ചൈനയോട് പരമാവധി അകലം പാലിക്കാന്‍ ടിക് ടോക് ; വിവരങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ലായിരുന്നുവെന്ന് കത്തില്‍

ചൈനയോട് പരമാവധി അകലം പാലിക്കാന്‍ ടിക് ടോക് ; വിവരങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ലായിരുന്നുവെന്ന് കത്തില്‍

ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ചൈനയോട് പരമാവധി അകലം പാലിക്കുകയാണ് ടിക് ടോക് എന്ന് റിപ്പോര്‍ട്ട്. പ്രമുഖ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ ആഗോള വിപണിയില്‍ തിരിച്ചടികള്‍ നേരിടാതിരിക്കാനാണ് നീക്കമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കമ്പനിയുടേതാണെങ്കിലും ആ രാജ്യത്ത് ടിക് ടോക്കിന് പ്രവര്‍ത്തനമില്ല. ചൈനയില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കാന്‍ ടിക് ടോക് നേരത്തേ മുതല്‍ ശ്രമിച്ചുവരികയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. ചൈനീസ് ഭരണകൂടം തങ്ങളോട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജൂണ്‍ 28 ന് ടിക് ടോക് ചീഫ് എക്‌സിക്യുട്ടീവ് കെവിന്‍ മയര്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിലുള്ളത്. ആവശ്യപ്പെട്ടാല്‍ തന്നെ വിവരങ്ങള്‍ കൈമാറില്ലായിരുന്നുവെന്നുമാണ് വിശദീകരണം. ഉപയോക്താക്കളുടെ വിവരങ്ങള്‍ സിംഗപ്പൂരിലെ സെര്‍വറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭാവിയില്‍ ആവശ്യപ്പെട്ടാലും വിവരങ്ങള്‍ നല്‍കില്ല. ഉപയോക്താക്കളുടെ സ്വകാര്യതയും ഇന്ത്യന്‍ പരമാധികാരവും തങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നത് കമ്പനി നേരത്തേ പ്രഖ്യാപിച്ചതാണെന്നും കത്തില്‍ വിവരിക്കുന്നു.

ചൈനയോട് പരമാവധി അകലം പാലിക്കാന്‍ ടിക് ടോക് ; വിവരങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ലായിരുന്നുവെന്ന് കത്തില്‍
ടിക് ടോക് എന്ന വന്മരം വീണപ്പോള്‍ ഇനി ഇവരെന്ത് ചെയ്യും? ഹെലന്‍ ഓഫ് സ്പാര്‍ട്ടയും ഫുക്രുവും,തൊടുപുഴ ഐശ്വര്യാറായിയും പറയുന്നു

ചൈനീസ് ബന്ധം കുറയ്ക്കുന്നതിനായി ആ രാജ്യത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ജോലിയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും വിദേശ ഉല്‍പ്പന്നങ്ങളുടെ കോഡുകള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കാറില്ലായിരുന്നുവെന്നുമാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിച്ചത് ബൈറ്റ് ഡാന്‍സിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക് ടോക്, ഹലോ, ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇത് പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം അടുത്തയാഴ്ച ടിക് ടോക് അധികൃതര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിവരമുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും വിവര ചോര്‍ച്ച തടയാനുമാണ് നിരോധനമെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സാഹചര്യമാണ് നിരോധന നടപടിക്ക് കേന്ദ്രത്തെ പ്രേരിപ്പിച്ചത്. നേരിട്ടും അല്ലാതെയും 3500 ഓളം ജീവനക്കാരാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. 14 ഭാഷകളിലാണ് ആപ്പ് ലഭ്യമായിരുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in