യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യം :സുനിതാ വില്യംസ്

യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യം :സുനിതാ വില്യംസ്

എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാജ്യം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.

'

'യുഎഇയില്‍ എത്താനായതില്‍ വളരെയേറെ സന്തോഷിക്കുന്നു. അതില്‍ അഭിമാനം തോന്നുന്നു. സുഹൃത്ത് ഹസ്സയുമായി ചേരാനായ സന്ദര്‍ഭത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അനേകം കുട്ടികളെ പ്രത്യേകമായി ഈ സദസ്സില്‍ കാണാനാകുന്നത് എന്റെ ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു'' -സുനിത ഇങ്ങനെ പറഞ്ഞു കൊണ്ടാണ് സംസാരം ആരംഭിച്ചത്. നാസയില്‍ നിര്‍വഹിച്ച ദൗത്യമെന്തെന്ന് പറയാനാണ് ഇപ്പോള്‍ താനും ഹസ്സയും ഇവിടെയുള്ളതെന്ന് പറഞ്ഞ അവര്‍, നാസയ്ക്ക് പല രാജ്യാന്തര പങ്കാളികളുമുണ്ടെന്നും ഈയിടെ യുഎഇയും അതില്‍ ചേര്‍ന്നുവെന്നും ബഹിരാകാശ യാത്രയില്‍ താല്‍പര്യമുള്ളവരെ നാസ അവിടെ എത്തിക്കുന്നുവെന്നും വിശദീകരിച്ചു. ''മനുഷ്യ സമൂഹത്തിനായി ഞങ്ങള്‍ക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. ഭൂമിയില്‍ ജീവിക്കുക എന്നതിനതിപ്പുറം, അതിന്‍റെ ഏറ്റവുമടുത്തുള്ള ഇടങ്ങളിലേക്ക് കൂടി എത്താന്‍ ശ്രമിക്കുക എന്നതാണ് ആ ലക്ഷ്യങ്ങളില്‍ ചിലത്. അതു പോലെ തന്നെയാണ് ചൊവ്വാ ദൗത്യവും. എന്നാല്‍, അതല്‍പം പ്രയാസം പിടിച്ച കാര്യമാണ്. ബഹിരാകാശ യാത്രയ്ക്ക് സ്‌പേസ് ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നു. നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് നിര്‍മിച്ചതാണ്. അവിടേയ്ക്ക് സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമുകള്‍ നടക്കുന്നു. കാനഡ, ജപ്പാന്‍ രാജ്യങ്ങളുമായും യൂറോപ്പുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹസ്സയെ പോലുള്ളവരെ ഐഎസ്എസില്‍ ചേരാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു'' -സുനിത പറഞ്ഞു.

ഭൂമി, ചൊവ്വ, ചന്ദ്രന്‍ എന്നിവയുടെ ഡയഗ്രം സ്‌ക്രീനില്‍ പ്രദര്‍ശിച്ചു കൊണ്ടായിരുന്നു സുനിതയുടെ പ്രാരംഭ സംഭാഷണം. ഭൂമിയ്ക്ക് പുറമെ, നാം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേക്കും കൂടി ധാരാളമായി സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അവര്‍, ചൊവ്വാ യാത്ര കൂടുതല്‍ കാര്യങ്ങളെ ലോകത്തിന് മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. ഏതാനും സ്‌പേസ് ക്രാഫ്റ്റുകളിലൂടെയാണ് നാമത് നിര്‍വഹിക്കുകയെന്ന് വെളിപ്പെടുത്തിയ സുനിത, അതിലൊന്നാണ് ബോയിംഗ് സ്റ്റാര്‍ ലൈനറെന്നും, മറ്റൊന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ആണെന്നും പറഞ്ഞു. യുഎഇയുടെ സ്‌പേസ് ക്രാഫ്റ്റുമുണ്ട്. ബോയിംഗ് സ്റ്റാര്‍ ലൈനറില്‍ ആളുകള്‍ അടുത്ത വര്‍ഷാദ്യം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മിഷനില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണ്. ചന്ദ്രന്റെയടുത്തായി സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെ, ചന്ദ്രനിലേയ്ക്കും കൂടുതല്‍ പറക്കലുകള്‍ നടത്താനാകും. ഡ്രാഗണ്‍ ടെസ്റ്റിംഗിന് തയാറാണ്. പാരച്യൂട്ടിന്റെ അവസാന ടെസ്റ്റ് ജനുവരിയില്‍ നടക്കും. 2024 ഏപ്രിലിലാണ് അതിന് സമയം കണ്ടിരിക്കുന്നത്.

