മലയാളസിനിമയുടെ ചരിത്രത്തിന്റെ തിളക്കമുള്ള കൊട്ടാരക്കരയിലാണ് ജില്ലാ തലസ്ഥാനങ്ങൾക്കപ്പുറം ആദ്യമായി അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്നത്. സിനിമയുടെ ദൃശ്യമഹോത്സവത്തെ കൊട്ടാരക്കര ഏറ്റെടുത്തതിൽ അഭിമാനമുണ്ട്
കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ ഒരു തുടർച്ചയുണ്ടാക്കാൻ വനിതാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിന് അടിത്തറയിട്ട പ്രതിഭകളെ ആദരിക്കുക എന്നത് നാടിൻ്റെ ഉത്തരവാദിത്തമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചലച്ചിത്രത്തിന്റെ മേഖലയിൽ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ അത്തരത്തിലുള്ള മാറ്റങ്ങൾക്കൊപ്പം നമുക്കും ചലിക്കാനാവുകയെന്നത് പ്രധാനമാണ്. ചുറ്റുപാടുകളെ ഏറ്റവും റിയലിസ്റ്റിക്കായി ഒപ്പിയെടുക്കുന്ന കലാരൂപമാണ് സിനിമ. കൊട്ടാരക്കരയിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താനും ചലച്ചിത്രത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും അന്താരാഷ്ട്രതലത്തിലുള്ള വനിതാ ചലച്ചിത്രമേളയിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവർത്തകസംഗമവും ആദരവും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 16 ചലച്ചിത്രപ്രവർത്തകർ മിനർവ തിയേറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ.കെ ഉണ്ണികൃഷ്ണൻ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തി. ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രൻ, ധന്യ അനന്യ, കഥകളി കലാകാരിയായ കലാമണ്ഡലം കൊട്ടാരക്കര ഗംഗ, ഗാനരചയിതാവ് എം.ആർ. ജയഗീത, ചലച്ചിത്രനിർമ്മാതാക്കളായ അഡ്വ.കെ അനിൽകുമാർ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലൻ, സംവിധായകരായ രാജീവ് അഞ്ചൽ, എം.എം നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാൽ ദാമോദരൻ, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകൻ ജെയിംസ് ക്രിസ്, നിർമ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് മന്ത്രി കെ.എൻ ബാലഗോപാൽ ആദരിച്ചത്.
തുടർന്ന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിച്ചു.