഭരായ താരങ്ങളുടെ കൂട്ടം തന്നെ ഉണ്ടായിരുന്നുവെങ്കിലും പെലെ എന്ന കളിക്കാരൻ ലോകത്തെ മുഴുവൻ ഫുട്ബാൾ ആരാധകരേയും
കയ്യിലെടുത്തത് പോലെ മറ്റൊരു താരത്തിനും കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.പെലെയിൽ തുടങ്ങി നെയ്മറിൽ എത്തി നിൽക്കുന്ന ബ്രസീലിയൻ ഫുട്‌ബോൾ കാലത്ത് മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനാവില്ല.
ലോകകപ്പും യൂറോ കപ്പുമെല്ലാമുണ്ടെങ്കിലും
ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻഷിപ്പായ
കോപ്പ-യോട് എന്നും പ്രത്യേക താൽപര്യമുണ്ട്.
ഇത്തവണയും ബ്രസീൽ തന്നെയാണ് ചാമ്പ്യന്മാരാകുക എന്നത് ഉറപ്പാണ്. ആദ്യകളിയിൽ ബ്രസീൽ അത് തെളിയിക്കുകയും ചെയ്തല്ലോ.പെറു സമീപ കാലത്ത് വളരെ മെച്ചപ്പെട്ട ടീമായി മാറിയിട്ടുണ്ടെങ്കിലും
ബ്രസീലിന് ഒരു വെല്ലുവിളിയാകും എന്ന് ഞാൻ കരുതുന്നില്ല.
ബ്രസീൽ കപ്പെടുക്കുന്ന സുന്ദരമായ
സമയത്തിനായി നമുക്കൊരുമിച്ചു കാത്തിരിക്കാം...