മുമ്പെഴുതിയ കഥകളിലേക്ക് സിനിമയ്ക്ക് വേണ്ടി മടങ്ങിവരുന്നത് ഇഷ്ടമാണ്: ജി.ആർ.ഇന്ദുഗോപൻ

മുമ്പെഴുതിയ കഥകളിലേക്ക് സിനിമയ്ക്ക് വേണ്ടി   മടങ്ങിവരുന്നത് ഇഷ്ടമാണ്: ജി.ആർ.ഇന്ദുഗോപൻ
siril k joy

സർഗ്ഗ രചനയെന്നത് അനന്തമായ പുതുക്കലാണെന്നും താനതിനെ പോസിറ്റിവ്‌ ആയാണ് കാണുന്നതെന്നും ജി.ആർ.ഇന്ദുഗോപൻ പറഞ്ഞു. കഥ പുതുക്കുന്നതിന് ഒരിക്കലും അവസാനമില്ല. പഴയ കഥയിലേക്ക് മടങ്ങി വരുമ്പോൾ ഒരു രണ്ടാം ചിന്താ പ്രക്രിയ നടക്കും. മുമ്പ് പ്രാധാന്യം കിട്ടാതിരുന്ന ചില കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടും.സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോവുമ്പോൾ മുമ്പ് പരിചയമുള്ളവരും ബന്ധുക്കളുമൊക്കെ പുതിയവരാവുന്നതു പോലത്തെ അനുഭവമാണത്.

അതേ സമയം കഥയെഴുതുമ്പോഴുള്ള ആവേശമൊന്നും സ്ക്രിപ്റ്റ് എഴുതുമ്പോൾ കിട്ടില്ലെന്നാണ് എസ് . ഹരീഷിന്റെ അഭിപ്രായം. കഥയെഴുതുമ്പോൾ പല വളവുകളും തിരിവുകളുമൊക്കെയുണ്ടാവും. എന്നാൽ സ്ക്രിപ്റ്റിൽ ചർച്ചകളാണ് പ്രധാനം. ഏത് ആശയം ആരു പറഞ്ഞുവെന്നൊന്നും പലപ്പോഴും ഓർമ തന്നെയുണ്ടാവില്ല. എന്നു വെച്ച് ഇത്തരം ഇടപെടലുകളും ഇടപാടുകളും മോശമാണെന്ന് അഭിപ്രായമില്ല. വളരെയധികം എൻജോയ് ചെയ്താണ് ഈ കൂട്ട് പ്രക്രിയയിൽ പങ്കെടുക്കുന്നത്. മൂന്നു സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. മൂന്നും വേറൊരാളുമായി ചേർന്നാണ് എഴുതിയത്. സിനിമ കഥയോട് നീതി പുലർത്തിയോ എന്ന ചോദ്യം മാറ്റി വെച്ച് വേണം സിനിമയെ സമീപിക്കാൻ. ഉണ്ടായതോ ഇല്ലാത്തതോ ആയ ഒരു കഥ നിങ്ങൾ കെട്ടുന്നു. അത് വേറൊരാൾ സിനിമയാക്കുന്നു. നിങ്ങളുടെ കഥയെ അയാൾ എങ്ങനെ വായിച്ചു എന്നതാണ് പ്രധാനം-- ഹരീഷ് പറഞ്ഞു.

കോഴിക്കോട് ലൈഫിലെ "തിരക്കഥക്ക്‌ പിന്നിലെ തീരാക്കഥകൾ " എന്ന രണ്ടാമത്തെ കൂടിയിരിപ്പിലാണ് ജി.ആർ.ഇന്ദുഗോപനും എസ.ഹരീഷും പി.എസ്.റഫീഖും ഈ അഭിപ്രായങ്ങൾ പറഞ്ഞത്.

മനപ്പൊരുത്തമുള്ള സംവിധായകനും തിരക്കഥാകൃത്തും ഒരുമിക്കുമ്പോൾ വർക്ക് ഫലപ്രദമാണെന്ന് പി.എസ്. റഫീഖ് പറഞ്ഞു. അങ്ങനെയൊരു ടീം വർക്കായിരുന്നു ആമേൻ. എന്നാൽ സംവിധായകൻ സംവിധായകനായും എഴുത്തുകാരൻ എഴുത്തുകാരനുമായി നീങ്ങിയിരിക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. അത്തരം ഹൈറാർക്കികൾ പുതിയ പ്ലാറ് ഫോമുകളുടെയൊക്കെ വരവോടെ ഇല്ലാതായേക്കാം എന്ന സാധ്യതയുണ്ട്.

മറ്റൊരാൾ എഴുതിയ കഥ സിനിമയ്ക്ക് വേണ്ടി എഴുതുന്നത് സവിശേഷമായ ഒരനുഭവമാണ്. " തൊട്ടപ്പൻ "എഴുതിയപ്പോൾ കഥ കഥയായും തിരക്കഥ മാറിയുമാണ് നിൽക്കേണ്ടതെന്ന സമീപനമാണ് സ്വീകരിച്ചത്. അങ്ങനെയാണ് ഹൈ റേഞ്ചിന് പകരം സിനിമയിൽ കായലും വെള്ളവുമൊക്കെയുള്ള ഭൂമിശാസ്ത്രം വന്നത്.

കോഴിക്കോട് ലൈഫിലെ "തിരക്കഥക്ക്‌ പിന്നിലെ തീരാക്കഥകൾ " എന്ന രണ്ടാമത്തെ കൂടിയിരിപ്പിലാണ് ജി.ആർ.ഇന്ദുഗോപനും എസ.ഹരീഷും പി.എസ്.റഫീഖും ഈ അഭിപ്രായങ്ങൾ പറഞ്ഞത്. ഷാഹിന കെ. റഫീഖ് ചർച്ച മോഡറേറ്റ് ചെയ്തു. തുടർന്ന് ഷിൻസി ഇ മീത്തൽ സംഗീതാവിഷ്കാരങ്ങൾ നടത്തി. അനാഹത എന്ന ബാൻഡിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ 'ദൈവദശക'വും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ആനന്ദധാര'യും പാട്ടിലൂടെ പുനർവ്യാഖ്യാനിച്ചത് ഷിൻസി അവതരിപ്പിച്ചു.

വി.എം.മനോജ് സ്വാഗതവും ഓ.പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് ലൈഫിന്റെ മൂന്നാം ദിവസമായ നാളെ സനൽമോഹൻ രചിച്ച " കീഴാള ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും " എന്ന പുസ്തകത്തെ മുൻനിർത്തി ചർച്ച നടക്കും. ചർച്ചയിൽ ദിനേശൻ വടക്കിനിയിൽ , ഓ.ബി.രൂപേഷ് , വിനിൽ പോൾ എന്നിവർ പങ്കെടുക്കും. സനൽമോഹൻ ചർച്ചയോട് പ്രതികരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in