നിരവധി രാജ്യങ്ങളും വാണിജ്യ കമ്പനികളും സ്‌പേസില്‍ പോകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുനിത, നാസയിലേക്ക് താന്‍ എത്തിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. തന്‍റെ നാസ ഔദ്യോഗിക കാലയളവിനെ ഭര്‍ത്താവും കുടുംബവും വളരെയധികം പ്രോല്‍സാഹിപ്പിച്ചുവെന്നും താന്‍ ഇന്നീ നിലയിലെത്താന്‍ കാരണം മാതാപിതാക്കളാണെന്നും തന്റെ പിതാവ് ദീപക് പാണ്ഡ്യ ജീനിയസായിരുന്നുവെന്നും സുനിത പറഞ്ഞു. പത്തോ പതിനഞ്ചോ വര്‍ഷത്തിനകം മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ജീവിക്കാനാകുന്ന കാലം വരുമെന്ന് അവര്‍ പറഞ്ഞു. കാരണം, സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരിക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളില്‍ ബഹിരാകാശ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. 20 വര്‍ഷം മുന്‍പ് താന്‍ നാസയിലെത്തുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകുന്നുണ്ടെന്നും അവർ പറഞ്ഞു.

103 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ബഹിരാകാശ യാത്രകള്‍ നടത്തുന്നത്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് അവതാരക ചോദിച്ചപ്പോള്‍, പല രീതികളില്‍ മനുഷ്യ വികസനത്തെ സഹായിക്കുന്നതാണീ ബഹിരാകാശ യാത്രകളെന്നും അതില്‍ ചെലവഴിക്കുന്ന പണത്തിന്‍റെ അളവ് പ്രധാനമല്ലെന്നും അവര്‍ മറുപടി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളാവാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, 'എവ്‌രിതിംങ് ഈസ് പോസ്സിബ്ള്‍' എന്നായിരുന്നു പ്രതികരണം. അതോടൊപ്പം തന്നെ, റിസര്‍ച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. എവിടെയെങ്കിലും കാലുറപ്പിച്ചു നിര്‍ത്തിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ശരിയായ ഗവേഷണം ആവശ്യമാണ്. അങ്ങനെ ഗവേഷണം ചെയ്യുന്നയാളുകളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതേ ചോദ്യത്തിന് യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മന്‍സൂരി 'ഗോസ് എറൗണ്ട്, കംസ് എറൗണ്ട്' എന്നാണ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യത്തിന് സുനിത നല്‍കിയ മറുപടി, 'ലൈഫ് ഓഫ് പൈ' എന്നായിരുന്നു. അത് മഹത്തായ കൃതിയാണെന്ന് പറഞ്ഞ അവര്‍, താനൊരു മൃഗ സ്‌നേഹിയാണെന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് 'അപ്പോളോ 8' ആണെന്നും കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ വാസം എളുപ്പമല്ലെന്നും, ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നും മന്‍സൂരി പറഞ്ഞു. കടുത്ത മര്‍ദം താഴെ നിന്നുണ്ടാകുന്നതിനാല്‍ ആദ്യമൊക്കെ ഇരിക്കുന്നത് പോലും വേദനാജ നകവും അത്യന്തം പ്രയാസകരവുമായിരുന്നുവെന്നും പിന്നീടതിനോട് പൊരുത്തപ്പെടുകയായിരുന്നുവെന്നും മന്‍സൂരി തന്റെ അനുഭവം വിവരിച്ചു. സ്‌പേസിലെ സാധാരണ ജീവിതം ആദ്യ സമയത്ത് അത്യന്തം ദുഷ്‌കരമെന്ന് സുനിതയും പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗത്തെയും അത് ബാധിക്കും. ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറങ്ങുന്ന ആദ്യ സമയത്തും ബുദ്ധിമുട്ടുകളുണ്ടാകും. നടക്കുമ്പോള്‍ വീഴുമെന്ന തോന്നലുണ്ടാകുമെന്നും സുനിത പറഞ്ഞു.ഷാര്‍ജ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് പറഞ്ഞ സുനിത, യുഎഇ തനിക്കേറെ ഇഷ്ടമുള്ള രാജ്യമാണെന്നും ശാസ്ത്ര കാര്യങ്ങളില്‍ ഈ രാജ്യം നടത്തുന്ന മുന്നേറ്റത്തില്‍ ഭരണാധികാരികളെ അനുമോദിക്കുന്നുവെന്നും പറഞ്ഞു. അനേകം കുരുന്നുകളാണ് ചോദ്യങ്ങളുമായി സദസ്സില്‍ നിന്നെഴുന്നേറ്റത്.ഏറ്റവുമധികം ബഹിരാകാശ യാത്ര നടത്തിയ മുന്‍ റെക്കോര്‍ഡ് ഉടമയാണ് 58 വയസുള്ള സുനിത ലിന്‍ വില്യംസ്. ഏറ്റവും കൂടുതല്‍ കാലം (322 ദിവസം) ബഹിരാകാശത്ത് കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് സുനിതാ വില്യംസ്.

Related Stories

No stories found.
logo
The Cue
www.thecue.in