യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഏഴായി. നേരത്തെ മഴക്കെടുതിയില്‍ ആറ് പേർ മരിച്ചതായും ഒരാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയവക്താക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഏഴാമത്തെയാളുടെയും മൃതദേഹം ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചത്.
റാസല്‍ഖൈമ, ഫുജൈറ,ഷാർജ എമിറേറ്റുകളിലുളളവരാണ് മരിച്ചത്. 7 പേരും ഏഷ്യന്‍ സ്വദേശികളാണെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍റട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ ഡോ അലി സാലെം അല്‍ തുനാജി ട്വിറ്റർ വീഡിയോയില്‍ വ്യക്തമാക്കുന്നു.
മഴക്കെടുതി മൂലമുണ്ടായ ദുരിതം മൂലം വീട്ടില്‍ നിന്ന് വിട്ടുനിന്ന 80 ശതമാനം പേരും തിരിച്ച് സ്വഗൃഹത്തിലെത്തി.ഫുജൈറ ഖോർഫക്കാന്‍ പാതയിലെ ഗതാഗതം മണിക്കൂറുകള്‍കൊണ്ട് പൂർവ്വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.